സുഗതകുമാരി: സുപ്രീംകോടതി വിധികളിലെ കറുത്ത അടയാളമാണ് ഈ വിധി. കേരള സ്ത്രീകള്‍ മുഴുവന്‍ കൈ ഉയര്‍ത്തി ആര്‍ത്തലച്ച് നിലവിളിക്കുകയാണ്. ഞാനും കേരളത്തിലെ സ്ത്രീസമൂഹവും സുപ്രീംകോടതി വിധിയെ ശക്തമായി അപലപിക്കുന്നു. വര്‍ഷങ്ങളായി സ്ത്രീകള്‍ക്കുവേണ്ടി കേസ് നടത്തിവരുന്ന വ്യക്തിയാണ് ഞാന്‍. ബഹുഭൂരിപക്ഷം സ്ത്രീകള്‍ക്കും നീതി ലഭിക്കാറില്ല. ജിഷ കൊലക്കേസിലും ഇതുതന്നെയായിരിക്കും അവസ്ഥ. കൊടും ക്രിമിനലിന് കടുത്ത ശിക്ഷ കൊടുക്കേണ്ടതാണ്. ഈ നീതിപീഠത്തിന് എന്തുസംഭവിച്ചു എന്ന് മനസിലാകുന്നില്ല.
ഒ.വി. ഉഷ: വിധി അങ്ങേയറ്റം ദുഃഖിപ്പിക്കുന്നതാണ്. പ്രൊസിക്യൂഷന് വേണ്ടരീതിയില്‍ ശ്രദ്ധിക്കുന്നില്ലെന്ന് വിധിയിലൂടെ ബോദ്ധ്യമായി. തെളിവുകള്‍ വേണ്ടരീതിയില്‍ കോടതിയില്‍ എത്തിയില്ല. കൊടും ക്രിമിനലിനുവേണ്ടി കേസ് വാദിക്കുന്നതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നവരെക്കുറിച്ച് അന്വേഷിക്കണം. ഗോവിന്ദച്ചാമിയുടെ അഭിഭാഷകന് കാണിച്ച താത്പര്യം സൗമ്യയുടെ കാര്യത്തില്‍ ഉണ്ടായിട്ടില്ലെന്ന് വെളിവായി. പ്രൊസിക്യൂഷന് ഇത് ഒരു പാഠമാണ്. വീഴ്ച്ച സര്‍ക്കാരിനുണ്ടായ പരാജയമാണ്.
മുഖ്യമന്ത്രി പിണറായി വിജയന്: സൗമ്യ കൊലക്കേസ് വിധിക്കെതിരെ പുനഃ പരിശോധനാ ഹര്‍ജി ഉടന്‍ നല്‍കും. ഏറ്റവും പ്രഗത്ഭരായ നിയമജ്ഞരുടെയും അഭിഭാഷകരുടെയും സഹായം സൗമ്യയുടെ കുടുംബത്തിന് നീതി ലഭ്യമാക്കാനായി ഉറപ്പാക്കും.
മന്ത്രി എ. കെ. ബാലന്: പ്രോസിക്യൂഷന് സുപ്രീംകോടതിയില്‍ വീഴ്ച പറ്റിയിട്ടില്ല. സാഹചര്യത്തെളിവുകളില്‍ സംശയത്തിന്റെ ആനുകൂല്യം പ്രതിക്ക് ലഭിച്ചു. സുപ്രീംകോടതിയില്‍ പുനഃ പരിശോധനാ ഹര്‍ജി നല്‍കും.
അഡ്വ. തോമസ് പി. ജോസഫ്: വീഴ്ച വരുത്തിയിട്ടില്ല. യുഡിഎഫ് സര്‍ക്കാരാണ് കേസ് ഏല്‍പ്പിച്ചത്. കീഴ്കോടതിയിലും ഹൈക്കോടതിയിലും കേസ് നടത്തിയ അഡ്വ. സുരേശന് ഇപ്പോള്‍ ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് അംഗമായതിനാല്‍ സുപ്രീംകോടതിയില്‍ സഹായിക്കുന്നതിന് സമയക്കുറവുണ്ടെന്ന് അറിയിച്ചിരുന്നു.
കാനം രാജേന്ദ്രന്:സൗമ്യ കൊലക്കേസ് നടത്തിപ്പില്‍ വീഴ്ചകള്‍ എന്തെങ്കിലും സംഭവിച്ചിട്ടുണ്ടെങ്കില്‍, സര്‍ക്കാര്‍ പരിശോധിക്കണം. ഗോവിന്ദച്ചാമിമാര്‍ ഇനിയും കേരളത്തില്‍ ഉണ്ടാകാതിരിക്കാന്‍ സുപ്രീംകോടതി സംസ്ഥാന സര്‍ക്കാരിന്റെ പുനഃ പരിശോധനാഹര്‍ജി പരിഗണിക്കുന്നവേളയില്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
സി.ആര്.നീലകണ്ഠന്:കീഴ്വഴക്കങ്ങള് ഇല്ലെങ്കിലും ഉടന്‍ പുനഃപരിശോധന ഹര്‍ജി നല്‍കണം. അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ ഈ കേസില്‍ വധശിക്ഷയെ എതിര്‍ക്കേണ്ടതില്ല. വീഴ്ച പറ്റിയത് എവിടെയെന്ന് കണ്ടെത്തി ഉടന്‍ പരിഹാര നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. നമ്മുടെ സഹോദരിമാര്‍ക്ക് അല്‍പ്പമെങ്കിലും ആത്മവിശ്വാസം ലഭിക്കാന്‍ അതാവശ്യമാണ്.
കെ.പി.ശശികലടീച്ചര്‍: നിര്‍ഭാഗ്യകരവും ഞെട്ടലുണ്ടാക്കുന്നതുമായ വിധി. കേസ് തോല്ക്കാന് കാരണം അശ്രദ്ധയോ ഒത്തുകളിയോ എന്ന് വ്യക്തമാക്കണം. ഒരു ഭിക്ഷക്കാരന് ഇത്രയും വിലയേറിയ അഭിഭാഷകരെ വച്ച് കേസ് നടത്താന്‍ സാധിച്ചതെങ്ങനെയെന്നും വ്യക്തമാകണം. ഭരണകൂടത്തെ പോലും വിലക്കെടുക്കുകയാണ് ചെയ്തത്. ഇത് വലിയ ഭീതി സമൂഹത്തില്‍ സൃഷ്ടിക്കും.
കെ. ആര്. ഉമാകാന്തന്‍: സൗമ്യയുടെ ദുരന്തം കൊലപാതകം മാത്രമല്ല. അതിനു പിന്നില്‍ ശക്തമായ ചില ഘടകങ്ങളുണ്ട്. അവരുടെ സഹായം ഗോവിന്ദച്ചാമിക്കു കിട്ടിയിട്ടുണ്ട്. അതുകണ്ടെത്തിയിരുന്നെങ്കില്‍ എന്നാരും ആഗ്രഹിച്ചുപോകും. നീതിയും നിയമവും പുലരണമെന്നാഗ്രഹിക്കുന്നവര്‍ക്ക് ഉത്കണ്ഠയും ദുഃഖവും ഉണ്ടാക്കുന്നതാണ് ഈ വിധി. പ്രോസിക്യൂഷന് വരുത്തിയ വീഴ്ച അക്ഷന്തവ്യമാണ്. തെളിവുകള്‍ പരിശോധിക്കുന്നതിനപ്പുറം മുഴുവന്‍ തെളിവുകളും വാദഗതികളും മുന്നില്‍വന്നുവെന്ന് ഉറപ്പുവരുത്താനും കോടതിക്ക് ഉത്തരവാദിത്തമില്ലേ. നിരപരാധി ശിക്ഷിക്കപ്പെടരുതെന്ന നീതിപീഠ വചനം മഹത്തരമാണ്. ഒപ്പം, കോടതിയുടെ ഇടപെടലില്ലാത്തതുകൊണ്ട് ഒരുകുറ്റവാളിയും രക്ഷപ്പെടരുതെന്നതും ആവശ്യമായ നിലപാടല്ലേ?
കെ.എസ്. സനൂപ് (എബിവിപി):നീതിന്യായ വ്യവസ്ഥയോടുള്ള ജനങ്ങളുടെ വിശ്വാസ്യത കുറയാനും സമൂഹത്തില്‍ കുറ്റകൃത്യങ്ങള്‍ വളരാനും വിധി കാരണമാകും.
വി.പി. സുഹറ:തെളിവുകള്‍ സുപ്രീംകോടതിയില്‍ ഹാജരാക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ കാണിച്ച വീഴ്ചയാണ് ഇത്തരത്തിലുള്ള വിധിക്ക് കാരണമായതെന്ന് സാമൂഹ്യ പ്രവര്‍ത്തക വി.പി. സുഹറ അഭിപ്രായപ്പെട്ടു. സര്‍ക്കാര്‍തന്നെ പല കേസുകളും ഇല്ലാതാക്കുന്ന രീതിയിലാണ് കാര്യങ്ങള്‍ നടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: