എല്ലാം പിടിച്ചടക്കുക, മാര്‍ക്‌സിസ്റ്റുകാരുടെ സ്വഭാവമതാണ്. അധികാരമുണ്ടായാലും ഇല്ലെങ്കിലും ഈ സ്വഭാവത്തിന് ഒരുകുറവുമില്ല. സഹകരണസ്ഥാപനങ്ങള്‍ സ്വന്തമാക്കാന്‍ സിപിഎം നടത്തിയ നീക്കങ്ങള്‍ എകെജിയുടെ പേരുപോലും കളങ്കപ്പെടുത്തിയത് വിസ്മരിക്കാനാവില്ല. സ്വന്തമായി എന്തെങ്കിലുമുണ്ടാക്കാന്‍ താല്‍പര്യമോ മനസ്സോ ഇല്ലാത്തവര്‍ വല്ലവരുമുണ്ടാക്കിയതിനെ സ്വന്തമാക്കാനാണ് ഉത്സാഹിക്കുന്നത്. സിപിഎമ്മിലുള്ളപ്പോഴായിരുന്നു എം.വി.രാഘവന്‍ സ്വപ്രയത്‌നംകൊണ്ട് കണ്ണൂരിലെ എകെജി സ്മാരക സഹകരണ ആശുപത്രി ആരംഭിച്ചത്. രാഘവന്‍ സിഎംപി രൂപീകരിച്ചപ്പോള്‍ ആശുപത്രി പിടിച്ചെടുക്കാന്‍ സിപിഎം നടത്തിയ നികൃഷ്ടനീക്കങ്ങള്‍ ജനാധിപത്യത്തിന് ഏല്‍പ്പിച്ച കളങ്കം ഇപ്പോഴും നിലനില്‍ക്കുകയാണ്.
പരിയാരം മെഡിക്കല്‍ കോളേജിന്റെയും പറശ്ശിനിക്കടവ് സ്‌നേക്ക് പാര്‍ക്കിന്റെ കാര്യവും തഥൈവ. എകെജി ആശുപത്രി പിടിച്ചെടുക്കാന്‍ കള്ളവോട്ടും കയ്യൂക്കുമാണ് സഖാക്കള്‍ പ്രയോഗിച്ചത്. അത് പിന്നീട് എകെജി മോഡല്‍ എന്ന് കുപ്രസിദ്ധി നേടി. ‘എകെജി കള്ളവോട്ടിന്റെ ആശാനാണോ’ എന്ന സംശയമാണ് ഇത് പുതുതലമുറയിലുണ്ടാക്കിയത്. എകെജി മോഡല്‍, കേരളത്തില്‍ നിരവധി സഹകരണ സ്ഥാപനങ്ങളില്‍ പ്രയോഗിച്ചു. പയ്യാവൂരും കിളിയന്തറയുമൊക്കെ അരങ്ങേറിയ പിടിച്ചെടുക്കല്‍ തന്ത്രം തിരുവനന്തപുരത്ത് ശിശുക്ഷേമ സമിതിയില്‍ കണ്ടത് കഴിഞ്ഞമാസമാണ്. ജൂലായ് 16ന് നടന്ന തെരഞ്ഞെടുപ്പില്‍ കള്ളവോട്ടായിരുന്നു വില്ലന്‍. അതിന്റെ തലേന്ന് മറ്റൊരു അട്ടിമറി അരങ്ങേറി. റെഡ്‌ക്രോസ് സൊസൈറ്റി കയ്‌പിടിയിലാക്കാനായിരുന്നു അത്.
റെഡ്‌ക്രോസ് സൊസൈറ്റി സംസ്ഥാന ജില്ലാ ബ്രാഞ്ചുകള്‍ പിരിച്ചുവിട്ട സര്‍ക്കാരിന്റെ കൈപൊള്ളിയത് ഹൈക്കോടതി ഇടപെട്ടതോടെയാണ്. റെഡ്‌ക്രോസ് സൊസൈറ്റി സ്വന്തമാക്കാന്‍ സ്വീകരിച്ച നീക്കം സര്‍ക്കാരിന്റെ അധികാര പരിധിക്ക് പുറത്തുള്ള നടപടിയാണെന്നും ഹൈക്കോടതി വിലയിരുത്തി. സൊസൈറ്റി ചെയര്‍മാനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം നടത്താന്‍ തീരുമാനിച്ച സര്‍ക്കാര്‍ നടപടിയും റദ്ദാക്കി. അതത് ജില്ലാ കളക്ടര്‍മാര്‍ ഏറ്റെടുത്ത സൊസൈറ്റി രേഖകളും മറ്റും അടിയന്തരമായി തിരികെ നല്‍കാനും ഹൈക്കോടതി നിര്‍ദ്ദേശിക്കുകയായിരുന്നു. തിരുവനന്തപുരത്തെ സൊസൈറ്റി സംസ്ഥാന ഓഫീസ് രാത്രി പൂട്ട് തകര്‍ത്ത് കയറി രേഖകള്‍ എടുത്തുകൊണ്ടുപോവുകയാണുണ്ടായത്. ജില്ലാ കളക്ടറായിരുന്ന ബിജു പ്രഭാകര്‍ ഐഎഎസ് ആണ് അതിന് നേതൃത്വം നല്‍കിയിരുന്നത്. ഓഫീസ് കുത്തിത്തുറന്ന് രേഖകള്‍ മഹസ്സര്‍ തയ്യാറാക്കാതെ കടത്തിക്കൊണ്ട് പോയി. റെഡ്‌ക്രോസ് സൊസൈറ്റി പിടിച്ചെടുക്കാന്‍ സര്‍ക്കാര്‍ കളക്ടര്‍മാരെ ഉപകരണമാക്കുകയായിരുന്നു.
1994 മുതല്‍ 2013 വരെ അഡ്മിനിസ്‌ട്രേറ്റര്‍ ഭരണത്തിലായിരുന്നു റെഡ്‌ക്രോസ്. അരുമാനൂര്‍ നിര്‍മലാനന്ദന്റെ കാലത്തു നടന്ന ക്രമക്കേടുകളുടെ പേരിലായിരുന്നു ഇത്. അഡ്മിനിസ്‌ട്രേറ്റര്‍ ഭരണം റെഡ്‌ക്രോസിനെ പരിതാപകരമാക്കിയതിനെത്തുടര്‍ന്ന്, ഹൈക്കോടതി ഇടപെട്ടാണ് 2013 ല്‍ തെരഞ്ഞെടുപ്പ് നടത്താന്‍ ഉത്തരവിട്ടത്. സിപിഎമ്മിനെതിരെ മത്സരിച്ച്, സുനില്‍ സി. കുര്യന്‍ ചെയര്‍മാനായ ഭരണസമിതി നിലവില്‍വന്നു. ഇതിനെതിരെ പല ക്രമക്കേടുകള്‍ ആരോപിച്ചെങ്കിലും അവയൊക്കെ അടിസ്ഥാനരഹിതമാണെന്ന് അന്വേഷണത്തില്‍ തെളിഞ്ഞു. ഈ പശ്ചാത്തലത്തിലാണ്, സിപിഎം അധികാരത്തില്‍ വന്നപ്പോള്‍ പിടിച്ചെടുക്കല്‍ നയം നടപ്പാക്കിയത്.
സംസ്ഥാനത്തുടനീളം റെഡ്‌ക്രോസ് നടത്തിപ്പോരുന്ന നിരവധി ക്ഷേമപ്രവര്‍ത്തനങ്ങള്‍ സര്‍ക്കാരിന്റെ ആര്‍ത്തിമൂലം സ്തംഭിച്ചു. ആംബുലന്‍സ് സര്‍വ്വീസും മെഡിക്കല്‍ ഷോപ്പും ആതുരസേവനവും നിലച്ചു. സൗജന്യഭക്ഷണ സംവിധാനവും ഇല്ലാതായി. വൃദ്ധസദനങ്ങളും അംഗനവാടികളും അടച്ചുപൂട്ടി. റെഡ്‌ക്രോസ് സൊസൈറ്റികളുടെ അക്കൗണ്ടുകള്‍ മരവിപ്പിച്ച സര്‍ക്കാര്‍ പിന്‍വാതിലിലൂടെ ഭരണം പിടിക്കാനുള്ള ശ്രമമാണ് നടത്തിക്കൊണ്ടിരുന്നത്. അതിനാണ് ഹൈക്കോടതി തടയിട്ടത്. മുന്‍ നിശ്ചയപ്രകാരം ഇക്കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് നടത്തി പുതിയ ഭരണസമിതിയെ തെരഞ്ഞെടുക്കുകയും ചെയ്തു. ലോകമാകെ പരന്നുകിടക്കുന്ന റെഡ്‌ക്രോസ് സൊസൈറ്റി കഷ്ടപ്പെടുന്നവരെ സഹായിക്കുന്ന അംഗീകൃത സംഘടനയാണ്.
മനുഷ്യത്വമാണതിന്റെ മുഖമുദ്ര. അത് മാര്‍ക്‌സിസ്റ്റുകാര്‍ക്ക് മനസ്സിലാകാന്‍ പ്രയാസമാണ്. അവര്‍ക്ക് അധികാരം മാത്രം മതി. അതിനുള്ള കുടിലതന്ത്രത്തിനാണ് ഹൈക്കോടതി തടയിട്ടത്. ജനാധിപത്യം അടവുനയമായി സ്വീകരിച്ച ഒരു പ്രസ്ഥാനം എത്രമാത്രം ഹീനമായ മാര്‍ഗമാണ് അധികാരം പിടിക്കാന്‍ പ്രയോഗിക്കുക എന്നതിന്റെ ഒന്നാന്തരം തെളിവായിരുന്നു ശിശുക്ഷേമസമിതി തെരഞ്ഞെടുപ്പും റെഡ്ക്രസ് സൊസൈറ്റി പിടിച്ചെടുക്കലും. എല്ലാം ശരിയാക്കാന്‍ ഇറങ്ങിത്തിരിച്ചവര്‍ ചെയ്യുന്നതൊക്കെ തെറ്റായി ഭവിക്കുകയാണ്.
















