ന്യൂദൽഹി: ഉത്തേജകമരുന്ന് പരിശോധനയിൽ അയോഗ്യനാക്കപ്പെട്ട ഗുസ്തിതാരം നർസിങ് യാദവിന് റിയൊ ഒളിമ്പിക്‌സിൽ പങ്കെടുക്കാം. 74 കിലോഗ്രാം ഫ്രീസ്റ്റൈൽ ഗുസ്തിയിലാണ് നർസിങ് മത്സരിക്കുക. താരത്തിന്റെ വാദം അംഗീകരിച്ച് നാഡ അച്ചടക്ക സമിതിയാണ് മത്സരിക്കാൻ അനുമതി നൽകിയത്.
കഴിഞ്ഞ ദിവസം ദൽഹിയിലെ നാഡ ആസ്ഥാനത്ത് നടന്ന ഹിയറിംഗിൽ നർസിംഗ് യാദവിനെയും അദ്ദേഹത്തിന്റെ പരിശീലകനെയും ഉത്തേജക വിരുദ്ധ അച്ചടക്ക സമിതി വിസ്തരിച്ചിരുന്നു. ബോധപൂർവ്വം ഉത്തേജക മരുന്ന് ഉപയോഗിച്ചിട്ടില്ലെന്നും, ഭക്ഷണത്തിൽ അറിയാതെ ഉത്തേജക മരുന്ന് ചേർത്ത് നൽകുകയായിരുന്നുവെന്ന വാദമാണ് നർസിങ് യാദവും പരിശീലകനും ഉന്നയിച്ചത്.
ഇതിന് പിന്നിൽ നടന്ന ഗൂഢാലോചനയുടെ വിവരങ്ങൾ റസ്‌ലിങ് ഫെഡറേഷനും സമിതിയെ അറിയിച്ചിരുന്നു. ഈ വാദങ്ങൾ പരിഗണിച്ചാണ് നർസിങിന് അനുകൂല വിധിയുണ്ടായിരിക്കുന്നത്.
ഒളിമ്പിക്‌സിൽ പങ്കെടുക്കാൻ അനുമതി ലഭിച്ചതിൽ സന്തോഷമുണ്ടെന്നും മെഡലുമായി തിരിച്ചു വരുമെന്നും നർസിങ് പ്രതികരിച്ചു.
ജൂൺ 25നും ജൂലായ് അഞ്ചിനും നാഡ നടത്തിയ പരിശോധനയിൽ നർസിങ് നിരോധിത അനാബൊളിക് സ്റ്റിറോയിഡ് മെതാൻഡിയനോൺ ഉപയോഗിച്ചതായി കണ്ടെത്തിയിരുന്നു. എ, ബി സാമ്പിളുകൾ പോസ്റ്റീവായിരുന്നു. ഭക്ഷണത്തിൽ ഉത്തേജകമരുന്ന് കലർത്തിയത് ഒരു ജൂനിയർ താരമാണെന്നും ദേശീയ താരത്തിന്റെ സഹോദരനാണിയാളെന്നും നർസിങ് ആരോപിച്ചിരുന്നു.
ഇതോടെ നർസിങ്ങിന് പകരം പ്രവീൺ റാണയെ പകരക്കാരനായി ടീമിൽ ഉൾപ്പെടുത്തിയിരുന്നു.
















