മങ്കൊമ്പ്: കുട്ടനാട്ടില്‍ രണ്ടാംകൃഷി ഇറക്കിയിരിക്കുന്ന പാടശേഖരങ്ങളില്‍ ഇലപ്പേനിന്റെ ആക്രമണം കണ്ടുവരുന്നതായി മങ്കൊമ്പ് കീടനിരീക്ഷണകേന്ദ്രം. ഇലപ്പേനിന്റെ ആക്രമണം വ്യാപകമായാല്‍ ഇത്തവണത്തെ രണ്ടാംകൃഷിയെ അതു ഗുരുതരമായി ബാധിക്കും.
നെല്‍ച്ചെടിയുടെ ഇലയില്‍ നിന്നും നീരൂറ്റിക്കുടിക്കുന്നതാണ് ഇലപ്പേനില് നിന്നുണ്ടാകുന്ന ദോഷം. ഇവ കൂട്ടമായി എത്തി നീരൂറ്റിക്കുടിക്കുന്നതിനെ തുടര്‍ന്ന് ഇലത്തുമ്പിനു മഞ്ഞളിപ്പുണ്ടാകുകയും, ക്രമേണ ഇലകള്‍ ചുരുണ്ട് സൂചിപോലെ ആകുകയും ചെയ്യുന്നു.
ആക്രമണം രൂക്ഷമാകുമ്പോള്‍ ചെടികളുടെ വളര്‍ച്ച മുരടിച്ച താഴത്തെ ഇലകള്‍ മഞ്ഞളിച്ച് ഉണങ്ങിപ്പോകുകയും ചെയ്യുന്നു. വെള്ളം കയറ്റി മുക്കിയിടാന്‍ സാധിക്കുന്ന പാടശേഖരങ്ങളില്‍ 24 മണിക്കൂര്‍ ഇലത്തുമ്പ് മുങ്ങത്തക്ക വിധത്തില്‍ വെള്ളം കയറ്റി നിര്‍ത്തിയാല്‍ ആക്രമണം ഒരുപരിധിവരെ തടയാന്‍ സാധിക്കുമെന്നാണ് കീടനിരീക്ഷണകേന്ദ്രം അധികൃതര്‍ പറയുന്നത്.
വെള്ളം കയറ്റാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ ഒരു ചെടിയില്‍ മൂന്ന് സൂചിപോലെയുള്ള ഇലകളോ അതില്‍ കൂടുതലോ കാണുകയാണെങ്കില്‍ രാസനിയന്ത്രണ മാര്‍ഗങ്ങള്‍ സ്വീകരിക്കാം. ഇമിഡക്ലോപിഡ് അടങ്ങിയ കീടനാശിനികള്‍ 17ശതമാനം വീര്യമുള്ളത് ഏക്കറിനു 60 മില്ലി ഉപയോഗിച്ച് കീടത്തെ നിയന്ത്രിക്കാം. ഇക്കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളില്‍ ചൂട് കൂടുതലായതാണ് ഇപ്പോള്‍ രോഗബാധയ്ക്കു കാരണമായത്.
കഴിഞ്ഞ ദിവസങ്ങളില്‍ താപനില 32 ഡിഗ്രി സെല്‍ഷ്യസ് (28.1 ഡിഗ്രി സെല്‍ഷ്യസ് 31.5 ഡിഗ്രി സെല്‍ഷ്യസ്) വരെയും വന്നിരുന്നു. പരമാവധി ആപേക്ഷിക ആര്‍ദ്രത 89ശതമാനം (80%-89%) ഈ താപനിലയും ഉയര്‍ന്ന ആപേക്ഷിക ആര്‍ദ്രതയും അനുഭവപ്പെട്ടിരുന്നു. ഇതോടൊപ്പം ഇടവിട്ടുള്ള മഴയും ഇലപ്പേനുകളുടെ വംശവര്‍ദ്ധനവിന് സഹായകമായി. വൈകി കൃഷിയാരംഭിച്ച പാടശേഖരങ്ങളിലാണ് ഇപ്പാള്‍ രോഗബാധ അനുഭവപ്പെടുന്നത്.
ചമ്പക്കുളം, ആലപ്പുഴ, അമ്പലപ്പുഴ ബ്ലോക്കുകളുടെ പരിധിയില്‍ വരുന്ന വൈകി വിതച്ചിരിക്കുന്ന പാടശേഖരങ്ങളിലാണ് കൃഷി പ്രതിസന്ധി നേരിടുന്നത്. രോഗബാധ അനുഭവപ്പെടുന്ന പാടശേഖരങ്ങളിലെ കര്‍ഷകര്‍ നിര്‍ബന്ധമായും കൃഷിയിടങ്ങള്‍ സന്ദര്‍ശിച്ച് അനുവാര്യമായ നിയന്ത്രണ മാര്‍ഗങ്ങള്‍ സ്വീകരിക്കേണ്ടതാണെന്നു കീടനിരീക്ഷണകേന്ദ്രം അധികൃതര്‍ മുന്നറിയിപ്പു നല്‍കുന്നുണ്ട്.
സാങ്കേതിക ഉപദേശത്തിനായി അടുത്തുള്ള കൃഷിഭവനുമായോ, മങ്കൊമ്പ് നെല്ല് ഗവേഷണ കേന്ദ്രവുമായോ, കീടനിരീക്ഷണ കേന്ദ്രവുമായോ ബന്ധപ്പെടണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: