1942 ആഗസ്റ്റ് 8ന് ബ്രിട്ടീഷുകാരോട് ഭാരതം വിട്ടുപോകാന്‍ ആവശ്യപ്പെട്ട് എഐസിസി പ്രമേയം പാസാക്കിയതിന്റെ ഓര്‍മ്മ പുതുക്കി രാമചന്ദ്രന്‍, അനില്‍ ജി, എം.വി.കാമത്ത് എന്നിവരുടെ ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചത് വളരെ ഉചിതമായി (ജന്മഭൂമി, ആഗസ്റ്റ് 8).
ഞങ്ങളെ ബിജെപി രാജ്യസ്‌നേഹം പഠിപ്പിക്കണ്ടെന്ന് ഇപ്പോഴും പറഞ്ഞുനടക്കുന്ന കമ്യൂണിസ്റ്റുകാരുടെ തനിനിറം ‘അന്ന് കമ്യൂണിസ്റ്റ് പാര്‍ട്ടി ബ്രിട്ടനൊപ്പം’ എന്ന ലേഖനം തുറന്നുകാട്ടുന്നു.
ആര്‍എസ്എസ് സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്തിരുന്നില്ലെന്ന കുപ്രചാരണം നടത്തി കമ്മ്യൂണിസ്റ്റുകാര്‍ തങ്ങളുടെ വീഴ്ച മറച്ചുപിടിക്കാന്‍ ശ്രമിക്കുന്നത് പാഴ്‌വേലയാണ്.
സര്‍സംഘചാലകായിരുന്ന ഗുരുജി ഗോള്‍വല്‍ക്കറുടെ നിര്‍ദ്ദേശപ്രകാരം ആര്‍എസ്എസ് ആ സമരത്തില്‍ സജീവമായി പങ്കെടുത്തു. വിദര്‍ഭയില്‍ സംഘം ബ്രിട്ടീഷ് സര്‍ക്കാരിനെതിരായി സമാന്തര സര്‍ക്കാര്‍ രൂപീകരിക്കുകയും ചെയ്തു.
മീററ്റ് തഹസീല്‍ദാര്‍ ആഫീസിസിനുമുന്നില്‍ ത്രിവര്‍ണ്ണ പതാക ഉയര്‍ത്താന്‍ ശ്രമിച്ച സ്വയംസേവകരില്‍ ഒരാള്‍ ബ്രിട്ടീഷ് പോലീസിന്റെ വെടിയേറ്റ് വീരമൃത്യു വരിക്കുകയും ചെയ്തു. ഈ വസ്തുതകള്‍ കമ്യൂണിസ്റ്റുകാര്‍ മനസ്സിലാക്കണം. എങ്കില്‍ ചരിത്രപരമായ വിഡ്ഢിത്തങ്ങള്‍ വിളമ്പുന്നതില്‍നിന്ന് അവര്‍ക്ക് മോചനം കിട്ടും.
ആര്‍.ഗോപാലകൃഷ്ണന്‍ നായര്‍,
ഏറ്റുമാനൂര്‍
ഒന്നരക്കോടിയുടെ കമ്യൂണിസം
”ഒന്നരക്കോടി മുടക്കി മോടിയാക്കിയ വീടു വേണമെന്ന് വിഎസ്.” പത്രവാര്‍ത്തയാണിത്. ഇതുവായിച്ചപ്പോള്‍ ബലേഭേഷ്-മറ്റൊരു പത്രവാര്‍ത്തയാണ് ഓര്‍ത്തത്. 1972 ലെ വാര്‍ത്തയായിരുന്നു അത്. ഇംഗ്ലീഷ് പത്രത്തില്‍ (ദല്‍ഹി എഡിഷന്‍) ആണത് വായിച്ചത്. ഇങ്ങനെ:
”അയാള്‍ക്ക് വയസ്സ് 70 കഴിഞ്ഞു. ഇനി ചികിത്സക്കായി സ്റ്റേറ്റിന്റെ പണം ചെലവാക്കരുത് എന്ന് മാവോ സേ തുങ്.” ചൈനീസ് പ്രസിഡന്റിന്റെ കല്‍പ്പന നടപ്പായി. ആരും നോക്കാനില്ലാതെ, ഒരു ചികിത്സയുമില്ലാതെ, ഒരു കൊല്ലത്തിലേറെ കിടന്നതിനുശേഷം 74-ാം വയസ്സില്‍ ചൗഎന്‍ലായി എന്ന ചൈനീസ് പ്രധാനമന്ത്രി മരിച്ചു. ലാല്‍സലാം.
അതും കമ്യൂണിസം; വിഎസിന്റെതും കമ്യൂണിസം. സ്ഥലഭേദമനുസരിച്ചുള്ള വ്യത്യാസം മാത്രം. പ്രത്യയശാസ്ത്രം ഒന്നുതന്നെ. ചൗഎന്‍ലായിക്ക് മരണമായിരുന്നു കിട്ടിയ ‘പദവി.’ അതെക്കാള്‍ മെച്ചമുള്ള പദവിതന്നെ 90 കഴിഞ്ഞിട്ടും വിഎസിന് കിട്ടിയപ്പോള്‍ നമ്മുടെ കമ്യൂണിസം തന്നെ സിന്ദാബാദ്!
പി. നാരായണക്കുറുപ്പ്,
തിരുവനന്തപുരം
















