തലശ്ശേരി: കണ്ണൂര്‍ ജില്ലയില്‍ ലീഗല്‍ സര്‍വ്വീസ് അതോറിറ്റിയും തദ്ദേശ സ്വംഭരണ സ്ഥാപനങ്ങളും സംയുക്തമായി സമ്പൂര്‍ണ്ണ നിയമ സാക്ഷരതാ പദ്ധതി നടപ്പിലാക്കുന്നു. ജില്ലാ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റി, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ രൂപം നല്കിയ നിയമജ്യോതി സംവിധാനത്തിന്റെ മേല്‍നോട്ടത്തില്‍ ജില്ലയിലെ അഭിഭാഷകരുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. തദ്ദേശ -വാര്‍ഡ് തലങ്ങളില്‍ നിയമജ്യോതി ഘടകങ്ങള്‍ രൂപീകരിച്ചുവരുന്നുണ്ട്. സൗജന്യ നിയമസഹായം, നിയമ ബോധവല്‍ക്കരണം, ലോക് അദാലത്തുകള്‍ സംഘടിപ്പിക്കുക, സാമൂഹ്യ പ്രസ്നങ്ങള്‍ക്ക് വിവിധ വകുപ്പുകളുടെ സഹകരണത്തോടെ പരിഹാരം കാണുക തുടങ്ങിയവയാണ് നിയമജ്യോതി ഘടകങ്ങളുടെ ഉദ്ദേശം. തലശ്ശേരി താലൂക്കിലെ തലശ്ശേരി, കൂത്തുപറമ്പ് മുനിസിപ്പാറ്റികളിലും, പിണറായി, ധര്‍മ്മടം, കതിരൂര്‍, ചൊക്ലി, പാട്യം, മൊകേരി, ന്യൂമാഹി, പന്നിയന്നൂര്‍, എരഞ്ഞോളി, വേങ്ങാട് എന്നീ പത്ത് പഞ്ചായത്തുകളിലുമാണ് സമ്പൂര്‍ണ്ണ നിയമ സാക്ഷരതാ പദ്ധതിയുടെ ആദ്യഘട്ടം നടപ്പിലാക്കുന്നത്.
ചൊക്ലി പഞ്ചായത്ത് നിയമ സാക്ഷരതാ പദ്ധതിക്കുള്ള വാര്‍ഡ്തല സംഘാടക സമിതികളുടെ രൂപീകരണം പൂര്‍ത്തിയാക്കി. മറ്റു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും പ്രവര്‍ത്തനം പുരോഗമിക്കുന്നു. നിയമസാക്ഷരതാ ക്ലാസുകളുടെ ഉദ്ഘാടനം 25ന് ചൊക്ലിയില്‍ നിയമസഭാ സ്പീക്കര്‍ ശ്രീരാമൃഷ്ണന്‍ നിര്‍വ്വഹിക്കും. ഒരുവര്‍ഷത്തിനുള്ളില്‍ കണ്ണൂര്‍ ജില്ലയിലെ സമ്പൂര്‍ണ്ണ നിയമസാക്ഷരതാ ജില്ലയാക്കുകയാണ് ലക്ഷ്യം. ഇതിന്റെ ഭാഗമായി വാര്‍ഡ്തലത്തില്‍ പ്രതിമാസ ക്ലാസുകളും കൂടാതെ വിദ്യാര്‍ത്ഥികള്‍, തൊഴിലാളികള്‍, വ്യാപാരികള്‍ തുടങ്ങിയ വിഭാഗങ്ങള്‍ക്ക് പ്രത്യേക ക്ലാസുകളും നടത്തും.
വാര്‍ത്താസമ്മേളനത്തില്‍ തലശ്ശേരി താലൂക്ക് ലീഗല്‍ സര്‍വ്വീസ് കമ്മറ്റി ചെയര്മാന് എംഎസിടി ജഡ്ജ് കെ.ബൈജുനാഥ്, ജില്ലാ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റി സെക്രട്ടറി എം.പി.ജയരാജ്, ചൊക്ലി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.കെ.രാഗേഷ്, ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന് ബാബുരാജ് പാറമ്മല്‍, തലശ്ശേരി ബാര്‍ അസോസിയേഷന് പ്രസിഡണ്ട് ബിനോയ് തോമസ്, അഡ്വ.വിനോദ്കുമാര്‍ ചമ്പളോന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: