പശുവിനെ മാതാവായി കണക്കാക്കുന്ന സംസ്‌കാരം നിലനില്‍ക്കുന്ന രാജ്യമാണ് നമ്മുടേത്. സഹസ്രാബ്ദങ്ങളായി ഗോപൂജയും ഗോസംരക്ഷണവും ആചാരമായി നിലനില്‍ക്കുന്നുമുണ്ട്. രാജ്യത്തിന്റെ ഐശ്വര്യത്തിനും അഭിവൃദ്ധിക്കും പശുവളര്‍ത്തലും പശുപരിപാലനവും അനിവാര്യമാണെന്നും പരക്കെ അംഗീകരിക്കപ്പെട്ടതാണ്.
പശുവിനെ മാതാവായി കണക്കാക്കാന്‍ കാരണങ്ങള്‍ പലതുണ്ട്. പശുവിന്റെ പാല്‍, ചാണകം, മൂത്രം തുടങ്ങിയവയെല്ലാം പരിശുദ്ധിയുള്ളതാണെന്നാണ് അനാദികാലം മുതലുള്ള വിശ്വാസം. ‘കയറിട്ട പശു/കാള’ കണി കാണാന്‍ ഉത്തമമെന്ന് വിശ്വാസവുമുണ്ട്. മാതാവിന്റെ സ്ഥാനം നല്‍കി പോരുന്നവര്‍ പശുവിനെ വന്ദിക്കാനും പൂജിക്കാനും ശ്രദ്ധിക്കുന്നു. പാലാഴി കടഞ്ഞപ്പോള്‍ കാളിന്ദിയുടെ കയത്തില്‍നിന്നും പൊങ്ങിവന്നതാണ് കാമധേനുവെന്നും, ശ്രീകൃഷ്ണന്‍ തന്റെ മേനിയില്‍നിന്നും പുശുവിനെ സൃഷ്ടിച്ചു എന്നുമൊക്കെ വിശ്വസിക്കപ്പെടുന്നു.
സകല ദേവന്മാരും ഗോമാതാവിന്റെ ശരീരത്തില്‍ അടങ്ങിയിരിക്കുന്നുവെന്നും സങ്കല്‍പ്പമുണ്ട്. ആയുര്‍വേദത്തിലെ ഒട്ടുമിക്ക ഔഷധക്കൂട്ടുകളും പാലോ പോലുല്‍പ്പനങ്ങളോ ചേര്‍ന്നതാണ്. സനാതന സംസ്‌കാരത്തില്‍ ശ്രേഷ്ഠമായ സ്ഥാനംതന്നെയാണ് ഗോമാതാ സങ്കല്‍പത്തിനുള്ളത്. പശുവിനെ കൊല്ലാനും തിന്നാനുമുള്ളതാണെന്നു വിശ്വസിക്കുന്നവരും ഇല്ലാതില്ല. എന്നിരുന്നാലും ഗോഹത്യ അനുവദിക്കപ്പെടേണ്ടതില്ലെന്നാണ് നമ്മുടെ ഭരണഘടനയില്‍പ്പോലും പറയുന്നത്. അതുകൊണ്ടുതന്നെ പല സംസ്ഥാനങ്ങളിലും ഗോവധം നിരോധിച്ചിട്ടുമുണ്ട്.
ഗോവധനിരോധനത്തിനായുള്ള ആവശ്യം സ്വാതന്ത്ര്യസമര കാലത്തുതന്നെ ഉയര്‍ന്നതാണ്. സ്വതന്ത്ര ഭാരതത്തില്‍ ഇതിനായി വലിയൊരു പ്രസ്ഥാനം വിനോഭാ ബാവെ ഉള്‍പ്പെടെയുള്ളവരുടെ നേതൃത്വത്തില്‍ നടന്നതും വിസ്മരിക്കാവുന്നതല്ല. സംസ്‌കാരവും ആചാര മര്യാദകളും സമംഗളം തുടരണമെന്ന വിശാല താല്‍പര്യം മാത്രമായിരുന്നു ഇതിനെയൊക്കെ നയിച്ചത്.
എന്നാല്‍ ഗോരക്ഷയുടെ പേരില്‍ അടുത്ത കാലത്തായി ചില സംഭവങ്ങളുണ്ടായതില്‍ ഏറെ ദുരൂഹത നിലനില്‍ക്കുകയാണ്. ഉത്തര്‍ പ്രദേശിലും ഗുജറാത്തിലും മധ്യപ്രദേശിലും ഹരിയാനയിലുമൊക്കെ പശു ഇറച്ചി ഭക്ഷിച്ചുവെന്നതിന്റെ പേരിലായിരുന്നു ഇത്. കേന്ദ്രത്തില്‍ ബിജെപി അധികാരത്തിലെത്തിയപ്പോള്‍ തീവ്ര ഹിന്ദുക്കള്‍ ദളിതരേയും ന്യൂനപക്ഷങ്ങളെയും കരുതിക്കൂട്ടി ആക്രിമിക്കുന്നു എന്ന് കൊണ്ടുപിടിച്ച പ്രചാരണം നടത്താനാണ് ഈ സംഭവങ്ങള്‍ ഉപയോഗിച്ചത്.
ഗുജറാത്തിലെ ഗോസംരക്ഷക വേഷംകെട്ടിയവരെല്ലാം കോണ്‍ഗ്രസ്സുകാരാണെന്ന് ഇതിനകം ബോദ്ധ്യപ്പെട്ടു. കേന്ദ്രസര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കാനായി ആദ്യപരീക്ഷണം യുപിയിലായിരുന്നു. ഒരാളെ പശുഇറച്ചി സൂക്ഷിച്ചതിന് അടിച്ചുകൊന്നുവെന്നായിരുന്നു പ്രചാരണം. ബിജെപി ആര്‍എസ്എസ് പ്രവര്‍ത്തകരാണ് പ്രതികളെന്നു പറഞ്ഞ് നരേന്ദ്രമോദി രാജിവയ്‌ക്കണമെന്നുവരെ ആവശ്യപ്പെട്ടു. ക്രമസമാധാനപാലനം സംസ്ഥാന വിഷയമാണ്. ഒരു കുറ്റകൃത്യം നടന്നാല്‍ സംസ്ഥാന സര്‍ക്കാരാണ് നടപടി സ്വീകരിക്കേണ്ടത്.
യുപിയിലെ സംഭവത്തില്‍ ഒരു ആര്‍എസ്എസ് പ്രവര്‍ത്തകന്‍പോലും പ്രതിയല്ല, എന്നിട്ടും പ്രചാരണം മറിച്ചും. നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തിലിരിക്കുന്നതിലെ അസഹിഷ്ണുതയാണ് ഇതിലൊക്കെ പ്രകടമായത്. ഏതായാലും കേന്ദ്രസര്‍ക്കാര്‍ അത് തിരിച്ചറിഞ്ഞിരിക്കുന്നു. പ്രധാനമന്ത്രിയുടെ ദല്‍ഹി പ്രസംഗം അത് വ്യക്തമാക്കുകയാണ്.
ഗോരക്ഷാ പ്രവര്‍ത്തനങ്ങളുടെ മറവില്‍ ചില സാമൂഹ്യവിരുദ്ധര്‍ അതിക്രമങ്ങള്‍ നടത്തുന്നതായാണ് പ്രധാനമന്ത്രി നരേന്ദ്രമോദി വെട്ടിത്തുറന്ന് പറഞ്ഞത്.
ഇത്തരക്കാര്‍ക്കെതിരെ സംസ്ഥാന സര്‍ക്കാരുകള്‍ കര്‍ശന നടപടി സ്വീകരിക്കണമെന്നും പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചു. രാത്രിയില്‍ സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനം നടത്തുന്ന ചിലര്‍ രാവിലെ ഗോരക്ഷകരായി രംഗത്തെത്തുകയാണ്. ഇത്തരം സംഭവങ്ങളെപ്പറ്റി സംസ്ഥാന സര്‍ക്കാരുകളില്‍നിന്നും റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.
സാമൂഹ്യവിരുദ്ധര്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ മറച്ചുപിടിക്കുന്നതിനായി ഗോസംരക്ഷണത്തിന്റെ മുഖംമൂടി അണിയുകയാണ്. ഇത്തരക്കാരെ അംഗീകരിക്കാനാവില്ല. യഥാര്‍ത്ഥത്തില്‍ ഗോസംരക്ഷണം ആഗ്രഹിക്കുന്നവര്‍ റോഡുകളില്‍ നിന്നും പ്ലാസ്റ്റിക് മാലിന്യങ്ങളും മറ്റും പശുക്കള്‍ കഴിക്കുന്നത് ഒഴിവാക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കുകയാണ് വേണ്ടത്.
പ്ലാസ്റ്റിക് തിന്ന് മരിച്ച പശുവിന്റെ വയറ്റില്‍നിന്നും കിലോക്കണക്കിന് പ്ലാസ്റ്റിക് കണ്ട ഗുജറാത്തിലെ അനുഭവം മോദി വിവരിച്ചതും ശ്രദ്ധേയമാണ്. ഗോവധത്തേക്കാള്‍ അധികം പശുക്കള്‍ പ്ലാസ്റ്റിക് തിന്നാണ് മരിക്കുന്നത്. ഏറ്റവും വലിയ ഗോസംരക്ഷണമായി പ്ലാസ്റ്റിക് മാലിന്യങ്ങള്‍ക്കെതിരായ പ്രവര്‍ത്തനങ്ങള്‍ മാറണമെന്നും പ്രധാനമന്ത്രി പറയുമ്പോള്‍ മറ്റൊരു പ്രധാനപ്പെട്ട ഉപദേശവുംകൂടി പ്രധാനമന്ത്രി നല്‍കുകയാണ്; ഗോരക്ഷയും അതോടൊപ്പം പ്ലാസ്റ്റിക്കിനെതിരായ ബോധവല്‍ക്കരണവും.
ഗോരക്ഷയുടെ പേരില്‍ ഇപ്പോള്‍ ഗുണ്ടായിസം നടത്തുന്നവരുടെ ലക്ഷ്യം കേന്ദ്രസര്‍ക്കാരിനെ ദുര്‍ബലപ്പെടുത്തുക എന്നതാണ്. അത് അനുവദിച്ചുകൂടാത്തതാണ്.
















