കാഞ്ഞിരപ്പള്ളി: അപകടമുണ്ടാകാതെ കാല്‍നട യാത്രക്കാര്‍ക്ക് റോഡ് മുറിച്ച് കടക്കാന്‍ ഉപകാരപ്രദമാകേണ്ട സീബ്രാലൈന്‍ കാഞ്ഞിരപ്പള്ളിയില്‍ അപകടക്കെണിയായി. വാഹനം ഓടിക്കുന്നവരുടെ അശ്രദ്ധയാണ് സീബ്രാലൈനിലെ അപകടത്തിന് കാരണം.
കഴിഞ്ഞദിവസം ദേശീയ പാതയില്‍ പേട്ടക്കവലയിലെ സീബ്രാ വരയില്‍ കൂടി റോഡിന്റെ മറുവശത്തേക്ക് കടന്നു പോയ ഇടക്കുന്നം സ്വദേശിനി യുവതിയെ ബൈക്ക് ഇടിച്ചു വീഴ്ത്തി. യുവതി സീബ്രാ വരയില്‍ കൂടി നടന്നു പോകുന്നത് കണ്ട് മറ്റു വാഹനങ്ങള്‍ നിര്‍ത്തിയപ്പോള്‍ പിന്നില്‍ നിന്നും ഇവയെ മറികടന്നെത്തിയ ബൈക്കാണ് യുവതിയെ ഇടിച്ചത്. തെറിച്ചുവീണ് പരുക്കേറ്റ യുവതിയെ ജംങ്ഷനിലെ ഓട്ടോഡ്രൈവര്‍മാര്‍ ഉടന്‍ ആശുപത്രിയിലെത്തിച്ചു.
നഗരത്തിലെ സീബ്രാ ലൈനുകളില്‍ കൂടി സുരക്ഷിതമായി കടന്നുപോകാന്‍ കഴിയാത്ത സ്ഥിതിയാണ്. യാത്രക്കാരെ സീബ്രാ ലൈനില്‍ കണ്ടാലും ചില വാഹനങ്ങള്‍ നിര്‍ത്താതെ കടന്നു പോവുകയാണ്. ബൈക്കുകളും കാറുകളുമാണ് ഇതിലേറെയും. മുന്നില്‍ വരുന്ന വാഹനങ്ങള്‍ നിര്‍ത്തിയാലും പിന്നാലെ വരുന്ന വാഹനങ്ങള്‍ ഇവയെ മറികടന്നെത്തുന്നത് പലപ്പോഴും അപകടങ്ങള്‍ക്ക് കാരണമാകുന്നു. കാല്‍നട യാത്രികര്‍ സീബ്രാ വരയിലുണ്ടെങ്കിലും അവര്‍ക്കു മുമ്പേ കടന്നുപോകന്‍ വാഹനങ്ങള്‍ വേഗത കൂട്ടിയെത്തുന്നതും അപകടങ്ങള്‍ക്ക് വഴിയൊരുക്കുന്നു. റോഡിന് മറുവശം കടക്കാന്‍ ഏറെയും വിദ്യാര്‍ഥികളും, പ്രായമായവരും, സ്ത്രീകളുമാണ് ബുദ്ധിമുട്ടുന്നത്. സീബ്രാ വരയിലെ അപകടങ്ങള്‍ കാഞ്ഞിരപ്പള്ളിയില്‍ നിത്യ സംഭവമായിരിക്കുകയാണ്. തലനാരിഴയ്ക്കാണ് പലരും രക്ഷപ്പെടുന്നത്. ലോക്കല്‍ പോലീസോ, ഹൈവേ പോലീസും ഇത്തരം നിയമ ലംഘനങ്ങള്‍ ശ്രദ്ധിക്കാറില്ല.
ടൗണില്‍ സ്ഥാപിച്ചിരുന്ന ക്യാമറകളും പ്രവര്‍ത്തന രഹിതമായതോടെ വാഹനങ്ങള്‍ തോന്നുംപടിയാണ് ഓടുന്നത്. ക്യാമറകള്‍ പ്രവര്ത്തനക്ഷമാക്കിയും, പോലീസ് നിരീക്ഷിച്ചും ഇത്തരം നിയമ ലംഘകര്‍ക്കെതിരെ നടപടിയെടുക്കണമെന്ന ആവശ്യം ശക്തമായി.
നടപ്പാതകളിലും കാല്‍നട യാത്രികര്‍ക്ക് രക്ഷയില്ല. വ്യാപാരികള്‍ നടപ്പാതകളിലേക്ക് സാധനങ്ങള്‍ ഇറക്കി വച്ചുള്ള കച്ചവടവും. നടപ്പാതകളിലെ അനധികൃത കൈയ്യേറ്റങ്ങളുമാണ് കാല് നടയാത്രികര്‍ക്ക് ദുരിതമാകുന്നത്. ടൗണിലെ നടപ്പാതയില്‍ പലയിടങ്ങളിലും യാത്രക്കാര്‍ക്ക് നടന്നു പോകാന്‍ കഴിയാത്ത വിധം തടസ്സങ്ങളാണ്. ഇതിനരുകിലെ അനധികൃത പാര്‍ക്കിങ്ങും കൂടിയാകുമ്പോള്‍ കാല്‍നടക്കാര്‍ ദേശീയ പാതയിലിറങ്ങി വേണം നടന്നു പോകാന്‍.
പൊതുവേ വീതികുറഞ്ഞ ടൗണിലെ ദേശീയ പാതയിലൂടെ ഇറങ്ങി നടക്കുന്നത് അപകടങ്ങള്‍ക്ക് കാരണമാകുന്നു. രാവിലെയും വൈകിട്ടും തിരക്കുള്ള സമയങ്ങളില്‍ വിദ്യാര്‍ത്ഥികളും, മുതിര്‍ന്നവരും, സ്ത്രീകളും ഉള്‍പ്പടെയുള്ളവരുടെ ടൗണിലൂടെയുള്ള കാല്‍നട യാത്ര അപകടഭീതി ഉയര്‍ത്തുകയാണ്. കാല്‍നട യാത്രികരുടെ യാത്ര സുരക്ഷിതമാക്കാന്‍ നടപടി വേണമെന്ന ആവശ്യം ശക്തമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: