ലഖ്നൗ: ബുലന്ദ്ഷഹറില്‍ അമ്മയും മകളും കൂട്ടമാനഭംഗത്തിന് ഇരയായി രണ്ടുനാള്‍ പിന്നിടും മുമ്പ് ഉത്തര്‍പ്രദേശില്‍ നിന്ന് വീണ്ടും മാനഭംഗക്കേസ്.
സ്കൂള്‍ അധ്യാപികയായ പത്തൊമ്പതുകാരിയെയാണ് ബറേലിയില്‍ മൂന്നുപേര്‍ ചേര്‍ന്ന് മാനഭംഗപ്പെടുത്തിയത്. സ്കൂളിലേക്ക്പോകും വഴി മുഖം മൂടിയണിഞ്ഞ സംഘം മാരുതിവാനിലെത്തി അധ്യാപികയെ വാനില്‍ കയറ്റി ആളൊഴിഞ്ഞ കരിമ്പിന് തോട്ടത്തിലേക്ക് കൊണ്ടുപോകുകയായിരുന്നു.
തോക്കുചൂണ്ടി കീഴ്പ്പെടുത്തിയായിരുന്നു മാനഭംഗം. കൂട്ടത്തിലൊരാള്‍ അധ്യാപികയുടെ ചിത്രങ്ങളെടുത്ത് പുറത്തു പറഞ്ഞാല്‍ ഇന്റര്‍നെറ്റില്‍ അവയെല്ലാം അപ്ലോഡ് ചെയ്യുമെന്നും ഭീഷണിപ്പെടുത്തി. അതിനുശേഷം വഴിയിലുപേക്ഷിച്ച് കടന്നുകളഞ്ഞു.
കുടുംബത്തോടൊപ്പം അധ്യാപിക, സിബി ഗഞ്ച് പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കിയപ്പോഴാണ് സംഭവത്തെക്കുറച്ച് അറിഞ്ഞതെന്ന് ബറേലി എസ്പി സമീര്‍ സൗരഭ് പറഞ്ഞു. മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു. വാന്‍ കണ്ടെത്താനായി ട്രാഫിക് വിഭാഗത്തിന്റെ സഹായം പോലീസ് തേടിയിട്ടുണ്ട്.
ബുലന്ദ്ഷഹര്‍ കൂട്ടമാനഭംഗവും സമാന സംഭവമായിരുന്നു. കടുംബത്തോടൊപ്പം യാത്രചെയ്തിരുന്ന അമ്മയേയും മകളെയും കാറില്‍ നിന്ന് വലിച്ചിറക്കി ഒമ്പതംഗസംഘം ആളൊഴിഞ്ഞ പ്രദേശത്തേക്ക് തട്ടിക്കൊണ്ടു പോയാണ് മാനഭംഗപ്പെടുത്തിയത്. ഇത്തരം പ്രശ്നങ്ങള്‍ തുടര്‍ക്കഥയാകുന്ന യുപിയില്‍ മുഖ്യമന്ത്രി അഖിലേഷ് യാദവിനും സമാജ്വാദി പാര്‍ട്ടിക്കുമെതിരെ നിശിത വിമര്‍ശമാണ് ഉയരുന്നത്. ഇതൊന്നും തടയാനാകുന്നില്ലെങ്കില്‍ രാജിവെയ്ക്കാന്‍ ബിഎസ്പി നേതാവ് മായാവതി മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: