മലയാളികള്‍ ഉള്‍പ്പെടെ വിവിധ രാജ്യങ്ങളിലെ തൊഴിലാളികള്‍ സൗദി അറേബ്യയില്‍ കഷ്ടപ്പെടുന്നതിന്റെ വാര്‍ത്തകള്‍ ആശങ്കയോടെയാണ് ലോകം ശ്രവിച്ചത്. നിസ്സഹായരായ തൊഴിലാളികളെ കൈമെയ് മറന്ന് സഹായിക്കാന്‍ അതത് രാജ്യങ്ങള്‍ തയ്യാറായി. അവരെ വേണ്ടവിധത്തില്‍ ആശ്വസിപ്പിക്കാനും കഴിയാവുന്നത്ര സഹായങ്ങള്‍ ചെയ്തുകൊടുക്കാനുമാണ് അവരൊക്കെ ശ്രമിച്ചത്.
അതില്‍ രാഷ്‌ട്രീയമോ മറ്റെന്തെങ്കിലുമോ താല്‍പ്പര്യങ്ങള്‍ കടന്നുവരരുതെന്ന് നിഷ്‌കര്‍ഷ പുലര്‍ത്തുകയും ചെയ്തു. അതേസമയം, ഭാരതസര്‍ക്കാര്‍ സൗദിയിലെ സ്വന്തം പൗരന്മാരായ തൊഴിലാളികളെ നെഞ്ചോടുചേര്‍ത്ത് അവരുടെ കണ്ണീരൊപ്പാന്‍ ശ്രമിക്കുമ്പോള്‍ അതെങ്ങനെ രാഷ്‌ട്രീയമായി മുതലെടുക്കാമെന്നാണ് ചില സ്ഥാപിത താല്‍പ്പര്യക്കാര്‍ ചിന്തിച്ചത്.
ഭാരതീയരായ തൊഴിലാളികളുടെ വിഷമസന്ധിയെക്കുറിച്ച് അറിഞ്ഞ ഉടന്‍ കേന്ദ്രഭരണകൂടം എണ്ണയിട്ട യന്ത്രംപോലെ പ്രവര്‍ത്തനനിരതമായി.
കേന്ദ്ര മന്ത്രിമാരായ സുഷമാ സ്വരാജ്, വി.കെ. സിങ് എന്നിവരുടെ നേതൃത്വത്തില്‍ അതിവേഗ നീക്കങ്ങളാണുണ്ടായത്. നേരത്തെ വിവിധ രാജ്യങ്ങളില്‍, പലവിധ പ്രശ്‌നങ്ങളില്‍പ്പെട്ട് കുരുക്കിലായിപ്പോയ തൊഴിലാളികളെ എങ്ങനെയാണോ ഒരു പോറല്‍പോലുമേല്‍ക്കാതെ ഭാരതത്തിലെത്തിച്ചത,് അതുപോലെയുള്ള നടപടിക്രമങ്ങളാണ് ഇവിടെയും സ്വീകരിച്ചത്. അതില്‍ ഒരുതരത്തിലുമുള്ള വിവേചനമോ വേര്‍തിരിവോ കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായില്ല. മാതൃരാജ്യത്തിന്റെ സാന്ത്വനവും കരുതിവെപ്പും എന്താണെന്ന് നിസ്സഹായരായ തൊഴിലാളികള്‍ക്ക് അനുഭവിപ്പിച്ചുകൊടുക്കാന്‍ സര്‍ക്കാരിനായി. ആത്മാര്‍ത്ഥത കൈമുതലായുള്ള പ്രവര്‍ത്തന പദ്ധതികള്‍കൊണ്ടാണ് അത് സാധിച്ചെടുത്തത്.
കേന്ദ്ര സര്‍ക്കാരിന്റെ ഈദൃശ നടപടികളില്‍ അങ്ങേയറ്റം സംതൃപ്തമായ സൗദി ഭരണകൂടം അക്കാര്യം എടുത്തുപറയുകയുണ്ടായി എന്നതില്‍ ഓരോ ഭാരതീയനും അഭിമാനിക്കാം. അതിന്റെയൊക്കെ ഫലമായി വേണം സൗദിയുടെ ഏറ്റവും പുതിയ നീക്കത്തെ കാണുവാന്‍. ഭാരതമുള്‍പ്പെടെയുള്ള രാജ്യങ്ങളിലെ തൊഴിലാളികളുടെ കാര്യത്തില്‍ മുമ്പെങ്ങുമില്ലാത്ത തരത്തിലുള്ള നടപടികളാണ് ആ രാജ്യം സ്വീകരിച്ചത്.
തൊഴില്‍ പ്രശ്‌നം പരിഹരിക്കാനായി സൗദി രാജാവ് നേരിട്ട് 177 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്. തൊഴിലാളികളുടെ ശമ്പള കുടിശ്ശിക അടക്കമുള്ള പ്രശ്‌നങ്ങള്‍ തീര്‍ക്കാനാണിത്. ദുരിതത്തിലായവരെ സഹായിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും, എല്ലാവര്‍ക്കും മുഴുവന്‍ ശമ്പളവും ലഭിച്ചെന്ന് ഉറപ്പുവരുത്തണമെന്നും തൊഴില്‍ വകുപ്പ് മന്ത്രാലയത്തിന് സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് നിര്‍ദ്ദേശം നല്‍കുകയും ചെയ്തു.
ഭാവിയെന്താകുമെന്ന് അറിയാതെ ആത്മഹത്യക്കും അന്ധകാരത്തിനുമിടയില്‍ വീര്‍പ്പുമുട്ടിക്കിടന്ന തൊഴിലാളികള്‍ക്ക് ഇതെത്രമാത്രം ആഹ്ലാദകരമായെന്ന് പറയേണ്ടതില്ല. തൊഴിലാളികളെ നാട്ടിലെത്തിക്കല്‍, ശമ്പളകുടിശ്ശിക, എക്‌സിറ്റ് വിസ തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് വ്യക്തമായ നിര്‍ദ്ദേശങ്ങളാണ് സൗദി രാജാവ് നല്‍കിയിരിക്കുന്നത്. തൊഴിലാളികളുടെ ശമ്പളം കൊടുത്തുതീരുംവരെ കമ്പനികളുടെ ബില്ലൊന്നും പാസ്സാക്കരുതെന്ന സുപ്രധാന നിര്‍ദ്ദേശവുമുണ്ട്.
മോദി സര്‍ക്കാരിന്റെ ക്രിയാത്മകവും ചടുലവുമായ നീക്കത്തിന് ലഭിച്ച സ്വീകാര്യതയാണ് ഇതിലൂടെ വ്യക്തമാവുന്നത്.
സ്വന്തം പൗരന്മാരെ മണലാരണ്യത്തില്‍ തള്ളിവിട്ട് രാഷ്‌ട്രീയം കളിക്കാന്‍ ഇറങ്ങിത്തിരിച്ചവര്‍ക്ക് കിട്ടിയ കനത്ത പ്രഹരമായി ഇതു കണക്കാക്കാം. വിദേശകാര്യ വകുപ്പ് സ്വന്തം മന്ത്രിയെ സൗദിയിലയച്ച് അവിടത്തെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച് സ്ഥിതിഗതികള്‍ ശാന്തമാക്കാന്‍ തീവ്രശ്രമം നടത്തുമ്പോള്‍ കേരള സര്‍ക്കാരും ഇടത് എംപിമാരും പ്രശ്‌നത്തെ സങ്കീര്‍ണ്ണമാക്കുകയായിരുന്നു.
നയതന്ത്ര പാസ്‌പോര്‍ട്ടിന്റെ പേരില്‍ വായിട്ടലച്ചവര്‍ക്ക് തൊഴിലാളികളോടുള്ള കേന്ദ്രസര്‍ക്കാരിന്റെ മാതൃസഹജമായ വാത്‌സല്യം ദഹിക്കുന്നതായിരുന്നില്ല. അന്യരാജ്യത്ത് കഷ്ടപ്പെടുന്നവരുടെ ജീവനായിരുന്നില്ല അവര്‍ക്ക് പ്രധാനം. നരേന്ദ്രമോദി സര്‍ക്കാരിനെ കിട്ടിയ വടികൊണ്ട് അടിക്കുകയായിരുന്നു ലക്ഷ്യം. നിര്‍ഭാഗ്യകരമെന്നു പറയട്ടെ, ഇവിടത്തെ ചില മാധ്യമങ്ങളും അതിന് ഒത്താശ ചെയ്യാന്‍ മുന്നിട്ടിറങ്ങി.
സൗദിയെ അന്താരാഷ്‌ട്ര തലത്തില്‍ ഒറ്റപ്പെടുത്താന്‍ സാഹചര്യമൊരുക്കുന്ന തരത്തിലേക്ക് സ്ഥിതിഗതികള്‍ വഴുതിപ്പോയിരുന്നെങ്കില്‍ തൊഴിലാളികളുടെ ജീവനുതന്നെ അത് ഭീഷണിയാവുമായിരുന്നു. അടുത്തിടെ സൗദി സന്ദര്‍ശിക്കുകയും ആ രാജ്യവുമായി ഊഷ്മള സൗഹൃദം നിലനിര്‍ത്തുകയും ചെയ്ത നരേന്ദ്രമോദിയുടെ നിലപാടിനോടുള്ള സ്വാഭാവിക പ്രതികരണമായിവേണം അവിടത്തെ ഭണാധികാരിയുടെ നടപടികള്‍ കാണാന്‍. രാഷ്‌ട്രകാര്യം വരുമ്പോള്‍ ദുഷ്ടലാക്കിന്റെ രാഷ്‌ട്രീയം കളിക്കുന്നവര്‍ക്ക് ഇതൊരു പാഠമായെങ്കില്‍ എന്ന് ഞങ്ങള്‍ ആശിച്ചുപോകുന്നു.
















