അമ്മ എന്ന രണ്ടക്ഷരം പവിത്രമാണ്. സ്നേഹത്തിന്റെയും വാത്സല്യത്തിന്റെയും ത്യാഗത്തിന്റെയും പര്യായം.ഭൂമിദേവി അമ്മയാണ്. നമ്മുടെ രാജ്യം ഭാരതമാതാവാണ്. പ്രകൃതിയും അമ്മയാണ്. എല്ലാ വിശിഷ്ട വസ്തുക്കളെയും നമ്മള് അമ്മയോട് ഉപമിക്കുന്നു എന്നതുതന്നെ അമ്മയുടെ മഹത്വത്തിന് അടിവരയിടുന്നു.
അമ്മയെപ്പറ്റി ചിന്തിക്കാന്‍ എന്നെ പ്രേരിപ്പിച്ചത് അടുത്തയിടെ ഒരമ്മ കഞ്ചാവ് ലഹരിയില്‍ തന്റെ മകനെ ഇരുമ്പുവടികൊണ്ട് അടിച്ച് മൃതപ്രായനാക്കി ആശുപത്രിയിലാക്കിയതിനെപ്പറ്റി വാര്‍ത്ത വന്നപ്പോഴാണ്. അമ്മമാര്‍ മക്കളെ ശിക്ഷിക്കുന്നത് തെറ്റുചെയ്യുമ്പോഴാണ്. ശിക്ഷിക്കുന്നത് പരിക്കേല്പ്പിച്ചല്ല.
ഇതിന് മുന്‍പ് ഷെഫീക്ക് എന്ന കുട്ടിയെ രണ്ടാനച്ഛനും അമ്മയും കൂടി പീഡിപ്പിച്ച് മൃതപ്രായനാക്കിയപ്പോള്‍ അയല്‍ക്കാരാണ് ആ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചത്. സ്വന്തം മക്കളെ സ്നേഹിക്കാന്‍ സാധിക്കാത്തവര്‍ അവരെ പ്രസവിക്കുന്നതെന്തിന്?
‘മാതാപിതാഗുരുദൈവം’ എന്നാണ് പ്രമാണം. അമ്മ ദൈവത്തിന് തുല്യയാണ്. ചോറ്റാനിക്കര ഭഗവതിയെ ചോറ്റാനിക്കരയമ്മ എന്നാണല്ലോ വിശേഷിപ്പിക്കാറ്; കൊടുങ്ങല്ലൂര്‍ ഭഗവതിയെ കൊടുങ്ങല്ലൂരമ്മയെന്നും. ഭക്തര്‍ സ്വന്തം അമ്മയോടെന്നപോലെ ഹൃദയം തുറന്ന്, നിറമിഴികളോടെ പ്രാര്‍ത്ഥിക്കുന്നു.
ഇതെല്ലാം എഴുതുമ്പോള്‍ ഞാന്‍ എന്റെ സ്നേഹനിധിയായിരുന്ന അമ്മയെ ഓര്‍ത്തുപോയി. ഞാന്‍ കള്ളം പറഞ്ഞതിന് അമ്മ എന്നെ അടിച്ചത് ഇരുമ്പുവടി കൊണ്ടല്ല, കാപ്പിച്ചെടിയുടെ കൊമ്പുകൊണ്ടാണ്. അമ്മ തുടയില്‍ മാത്രമേ അടിക്കുമായിരുന്നുള്ളൂ. തുടയില്‍ അടിച്ചാല്‍ വേദന ഉണ്ടാകും എന്നല്ലാതെ ദേഹത്തിന് സാരമായ കേടൊന്നും പറ്റില്ല. അടിച്ചതിന്റെ പേരില്‍ ഞാന്‍ കരഞ്ഞ് കുറെ കഴിയുമ്പോള്‍ ചേര്‍ത്തുനിര്‍ത്തി എന്തിനാണ് തന്നെ അടിച്ചതെന്ന് വിശദീകരിക്കുമായിരുന്നു അമ്മ.
ഞാന്‍ ചെറുപ്പംമുതലേ രോഗിണി ആയിരുന്നു. പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ പോലും അമ്മ എന്റെ തല തോര്‍ത്താന്‍ വരുമായിരുന്നു, വെള്ളം ശിരസ്സില്‍ താണ് പനിവരാതിരിക്കാന്‍. എനിക്ക് ഇടക്കിടയ്ക്ക് പനി വരുമായിരുന്നു. ക്ലാസില്‍ കുഴഞ്ഞുവീഴുമായിരുന്നു. എന്റെ ഒരമ്മാവാന് വീട്ടിലേക്ക് കൊണ്ടുപോയശേഷം അമ്മയെ വിവരമറിയിക്കുമ്പോള്‍ അമ്മവന്ന് എന്നെ എടുത്തുകൊണ്ട് പോകും. സ്കൂള്‍ വീട്ടില്‍നിന്നും ആറു കിലോമീറ്റര്‍ അകലെയായിരുന്നു. ആറിലും ഏഴിലും മറ്റും പഠിച്ചിരുന്ന എന്നെയാണ് അമ്മ അത്രയും ദൂരം എടുത്തുനടന്നിരുന്നത്.
ഏഴില്‍ പഠിക്കുന്ന സമയത്താണ് എനിക്ക് ടൈഫോയ്ഡ് പിടിപെട്ടത്. അക്കാലത്ത് ഗ്രാമപ്രദേശമായ വെങ്ങോലയില്‍ ടൈഫോയ്ഡ് പിടിച്ച് രോഗികള്‍ മരിക്കുമായിരുന്നു. അമ്മ രാത്രി പകലാക്കി എന്നെ ശുശ്രൂഷിച്ച കാരണമാണ് ഞാന്‍ രക്ഷപ്പെട്ടത്. എനിക്ക് ഒരുവര്‍ഷം പഠിത്തം നഷ്ടമായി. തല മൊട്ടയടിച്ചു. എന്റെ ബന്ധുക്കള്‍ സ്കൂളില്‍ പോകുന്നതുനോക്കി കരഞ്ഞിരുന്ന എന്നെ അമ്മ സമാശ്വസിപ്പിച്ചു. ദിവസവും എണ്ണ തേപ്പിച്ച്, കുറുന്തോട്ടി താളി തേപ്പിച്ച് കുളിപ്പിച്ചു. അപ്പോള്‍ എന്റെ തലമുടി സമൃദ്ധമായി വളര്‍ന്നു.
അത് അക്കാലത്തെ അമ്മമാര്‍. ഇന്ന് നാം കേള്‍ക്കുന്നത് മക്കളെ പീഡിപ്പിക്കുന്ന, വില്‍ക്കുന്ന, പെണ്വാണിഭത്തിനയക്കുന്ന അമ്മമാരെപ്പറ്റിയാണ്. കേരളത്തില്‍ വന്നുചേര്‍ന്നിരിക്കുന്ന മൂല്യശോഷണത്തിന്റെ ഉത്തമ ഉദാഹരണങ്ങളാണ് പെണ്‍വാണിഭം. പറവൂര്‍ പെണ്‍വാണിഭത്തില്‍ എത്രയോ കുട്ടികള്‍ അകപ്പെട്ടു! ശോഭാ ജോണ്‍ എന്ന ക്രിമിനലിന് അമ്മതന്നെ മകളെ വില്‍ക്കുകയായിരുന്നു. ഇടുക്കിയില്‍ ഒരമ്മ ഈ വാര്‍ത്ത കേട്ട് തന്റെ മകളെ ആദ്യം നൂറു രൂപയ്ക്കും ക്രമേണ വലിയ തുകയ്ക്കുവരെ മകളെ വിറ്റുതുടങ്ങി.
താന്‍ കഞ്ഞി കുടിച്ചില്ലെങ്കിലും അമ്മമാര്‍ മക്കള്‍ക്ക് കഞ്ഞി നല്കി, വാത്സല്യത്തോടെ വളര്‍ത്തിയിരുന്ന കാലം എങ്ങോ പോയ്മറഞ്ഞിരിക്കുന്നു. ഇന്ന് അമ്മയും മകളെ കാണുന്നത് വരുമാന സ്രോതസ്സായിട്ടാണ്. ഫ്ളാറ്റുകളിലും പെണ്‍വാണിഭം നടക്കുന്നതും പോലീസ് റെയ്ഡില്‍ പിടിയിലാകുന്നതും പതിവ് വാര്‍ത്തയാണ്.
ചുംബന സമരം സംഘടിപ്പിച്ച പശുപാലനും രശ്മിയും സമരക്കാരില്‍നിന്ന് പലരെയും റിക്രൂട്ട് ചെയ്ത് പെണ്‍വാണിഭം തുടങ്ങിയിരുന്നല്ലോ! പശുപാലന് സ്വന്തം ഭാര്യയുടെ ചിത്രംപോലും ഓണ്‍ലൈനില്‍ പ്രചരിപ്പിച്ച് ഇടപാടുകാരെ സംഘടിപ്പിച്ചിരുന്നു. പോലീസ് പശുപാലനെ അറസ്റ്റ്ചെയ്തത് പെണ്‍വാണിഭത്തിന് വന്നവരാണെന്ന് നടിച്ചായിരുന്നല്ലോ!
കേരളത്തില്‍ ഇന്ന് സ്ത്രീകള്‍ക്കുനേരെ കൂടിവരുന്ന അക്രമങ്ങള്‍ക്ക് പ്രധാന കാരണം അവര്‍ ലൈംഗിക ഉപഭോഗവസ്തുവായി ചിത്രീകരിക്കപ്പെടുന്നതാണ്. പണ്ട് ഭാര്യയെ വിശേഷിപ്പിച്ചിരുന്നത് ‘കാര്യേഷു മന്ത്രി, കരണേഷു ദാസി, രൂപേഷു ലക്ഷ്മി, ക്ഷമയാ ധരിത്രി’ എന്നായിരുന്നു. ഇതില്‍ ദാസ്യഭാവം മുതലെടുത്താണ് ലൈംഗിക കമ്പോളത്തില്‍ വില്‍പ്പനച്ചരക്കാക്കിയത്.
കേരളം കാര്‍ഷികസംസ്കാരം അവസാനിപ്പിച്ച് ധനം മാത്രം ഏകലക്ഷ്യമാക്കിയത് മലയാളികള്‍ ഗള്‍ഫ്നാടുകളിലേക്ക് ചേക്കേറി, വിദേശപണം നാട്ടിലേക്കൊഴുകിത്തുടങ്ങിയശേഷമാണ്. പുരുഷന്മാര് അമിത മദ്യോപയോഗം തുടങ്ങിയതും ഇങ്ങനെ. ധനാര്‍ത്തി കൂടിയപ്പോള്‍ ഭാര്യയെയും മകളെയും വിറ്റും പണം നേടാന്‍ മടിയില്ലാതായി.
ഇന്ന് വീട്ടിലും വാഹനത്തിലും പെരുവഴിയിലും സ്കൂൡലും പള്ളികളിലും പെണ്‍കുട്ടികള്‍ സുരക്ഷിതരല്ലാതായി. ഡിജിപി ഋഷിരാജ്സിങ് പറയുന്നത് ഒരു പെണ്‍കുട്ടിയെ 14 സെക്കന്റില്‍ കൂടുതല്‍ നോക്കിയാല്‍ അയാള്‍ക്കെതിരെ പരാതി നല്‍കാമെന്നാണ്. സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമെതിരെ കൂടുന്ന അക്രമങ്ങളെ പ്രതിരോധിക്കാന്‍ സ്ത്രീകളെ ആയുധകല പഠിപ്പിക്കണമെന്നും പെണ്‍കുട്ടികള്‍ എന്തെങ്കിലും ആയുധം കൊണ്ടുനടക്കണമെന്നും ഋഷിരാജ്സിങ് ഉദ്ബോധിപ്പിക്കുന്നു. കേരളത്തില്‍ ഇങ്ങനെ സ്ത്രീപ്രശ്നങ്ങളെപ്പറ്റി ബോധവാനാകുന്ന, അതിന് വിരാമമിടാന്‍ ആഗ്രഹിക്കുന്ന ഒരു പോലീസ് ഓഫീസര്‍ ആദ്യമായാണ്. നേരത്തെ പോലീസ് സ്ത്രീകളിലാണ് കുറ്റംകണ്ടിരുന്നത്.
കേരളത്തിലെ ഇന്നത്തെ മറ്റൊരു അപചയം ചിലരുടെ തിരോധാനവും ഐഎസ് എന്ന ഭീകരസംഘടനയുടെ ഭാഗമാകാന്‍ അഫ്ഗാനിസ്ഥാനിലേക്കും മറ്റുമുള്ള ചേക്കേറലുമാണ്. കശ്മീര്‍ താഴ്വര ഇപ്പോള്‍തന്നെ അശാന്തിയുടെ വിളനിലമാണ്.
കേരളം ബഹുസരസ്വതയുടെ നാടാണ്. ലോകത്തെ എല്ലാ മതങ്ങളുമായും കേരളത്തിന് ബന്ധമുണ്ട്. ക്രൈസ്തവര്‍ റോമിലെത്തുന്നതിനുമുന്പ് കേരളത്തിലെത്തി എന്ന് പറയപ്പെടുന്നു. അറബ് വ്യാപാരികള്‍ വഴി ഇസ്ലാമും വന്നു. കേരളത്തില്‍ ഒരു ബുദ്ധ കാലഘട്ടവും ജൈന കാലഘട്ടവും ഉണ്ടായിരുന്നുവെന്ന് കല്ലില്‍ അമ്പലവും മറ്റും തെളിയിക്കുന്നു. കേരളം എന്നും സഹിഷ്ണുതയുടെയും സമവായത്തിന്റെയും നാടാണ്. പുള്ളുവന്‍പാട്ടും സര്‍പ്പാരാധനയും ഇപ്പോഴും കേരളത്തില്‍ നിലനില്ക്കുന്നു.
എന്തെല്ലാം സംസ്കാരിക ധാരകളാണ് കേരളമണ്ണില്‍ അലിഞ്ഞുചേര്‍ന്നത്. പക്ഷെ സംസ്കാരഹീനന്മാര്ക്കു മാത്രം ഇവിടെ ഒരു കുറവുമില്ല. കേരളത്തിലെ സ്ത്രീസംരക്ഷണത്തിനുവേണ്ടത് കൂടുതല്‍ ഋഷിരാജ്സിങ്ങുമാരെയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: