അധികാരത്തിന്റെ ലഹരിയില്‍ കേരളത്തില്‍ സിപിഎം കാറ്റുവിതച്ച് കൊടുങ്കാറ്റ് കൊയ്യാനുള്ള ശ്രമത്തിലാണെന്ന് തോന്നുന്നു. കേരളം ഭരിക്കുന്ന സിപിഎം ബിജെപിക്കും ആര്‍എസ്എസിനുമെതിരെ തുടര്‍ച്ചയായി ആക്രമണം നടത്തുന്നു. കഴിഞ്ഞ ദിവസം ബിജെപി സംസ്ഥാന കാര്യാലയത്തിനുനേര്‍ക്കുണ്ടായ ബോംബാക്രമണം വ്യാപകമായ പ്രതിഷേധം ക്ഷണിച്ചുവരുത്തിയിരിക്കുകയാണ്. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ്‌സിങ് മുഖ്യമന്ത്രി പിണറായി വിജയനെ ഫോണില്‍ വിളിച്ച് തങ്ങളുടെ ആശങ്ക അറിയിച്ച് വിശദീകരണം തേടിയിട്ടുണ്ട്. ഇന്നലെ ബിജെപി കേരളത്തില്‍ കരിദിനം ആചരിച്ചു.
സംസ്ഥാനത്തെ ക്രമസമാധാനനിലയെപ്പറ്റി അന്വേഷിക്കാന്‍ കേന്ദ്രസംഘമെത്തും. കണ്ണൂര്‍ സിപിഎം അക്രമങ്ങള്‍ക്ക് കുപ്രസിദ്ധിയാര്‍ജിച്ച സ്ഥലമാണ്. ഇവിടെ ഒരു ബിജെപി പ്രവര്‍ത്തകനു ബുധനാഴ്ച രാത്രി വെട്ടേറ്റു. കൂത്തുപറമ്പില്‍ മറ്റൊരു പ്രവര്‍ത്തകനുനേരെയും ആക്രമണമുണ്ടായി. തിരുവനന്തപുരത്ത് കാട്ടായിക്കോണത്ത് നടന്ന ഏറ്റുമുട്ടലുകളില്‍ 43 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഈ ആക്രമണങ്ങളിലെല്ലാം പോലീസ് നിസ്സംഗത പാലിക്കുന്നത് സിപിഎം വിധേയത്വംകൊണ്ടാണെന്ന ആരോപണം ശക്തമാണ്. മുഖ്യമന്ത്രിയും മന്ത്രിമാരും സാമുദായിക വിഭാഗീയതക്ക് ബോധപൂര്‍വം ശ്രമിക്കുകയാണെന്ന ആരോപണവുമുണ്ട്. ന്യൂനപക്ഷ-ഭൂരിപക്ഷ ചേരിതിരിവ് സൃഷ്ടിച്ച് രാഷ്‌ട്രീയനേട്ടം കൊയ്യാനുള്ള നീക്കത്തിലാണോ സിപിഎം എന്ന് ആശങ്കപ്പെടേണ്ടിയിരിക്കുന്നു.
ഇക്കഴിഞ്ഞ ചൊവ്വാഴ്ച അര്‍ധരാത്രിയാണ് തിരുവനന്തപുരത്തെ ബിജെപി സംസ്ഥാന ഓഫീസിനുനേരെ ബോംബേറുണ്ടായത്. ബൈക്കിലെത്തിയ അജ്ഞാതനാണ് കുന്നുകുഴിയിലെ ഓഫീസ് വരാന്തയിലേക്ക് ബോംബെറിഞ്ഞത്. സ്‌ഫോടനത്തില്‍ കെട്ടിടത്തിന് കേടുപാടുകളുണ്ടായി. സംഭവസമയം ഓഫീസിലുള്ളവര്‍ ഭക്ഷണം കഴിക്കാന്‍ പോയിരുന്നതിനാല്‍ ആളപായം ഒഴിവായി. ഈ ബോംബേറ് ബിജെപി അധ്യക്ഷന്‍ കുമ്മനം രാജശേഖരനെ ലക്ഷ്യമിട്ടിട്ടുള്ളതാണെന്ന സംശയവും ഉയര്‍ന്നിരിക്കുകയാണ്. രാത്രി ഒന്‍പതുമണിവരെ കുമ്മനം ഓഫീസിലുണ്ടായിരുന്നു. അദ്ദേഹം എവിടെയാണെന്നുള്ള ചോദ്യവുമായി ഫോണ്‍വിളികള്‍ വന്നിരുന്നതും സംശയം ജനിപ്പിക്കുന്നു.
സിപിഎം ഉന്മൂലന രാഷ്‌ട്രീയം കളിക്കുകയാണെന്ന് പറഞ്ഞ കുമ്മനം, പിണറായി സര്‍ക്കാര്‍ അധികാരമേറ്റതോടെ കേരളത്തിലെ ക്രമസമാധാനനില തകര്‍ന്നുവെന്നും, അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ബോംബേറെന്നും കൂട്ടിച്ചേര്‍ത്തു. ഉന്മൂലന രാഷ്‌ട്രീയത്തില്‍ വിശ്വസിക്കുന്നതിനാലാണ് സിപിഎം എതിര്‍ശബ്ദങ്ങളെ ഒതുക്കുന്നതെന്നും അദ്ദേഹം പറയുകയുണ്ടായി. സിപിഎം സാമൂഹ്യ വിഭജനമാണ് ലക്ഷ്യമിടുന്നതെന്ന വി. മുരളീധരന്റെ പ്രസ്താവനയും പിണറായി സര്‍ക്കാരിന്റെ രഹസ്യ അജണ്ട പുറത്തുകൊണ്ടുവരുന്നു.
പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന്റെ നൂറാം ദിനാചരണം നടക്കുന്നതിനിടെയാണ് ഈ ആക്രമണങ്ങളെന്നത് ശ്രദ്ധേയമാണ്. നേട്ടങ്ങള്‍ പറയാനില്ലാത്ത സിപിഎം പാര്‍ട്ടി പ്രവര്‍ത്തകരെ ഉപയോഗിച്ച് എതിരാളികളെ ആക്രമിച്ച് ജനശ്രദ്ധ തിരിച്ചുവിടുകയാണ്. സര്‍ക്കാരിന്റെ പിന്തുണയുള്ള ആക്രമണങ്ങളാണ് ഇപ്പോള്‍ കേരളത്തില്‍ നടക്കുന്നതെന്ന് ചില സിപിഎം നേതാക്കളുടെയും മന്ത്രിമാരുടെയും പ്രസ്താവനകള്‍ തെളിയിക്കുന്നു. ഇപ്പോള്‍ അരങ്ങേറുന്ന ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇനിയും ആക്രമണങ്ങള്‍ക്ക് സാധ്യതയുണ്ടെന്നാണ് പോലീസ് പറയുന്നത്. ജാഗ്രത പുലര്‍ത്തണമെന്ന നിര്‍ദ്ദേശവും പോലീസ് നല്‍കുന്നു. ഇതേ പോലീസാണ് സിപിഎമ്മിന്റെ സ്വാധീനത്തില്‍പ്പെട്ട് ബിജെപിയും ആര്‍എസ്എസും നല്‍കുന്ന പരാതികള്‍ നിരാകരിക്കുന്നത്. ഇത് അക്രമത്തിന് പച്ചക്കൊടി കാട്ടുന്നതിന് തുല്യമാണ്. സിപിഎമ്മിന്റെ ആക്രമങ്ങളെ പിന്തുണക്കുന്ന ഇടതുസര്‍ക്കാരിന്റെ നയത്തെ ബിജെപി ദേശീയ നേതൃത്വവും രൂക്ഷമായി വിമര്‍ശിച്ചു.
സിപിഎമ്മിന് ഈ ആക്രമണത്തില്‍ പങ്കില്ല എന്ന വാദം നിരാകരിച്ച കേന്ദ്രമന്ത്രി നിര്‍മല സീതാരാമന്‍ ഈ വിഷയത്തില്‍ നിഷ്പക്ഷമായ അന്വേഷണവും ആവശ്യപ്പെട്ടു. അക്രമങ്ങളില്‍ ഏര്‍പ്പെടുന്നവരെ പിടികൂടി നിയമത്തിനു മുന്നില്‍ കൊണ്ടുവന്ന് ശിക്ഷിക്കാനുള്ള ബാധ്യത സര്‍ക്കാരിനുണ്ട്. ഇക്കാര്യത്തില്‍ വീഴ്ചവരുത്തിയാല്‍ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്ന് ഓര്‍മ്മപ്പെടുത്തട്ടെ.
















