തിരുവനന്തപുരം: നല്ലമലയാള സിനികള്‍ പലപ്പോഴും തീയറ്ററുകള്‍ അവഗണിക്കുന്നുവെന്ന് അടൂര്‍ ഗോപാലകൃഷ്ണന്‍. മലയാള സിനിമയില്‍ അമ്പത് വര്‍ഷം പിന്നിട്ട അടൂരിന് ചലച്ചിത്ര വികസകോര്‍പ്പറേഷന്‍ സംഘടിപ്പിച്ച ആദരവില്‍ സംസാരിക്കുകയായിരുന്നു അടൂര്‍.
തല്ലിപ്പൊളി തമിഴ് പടങ്ങള്‍ ഓടിച്ചാലും നല്ല മലയാളസിനിമകള്‍ പ്രദര്‍ശിപ്പിക്കുവാന്‍ തീയറ്റര്‍ ഉടമകള്‍ തയ്യാറാകുന്നില്ല. പലപ്പോഴും അഞ്ചോ ആറോ ദിവസം കൊണ്ട് ഷോ അവസാനിപ്പിക്കും. ഇതിന് മാറ്റം വരുവാനായി തീയേറ്റര്‍ മാനേജര്‍മാര്‍ക്ക് വ്യക്തമായ അവബോധം നല്‍കണം. കൂടാതെ ചലച്ചിത്ര വികസ കോര്‍പ്പറേഷന്റെ നേതൃത്വത്തില്‍ കേരളത്തിലുടനീളം തീയേറ്ററുകള്‍ ആരംഭിക്കണം. 70 ശതമാനം കമ്മീഷന്‍ എടുക്കുന്ന രീതി അവസാനിപ്പിക്കണം. ഇ-ടിക്കറ്റിംഗ് നടപ്പിലാക്കണം. ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് പഠനം കഴിഞ്ഞിറങ്ങുന്ന പ്രതിഭകള്‍ക്ക് കേരളത്തില്‍ കൂടുതല്‍ അവസരങ്ങള്‍ നല്‍കണം. എഴുപത്തി അഞ്ച് വയസ്സില്‍ ഇപ്പോള്‍ കിട്ടുന്ന ആദരം സുഖക്കേടിന്റെ സുഖം പോലെയാണെന്നും മലയാള സിനിമമേഖലയില്‍ സര്‍ക്കാര്‍ കൂടുതല്‍ ഇടപെടലുകള്‍ നടത്തണമെന്നും അടൂര്‍ പറഞ്ഞു.
സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ. ബാലന്‍ അടൂരിന് പുരസ്‌കാരം നല്‍കി ആദരിച്ചു. മലയാള സിനിമയില്‍ വിപ്ലവകരാമയ മാറ്റം കൊണ്ടുവന്ന മഹാപ്രതിഭയാണ് അടൂരെന്ന് മന്ത്രി പറഞ്ഞു. ചലച്ചിത്ര വികസന കേര്‍പ്പറേഷന്‍ ചെയര്‍മാന്‍ ലെനിന്‍ രാജേന്ദ്രന്‍, സാംസ്‌കാരിക വകുപ്പ് സെക്രട്ടറി റാണിജോര്‍ജ്ജ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. നടി ജലജ, മധുപാല്‍, നന്ദു തുടങ്ങി വിവിധ ചലച്ചിത്ര പ്രവര്‍ത്തകര്‍ അടൂരിനെ ആദരിച്ചു. തുടര്‍ന്ന് അടൂര്‍ സംവിധാനം ചെയ്ത പിന്നെയും സിനിമിയുടെ ആദ്യ പ്രദര്‍ശനവും നടന്നു.
















