കേരളം മുഴുവൻ നോട്ടറികൾ പാവങ്ങളെ പിഴിയുകയാണ്. പല അക്ഷയകേന്ദ്രങ്ങളും സർക്കാർ സ്ഥാപനങ്ങളും ഈ കൊള്ളയ്‌ക്ക് കുടപിടിക്കുന്നു. അപേക്ഷകൻ സമർപ്പിക്കുന്ന രേഖകളിൽ എന്തെങ്കിലും പിഴവ് കണ്ടുപിടിച്ച് അതിന്മേൽ സംശയം പ്രകടിപ്പിച്ച് നോട്ടറിയുടെ സർട്ടിഫിക്കറ്റുകൾ വേണമെന്ന് പറഞ്ഞ് പാവങ്ങെള, ചിലപ്പോൾ സ്ത്രീകളെയും അമ്മമാരെപ്പോലും മടക്കിവിടുന്ന സ്ഥാപനങ്ങളാണ് മുമ്പ് പറഞ്ഞവയിൽ ചിലത്. അപ്രകാരമുള്ള ഒരു സാക്ഷിപത്രത്തിനുവേണ്ടി നോട്ടറികൾ വസൂലാക്കുന്നത് നാനൂറ് രൂപമുതൽ മേലോട്ടാണുപോലും.
ഈ തുക തുച്ഛവരുമാനക്കാരും പാവങ്ങളുമായ പലർക്കും കണ്ടെത്താൻ പറ്റാതെവരുന്നു. പല പ്രശ്‌നങ്ങൾക്കും അപേക്ഷകനിൽനിന്ന് സത്യവാങ്മൂലം വാങ്ങിയിട്ട് തീർപ്പ് കൽപിക്കാവുന്നതേയുള്ളു. അങ്ങനെയിരിക്കെയാണ് ഈ കൊള്ളയ്‌ക്ക് ചില സ്ഥാപനങ്ങൾ കൂട്ടുനിൽക്കുന്നത്. ഇതിന് പരിഹാരം കാണേണ്ടത് സർക്കാരാണ്. അത് സർക്കാരിൽ നിന്ന് പ്രതീക്ഷിക്കാമോ?
ഓരോ സർക്കാരും അധികാരത്തിൽ വരുമ്പോൾ ഘടകകക്ഷികളെപ്പോലും കൂട്ടുപിടിച്ച് ചില വക്കീലന്മാർ കക്ഷികൾക്കും നേതാക്കന്മാർക്കും ഭീമമായ തുക കൈക്കൂലികൊടുത്ത് നോട്ടറി എന്ന പദവിയും അധികാരവും വിലയ്‌ക്കുവാങ്ങും. പിന്നീട് മുടക്കുമുതലും അതിന്റെ പതിന്മടങ്ങ് ലാഭവുമുണ്ടാക്കാൻ നോട്ടറിമാർ ആക്രാന്തം കാട്ടുന്നു. അവർ അധികാരത്തിന്റെ ദണ്ഡുംപിടിച്ച് സാധുക്കളെ പിഴിയുന്നു. മനുഷ്യാവകാശക്കമ്മീഷൻ ഇക്കാര്യത്തിൽ ഇടപെട്ട് ഉചിതമായ നടപടി സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
കവനമന്ദിരം പങ്കജാക്ഷൻ,
ഏറ്റുമാനൂർ
















