ജനീവ: താലിബാന് പാകിസ്ഥാന് അഭയം നല്‍കരുതെന്ന് ഭാരതം ഐകര്യാഷ്ട്ര സുരക്ഷാ കൗണ്‍സിലില്‍ ആവശ്യപ്പെട്ടു. അഫ്ഗാനിസ്ഥാനില്‍ സ്ഥിരമായി ആഭ്യന്തര കുഴപ്പങ്ങള്‍ സൃഷ്ടിക്കുന്നത് കൊണ്ട് തന്നെയാണ് താലിബാന് അഭയം നല്‍കരുതെന്ന് ഭാരതം ആവശ്യപ്പെട്ടത്.
താലിബാന് നേതാവിനെ ഭീകരനെന്ന് മുദ്ര കുത്താന്‍ മടിക്കുന്നതില്‍ ദുരൂഹതയുണ്ടെന്നും യു.എന്നിലെ ഭാരതത്തിന്റെ സ്ഥിരം ഡെപ്യൂട്ടി പ്രതിനിധി തന്മയ ലാല്‍ ആരോപിച്ചു.
മേയില്‍, അമേരിക്ക നടത്തിയ വ്യോമാക്രമണത്തില്‍ മുല്ലാ അക്തര്‍ മുഹമ്മദ് മന്‍സൂര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് കടുത്ത യാഥാസ്ഥിതികവാദിയുമായ മൗലവി ഹൈബത്തുള്ള അഖുന്‍സദയെ താലിബാന് പുതിയ മേധാവിയായി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, അഖുന്‍സദയെ ഐക്യരാഷ്ട്ര സഭയുടെ ഭീകര പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.
നിരോധിത ഭീകര സംഘടനയായ താലിബാന്റെ മേധാവി ആഗോള ഭീകര പട്ടികയില്‍ ഉള്‍പ്പെടാതെ പോയതിന് പിന്നിലെ യുക്തി എന്താണെന്ന് മനസിലാവുന്നില്ലെന്ന് തന്മയ് ലാല്‍ പറഞ്ഞു. ആഗോള തലത്തിലെ സമാധാനത്തിനും സുരക്ഷയ്ക്കും കടുത്ത ഭീഷണി ഉയര്‍ത്തുന്ന സംഘടനയാണ് താലിബാന്. അഫ്ഗാനിസ്ഥാനുമായി ബന്ധപ്പെട്ട പ്രശ്നങ്ങളില്‍, ഭാരതം ഉന്നയിച്ച ചോദ്യങ്ങളോട് യു.എന്‍ മൗനം പാലിക്കുകയായിരുന്നു. യോഗത്തില്‍ ചര്‍ച്ച ചെയ്തത് എന്താണെന്നോ ചര്‍ച്ചയില്‍ ഉരുത്തിരിഞ്ഞ പരിഹാരം എന്താണെന്നു പോലും അംഗരാജ്യമായ ഭാരതത്തെ അറിയിച്ചില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇത് അംഗരാജ്യങ്ങളെ വിശ്വാസത്തില്‍ എടുക്കാതെയുള്ള യു.എന്നിന്റെ രഹസ്യ പ്രവര്ത്തനത്തിന്റണ്ഡ ഉദാഹരണമാണെന്നും ലാല്‍ കൂട്ടിച്ചേര്‍ത്തു.
ഭീകരതയെ ചെറുക്കാന്‍ അഫ്ഗാനിലെ സര്‍ക്കാര്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നുണ്ട്. എന്നാല്‍, അതിനിടെ അഫ്ഗാനു നേരെ താലിബാന് ഭീകരവാദികള്‍ ആക്രമണം നടത്തുമ്പോള്‍ മറ്റുള്ളവര്‍ അതിനുനേരെ നിസംഗരായി നോക്കി നില്‍ക്കുകയാണ് ചെയ്യുന്നത്.
ഹഖാനി നെറ്റ്വര്‍ക്ക്, ഐസിസ്, അല്‍ക്വഇദ, ലഷ്കറെ തയ്ബ, ജെയ്ഷെ മുഹമ്മദ് തുടങ്ങിയ ഭീകര സംഘടനകള്‍ക്ക് നേരെ ഉപരോധം ഏര്‍പ്പെടുത്തുകയും അത് ഫലപ്രദമായി നടപ്പാക്കുകയും വേണമെന്നും ലാല്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: