ശബരിമല തീര്‍ത്ഥാടനകാലത്തിന് മുമ്പായി ഉയര്‍ന്നുവരുന്ന വിവാദങ്ങളും വിഴുപ്പലക്കലുകളും പൂര്‍വാധികം ഭംഗിയായി ഈ വര്‍ഷവും സമാരംഭിച്ചിരിക്കുകയാണല്ലോ. കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയെ താങ്ങിനിര്‍ത്തുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുന്ന ശബരിമല തീര്‍ത്ഥാടനത്തെ എക്കാലത്തും വിവാദങ്ങളില്‍ തളച്ചിടണമെന്ന രാഷ്‌ട്രീയ ഭരണ നേതൃത്വങ്ങളുടെ സ്ഥാപിത താത്പര്യമാണ് ഇന്ന് പിണറായി വിജയനിലൂടെയും, ഇന്നലെകളില്‍ വി.ഡി. സതീശിനെപ്പോലുള്ളവരിലൂടെയും പുറത്തുവന്നിട്ടുള്ളത്.
പത്തനംതിട്ട, ആലപ്പുഴ, കൊല്ലം ജില്ലകളില്‍ കാലാകാലങ്ങളില്‍ നടക്കുന്ന മരാമത്ത് പണികളുടെയും മറ്റ് അനുബന്ധ സൗകര്യങ്ങള്‍ പൊതുജനങ്ങള്‍ക്ക് നല്‍കുന്നതിന്റെയും കണക്ക് ഉയര്‍ത്തിക്കാട്ടി ആ തുക ശബരിമല തീര്‍ത്ഥാടനത്തിനോ വികസനത്തിനോ വേണ്ടി ഉപയോഗിച്ചതാണെന്ന് പറഞ്ഞ് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് യുവനിയമസഭാ സാമാജികരില്‍ ചിലരെക്കൊണ്ട് നടത്തിച്ച പ്രചാരണ കോലാഹലങ്ങളും നാം കണ്ടതാണ്.
ഇപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഒരു പടികൂടി കടന്ന് ശബരിമലയെ എങ്ങനെ പണം കായ്‌ക്കുന്ന മരമാക്കി മാറ്റാം എന്ന ഗവേഷണത്തില്‍ ഏര്‍പ്പെടുന്നു.
വിജയന്റെ ഭാവനയില്‍ ശബരിമലയില്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ എന്തുകൊണ്ട് അദ്ദേഹം തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റില്‍ നടപ്പാക്കുന്നില്ല. അവിടെ ജനങ്ങള്‍ക്ക് മന്ത്രിമാരെ സന്ദര്‍ശിക്കുന്നതിന് ഉച്ചയ്‌ക്ക് മൂന്നുമണി മുതല്‍ എന്ന സമയക്രമം ഉണ്ട്. അതിനുപകരം എല്ലാദിവസവും ഏതുസമയത്തും സന്ദര്‍ശനം അനുവദിക്കാം. ഫാസ്റ്റ് ട്രാക്കായി കാണുന്നതിന് ഇന്‍ഫര്‍മേഷന്‍ കൗണ്ടറില്‍ 250 ന്റെയും ആയിരത്തിന്റെയും കൂപ്പണുകള്‍ ഏര്‍പ്പെടുത്തി റവന്യൂവരുമാനം കൂട്ടി ജീവനക്കാര്‍ക്ക് ശമ്പളവിതരണം കൃത്യമാക്കാം.
ഓരോ തീര്‍ത്ഥാടനകേന്ദ്രങ്ങള്‍ക്കും അതിന്റേതായ രീതികളും പാരമ്പര്യവിശ്വാസങ്ങളും ഉണ്ടെന്നും അത് വിശ്വാസിക്ക് മാത്രമേ മനസ്സിലാക്കാനാവൂ എന്നും ഒരിക്കല്‍കൂടി തെളിയിക്കുന്നതായി വിജയന്റെ അഭിപ്രായങ്ങള്‍. അവലോകനയോഗത്തില്‍ ശബരിമലയ്‌ക്ക് വേണ്ടി അഹോരാത്രം പ്രയത്‌നിക്കുന്ന ഹൈന്ദവ പ്രസ്ഥാനങ്ങളുടെ പ്രതിനിധികളെ ഉള്‍പ്പെടുത്താതിരുന്നതും കൂട്ടി വായിക്കേണ്ടതാണ്.
തിരുപ്പതി മോഡല്‍ എന്ന് ആവര്‍ത്തിച്ച് പറയുമ്പോഴും തിരുപ്പതിയില്‍ രാഷ്‌ട്രീയ നേതൃത്വത്തിലല്ല ഭരണം നടക്കുന്നതെന്ന കാര്യം വിസ്മരിച്ചിരിക്കുന്നു. അനുകരണീയമായ നൂറുകണക്കിന് കാര്യങ്ങള്‍ തിരുപ്പതിയില്‍ നടക്കുന്നതിനെ പരാമര്‍ശിക്കാതെ കൂപ്പണ്‍ വിതരണം മാത്രം അടര്‍ത്തി എടുത്ത് അവതരിപ്പിച്ചത് എന്തിന്? ആരുടെ താത്പര്യം സംരക്ഷിക്കാന്‍?
ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന്റെ ഇപ്പോഴത്തെ നിലപാടുകള്‍ കൂരിരുളിലെ ജ്യോതിസ്സാണ്. ഇതിനെ മറയ്‌ക്കാന്‍ അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന രാഷ്‌ട്രീയ പ്രസ്ഥാനം ഇപ്പോള്‍ തന്നെ കരുക്കള്‍ നീക്കുന്നുണ്ട്.
തീര്‍ഥാടനകാലത്ത് ചുക്ക് വെള്ള വിതരണം മാത്രം ചെയ്യുന്ന സംഘടനകളില്‍നിന്ന് വ്യത്യസ്തമായി ശബരിമലയ്‌ക്ക് എതിരായ ഏത് ഭീഷണികളും വെല്ലുവിളികളും നേരിടാന്‍ കരുത്തുള്ള ഹൈന്ദവ പ്രസ്ഥാനങ്ങള്‍ ഉയര്‍ന്നുവരുന്നുണ്ടെന്നും ശബരിമലയെയും മറ്റ് ഹൈന്ദവ ആരാധനാലയങ്ങളെയും ചൊല്‍പ്പടിക്ക് നിര്‍ത്തി വിവാദകേന്ദ്രങ്ങളാക്കാനുള്ള ഭരണ പ്രതിപക്ഷ മുന്നണികളുടെ താത്പര്യങ്ങള്‍ കുറഞ്ഞകാലത്തേക്ക് മാത്രമേ നിലനില്‍ക്കൂവെന്നും സമീപഭാവിയില്‍ തന്നെ മനസിലാകും.
അഡ്വ പി. രാധാകൃഷ്ണന്‍
അയ്യപ്പസേവാസമാജം
തിരുവനന്തപുരം ജില്ലാ സെക്രട്ടറി
















