ചുരുങ്ങിയ കാലയളവില്‍ കോടിക്കണക്കിന് ഭക്തജനങ്ങളെത്തുന്ന ആരാധനാലയം ശബരിമലയെ പോലെ മറ്റൊന്നില്ല. ആദ്യകാലത്ത് ദക്ഷിണ ഭാരതത്തിലുള്ള തീര്‍ത്ഥാടകരാണ് ശബരിമലയില്‍ എത്തിക്കൊണ്ടിരുന്നതെങ്കില്‍ ഇന്ന് എല്ലാ സംസ്ഥാനങ്ങളില്‍ നിന്നും വിദേശത്തുനിന്നുപോലും ഭക്തജനങ്ങളെത്തുന്നുണ്ട്. സംസ്ഥാനത്തിന്റെ സമ്പദ്ഘടനയ്ക്ക് കരുത്തുപകരുന്നതില്‍ ശബരിമല തീര്‍ത്ഥാടകരുടെ പങ്കും പ്രധാനപ്പെട്ടതാണ്.
എന്നാല്‍ തീര്‍ത്ഥാടകരുടെ സുഗമമായ യാത്രയടക്കമുള്ള സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ ഏത് ഭരണകൂടമായാലും വലിയ താല്പര്യമൊന്നും എടുക്കാറില്ല. ദേവസ്വം ബോര്‍ഡിന്റെ ശ്രമങ്ങളും വഴിപാടിലൊതുങ്ങുകയാണ് പതിവ് രീതി. വിശ്വാസികളുടെ പ്രതിനിധിയായാണ് ആദ്യകാലത്ത് ദേവസ്വം ബോര്‍ഡ് ഭരണത്തിലെത്തിയിരുന്നതെങ്കിലും ഇന്ന് രാഷ്ട്രീയ പാര്‍ട്ടികളിലൂടെ ഭരണത്തിലെത്തുന്നവരാണ്.
ഭക്തജനങ്ങളുടെ വികാരവിചാരങ്ങളേക്കാള്‍ രാഷ്ട്രീയ താല്പര്യങ്ങള്ക്ക് മുന്‍ഗണന ലഭിക്കുന്നതായാണ് കീഴ്വഴക്കം. അതാകട്ടെ ശബരിമലയേയും തീര്‍ത്ഥാടനത്തേയും വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കുകയും ചെയ്യുന്നു. അതാണ് കഴിഞ്ഞദിവസം കാണാനായത്. ശബരിമല തീര്‍ത്ഥാടനത്തിന്റെ മുന്നൊരുക്കമെന്നപേരില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും ഉദ്യോഗസ്ഥരുമെല്ലാം പങ്കെടുത്ത യോഗത്തിലും അത് പ്രകടമായി. മുഖ്യമന്ത്രി നടത്തിയ പരാമര്‍ശങ്ങളെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എതിര്‍ത്തതോടെ ദൃശ്യമാധ്യമങ്ങള്‍ക്കത് നല്ലൊരു സദ്യയായി.
തീര്‍ത്ഥാടകരെ തരംതിരിച്ച് സൗകര്യം നല്കിക്കൂടെ എന്ന മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം ദേവസ്വം ബോര്‍ഡ് നിരാകരിക്കുന്നത് സ്വാഭാവികമാണ്. മറ്റ് ക്ഷേത്രങ്ങളുടെ ആചാരങ്ങളും സങ്കല്‍പ്പങ്ങളുമല്ല ശബരിമലയ്ക്കുള്ളത്. അയ്യപ്പനും ഭക്തനും തമ്മില്‍ വേര്‍തിരിവില്ല. വ്രതമെടുത്ത് കെട്ടുംകെട്ടി മലചവിട്ടുന്നവരെല്ലാം അയ്യപ്പന്മാരാണെന്നാണ് സങ്കല്‍പ്പം. ആ അയ്യപ്പന്റെ മടിയിലെ കനംനോക്കി പതിനെട്ടാം പടി ചവിട്ടാന്‍ മുന്തിയ പരിഗണന നല്കാന് ആര് തീരുമാനിച്ചാലും ശബരീശനത് സ്വീകാര്യമാവില്ല.
നിലവിലുള്ള വിഐപി ദര്‍ശന സൗകര്യം അവസാനിപ്പിച്ച് പകരം, പണം ഈടാക്കി സൗകര്യമൊരുക്കണമെന്നാണ് മുഖ്യമന്ത്രിയുടെ ഒരു നിര്‍ദ്ദേശം. 250 രൂപ വാങ്ങി ഫാസ്റ്റ് ട്രാക്കിലൂടെ ദര്‍ശനവും, ആയിരം രൂപ ഈടാക്കി സൂപ്പര്‍ ഫാസ്റ്റ്ട്രാക്ക് ദര്‍ശനവും ഒരുക്കാം. ഇതിന് സന്നിധാനത്ത് സ്ഥല സൗകര്യം വര്‍ദ്ധിപ്പിക്കണമെന്നും അതിന് വനംവകുപ്പ് സ്ഥലം അനുവദിക്കണമെന്നും മുഖ്യമന്ത്രി പറയുകയുണ്ടായി. ശബരിമല ക്ഷേത്രം ദിവസവും തുറക്കണമെന്ന നിര്‍ദ്ദേശവും പിണറായി മുന്നോട്ടുവെച്ചത് തള്ളിക്കളയേണ്ടതല്ല. പക്ഷേ അത് തീരുമാനിക്കാന്‍ വ്യവസ്ഥാപിതമാര്‍ഗങ്ങളുണ്ട്.
ആ വഴിക്ക് ചിന്തിക്കുന്നതില്‍ തെറ്റൊന്നുമില്ല. പമ്പയില്‍നിന്ന് സന്നിധാനത്തേക്ക് റോപ് വേയിലുടെ തീര്‍ത്ഥാടകരെ എത്തിക്കണം. 20 പേര്‍ക്കുവീതം കയറാവുന്ന കാബിനുകള്‍ സജ്ജീകരിച്ച് ഇരുവശത്തേക്കുമായി മണിക്കൂറില്‍ പതിനായിരം മുതല്‍ 15000 വരെ തീര്‍ത്ഥാടകരെ കയറ്റി ഇറക്കാനുള്ള റോപ് വേ ഒരുക്കാം. വഴിപാട് പ്രസാദങ്ങള്‍ പമ്പയിലെ ബേസ് ക്യാമ്പില്‍ നല്‍കണം. ഇത്തരം നിര്‍ദ്ദേശങ്ങളും മുഖ്യമന്ത്രിയുടേതായി ഉയര്‍ത്തിയിട്ടുണ്ട്.
ശബരിമല തീര്‍ത്ഥാടകരുടെ സൗകര്യങ്ങള്‍ ഒരുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ ഉദാരമായ സമീപനമാണ് സ്വീകരിക്കുന്നത്.
കഴിഞ്ഞ ഫെബ്രുവരിയില്‍ സംസ്ഥാന സര്‍ക്കാരും ബിജെപി അധ്യക്ഷന്‍ കുമ്മനം രാജശേഖരനും സമര്‍പ്പിച്ച നിവേദനത്തെ തുടര്‍ന്ന് ദേശീയ തീര്‍ത്ഥാടനമാക്കാനുള്ള തയ്യാറെടുപ്പുകള്‍ ആരംഭിച്ചു. 99 കോടി രൂപ അനുവദിക്കാനാണ് സംസ്ഥാനം അഭ്യര്‍ത്ഥിച്ചത്. എന്നാല്‍ കേന്ദ്രം 100 കോടി രൂപ അനുവദിച്ചിരിക്കുകയാണ്. റിച്ചാഡ് ഹെ എം.പിയുടെ ചോദ്യത്തിന് ജൂണില്‍ ഇതുസംബന്ധിച്ച് മറുപടി നല്‍കിയിട്ടുണ്ട്. സംസ്ഥാന സര്‍ക്കാര്‍ ഇത് വാങ്ങിയെടുക്കുന്നതിന് എന്തെങ്കിലും ചെയ്തതായി അറിയില്ല.
അതുപോലെ വനഭൂമി വിട്ടുകൊടുക്കുന്ന കാര്യത്തിലും തീരുമാനമെടുത്തിട്ടുണ്ട്. കഴിഞ്ഞദിവസം മുഖ്യമന്ത്രി മറ്റുചില നിര്‍ദ്ദേശങ്ങളും യോഗത്തിന് മുന്‍പാകെ വച്ചിട്ടുണ്ട്. തീര്‍ത്ഥാടകര്‍ക്കായി ദേശീയപാതയിലും സംസ്ഥാനപാതയിലും 50 കിലോമീറ്റര്‍ ഇടവിട്ട് ടോയ്ലെറ്റ്, വാഹനങ്ങളില്‍ ഇന്ധനം നിറയ്ക്കാനുള്ള സൗകര്യം, സസ്യഭക്ഷണശാല എന്നിവയടക്കമുള്ള യാത്രാഭവനുകള്‍ നിര്‍മ്മിക്കണം.
പമ്പയില്‍ വസ്ത്രം അലക്കുന്നവര്‍ക്കും ഉപേക്ഷിക്കുന്നവര്‍ക്കും കനത്തപിഴ ഈടാക്കണം, സന്നിധാനത്തേക്ക് കൂടുതല്‍ വഴികള്‍ തുറക്കണം, സന്നിധാനത്ത് അധികസമയം ഭക്തര്‍ തങ്ങാന്‍ ഇടവരുത്തരുത് തുടങ്ങിയവയ്ക്ക് സര്‍ക്കാര്‍ തന്നെയാണ് മുന്‍കൈ എടുക്കേണ്ടത്. ശബരി മലയുടെ പേരില്‍ കാലാകാലങ്ങളില്‍ അവലോകനങ്ങളും തീരുമാനങ്ങളും കേള്‍ക്കാറുണ്ട്. പക്ഷെ അതെല്ലാം വനരോദനമാകാറാണ് പതിവ്. എന്നും പൊങ്ങുന്നത് വിവാദം. ശബരിമലയെ ഇനിയും വിവാദത്തിലാഴ്ത്താന്‍ ആരെങ്കിലും ആഗ്രഹിക്കുന്നുവെങ്കില്‍ അത് അവസാനിപ്പിക്കാന്‍ സമയമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: