റിയോ ഡി ജനീറോ: മുപ്പത്തിയൊന്നാമത് ഒളിമ്പിക്‌സിന് സമാപനം. ഇന്ന് പുലർച്ചെ 4.30നാണ് സമാപന ചടങ്ങുകൾ ആരംഭിച്ചത്. വർണശഭളമായ പരിപാടികളോടെയായിരുന്നു കൊടിയിറക്കം.
ആഗസ്റ്റ് മൂന്നിന് ഫുട്‌ബോൾ മത്സരങ്ങളുടെ കായിക മാമാങ്കം ആരംഭിച്ചെങ്കിലും ഉദ്ഘാടനം അഞ്ചാം തീയതിയായിരുന്നു. ഇതോടെ ലോകം റിയോയിലേക്കായി ചുരുങ്ങി.
അമേരിക്ക ലോക കായികരംഗത്ത് തങ്ങളുടെ അധീശത്വം അരക്കിട്ടുറപ്പിക്കുന്നതാണ് ഇത്തവണയും കണ്ടത്. 11 ഫൈനലുകൾ ബാക്കിനിൽക്കേ ഇതുവരെ നിശ്ചയിക്കപ്പെട്ട 295 സ്വർണ്ണത്തിൽ 43 സ്വർണ്ണം അമേരിക്ക സ്വന്തമാക്കി. കൂടാതെ 37 വെള്ളിയും 36വെങ്കലവുമടക്കം 116 മെഡലുകളാണ് അമേരിക്കൻ താരങ്ങൾ ഇതുവരെ വാരിക്കൂട്ടിയിട്ടുള്ളത്.
അത്‌ലറ്റിക്‌സ്, നീന്തൽ, ജിംനാസ്റ്റിക്‌സ് എന്നിവയിലെ മെഡൽവേട്ടയാണ് അമേരിക്കക്ക് മുൻതൂക്കം നൽകിയത്. നീന്തലിൽ മൈക്കൽ ഫെൽപ്‌സിൻെറയും കാറ്റി ലെഡെക്കിയുടെയും സ്വർണങ്ങളും ജിംനാസ്റ്റിക്‌സിൽ സിമോൺ ബെയ്ൽസിന്റെയും പ്രകടനം അമേരിക്കൻ കുതിപ്പിന് കരുത്തേകി.
കഴിഞ്ഞ ലണ്ടൻ ഒളിമ്പിക്‌സിൽ മെഡൽ പട്ടികയിൽ രണ്ടാം സ്ഥാനത്തായിരുന്ന ചൈനയെ പിന്തള്ളി 27 സ്വർണ്ണവുമായി ബ്രിട്ടൺ രണ്ടാം സ്ഥാനത്തേക്കുയർന്നു. 22 വെള്ളിയും 17 വെങ്കലവുമടക്കം 66 മെഡലുകളാണ് അവർ ഇതുവരെ നേടിയത്. 26 സ്വർണ്ണം 18 വെള്ളി, 24 വെങ്കലമടക്കം ചൈന നേടിയത് 68 മെഡലുകൾ. 17 വീതം സ്വർണ്ണവും വെള്ളിയും 18 വെങ്കലവുമടക്കം 52 മെഡലുകൾ നേടിയ റഷ്യ നാലാം സ്ഥാനത്ത്. ഉത്തേജക മരുന്ന് വിവാദം മൂലം അത്‌ലറ്റിക്‌സിലും മറ്റു ചില വിഭാഗങ്ങളിലും വിലക്കപ്പെട്ടിട്ടും തളരാതെ കുതിക്കുന്ന റഷ്യയുടെ പ്രകടനം മറ്റുള്ളവരിൽ നിന്നും വേറിട്ടതായി മാറി.
ഇന്ത്യയുടെ പ്രകടനവും കഴിഞ്ഞ ലണ്ടൻ ഒളിമ്പിക്‌സിൽ നിന്ന് ഏറെ താഴെ പോയി. കഴിഞ്ഞ തവണ രണ്ട് വെള്ളിയും നാല് വെങ്കലവുമടക്കം ആറ് മെഡലുകൾ നേടി സർവകാല നേട്ടം സ്വന്തമാക്കിയ ഇന്ത്യക്ക് ഇത്തവണ ആശ്വസിക്കാൻ ബാഡ്മിന്റണിൽ പി.വി. സിന്ധുവിന്റെ വെള്ളിയും ഗുസ്തിയിൽ സാക്ഷി മാലിക്കിന്റെ വെങ്കലവും ജിംനാസ്റ്റിക്‌സ് താരം ദിപ കർമാക്കറുടെ നാലാം സ്ഥാനവും മാത്രം.
മെഡൽ പ്രതീക്ഷ പുലർത്തിയിരുന്ന ഷൂട്ടിങ്ങിലും ഹോക്കിയിലും പിന്നാക്കം പോയതിനൊപ്പം അത്‌ലറ്റിക്‌സിൽ മെച്ചപ്പെട്ട പ്രകടനങ്ങൾ ഉണ്ടാവാതിരുന്നതും തിരിച്ചടിയായി. ട്രാക്കിൽ ലൡത ബാബറുടെ പ്രകടനമാണ് വേറിട്ടുനിന്നത്. ടിന്റു, രഞ്ജിത്ത് മഹേശ്വരി, വികാസ് ഗൗഡ, സീമ പൂനിയ എന്നിവരുൾപ്പെടെ മറ്റെല്ലാവരും തങ്ങളുടെ മികച്ച പ്രകടനം പോലും നടത്താൻ കഴിയാതെയാണ് റിയോയിൽ നിന്ന് മടങ്ങിയത്.
അതേസമയം ട്രാക്കിലെ അതിവേഗക്കാരൻ ഉസൈൻ ബോൾട്ടിന്റെ ട്രിപ്പിൾ ട്രിപ്പിളും എലിസൺ ഫെലിക്‌സിന്റെ മൂന്ന് ഒളിമ്പിക്‌സുകളിൽ നിന്നുള്ള ആറ് സ്വർണ്ണവും നേടി ചരിത്രത്തിന്റെ ഭാഗമായി. ഒപ്പം നീന്തൽക്കുളത്തിനോട് വിടപറഞ്ഞശേഷം തിരിച്ചുവന്ന് അഞ്ചു സ്വർണം കൂടി മാറിലണിഞ്ഞ് ഒളിമ്പിക്‌സിലെ സ്വർണ്ണനേട്ടം 23ലത്തെിച്ച മൈക്കൽ ഫെൽപ്‌സും ശ്രദ്ധാകേന്ദ്രമായി.
















