തൃശൂർ: അനിൽകുമാറിന്റെ മനസ്സിൽ ഇപ്പോഴും ഹോക്കിയുണ്ട്. ഇരമ്പിയാർക്കുന്ന ഗ്യാലറികളെ സാക്ഷിനിർത്തി എതിർ ഗോൾമുഖത്തേക്ക് പന്തുമായി പായുമ്പോഴുള്ള അതേ വേഗതയും. എന്നാൽ ഇപ്പോൾ അനിൽകുമാർ പായുന്നത് എതിർ ഗോൾമുഖത്ത് പന്തെത്തിക്കാനല്ലെന്ന് മാത്രം. ജീവിതത്തിന്റെ രണ്ടറ്റങ്ങൾ കൂട്ടിമുട്ടിക്കാനുള്ള പാച്ചിലാണത്.
1990കളിൽ കേരളത്തിന്റെ ഹോക്കി ടീമിൽ മിന്നുന്ന നക്ഷത്രംപോലെ ഉദിച്ചുയർന്ന താരമാണ് തൃശൂർ കുറ്റുമുക്ക് കിഴക്കുംപുറം പടിഞ്ഞാറേറ്റ കൃഷ്ണൻ മകൻ അനിൽകുമാർ. ഇന്ന് ജീവിക്കാനായി ഓട്ടോറിക്ഷ ഓടിക്കുന്നു. ഇന്ത്യൻ ടീമിലും കേരളടീമിലുമായി ഒട്ടേറെ ദേശീയ മത്സരങ്ങളിൽ പങ്കെടുത്തിട്ടുണ്ട് അനിൽകുമാർ. എന്നാൽ ജീവിതത്തിന്റെ മത്സരത്തിൽ വിജയിക്കാനായില്ല എന്ന് ഒരു നെടുവീർപ്പോടെ ഈ മുൻതാരം സാക്ഷ്യപ്പെടുത്തുന്നു.
ഒരുതരി മണ്ണുപോലും സ്വന്തമായില്ലാത്ത അനിൽകുമാർ ഭാര്യയോടും രണ്ട് പെൺമക്കളോടുമൊപ്പം വാടകവീട്ടിലാണ് താമസം. 93 മുതൽ 96വരെ കേരളത്തിന്റെ ഹോക്കി ടീം ക്യാപ്റ്റനായിരുന്നു അനിൽ. ഫുട്‌ബോളിനും ക്രിക്കറ്റിനും വാരിക്കോരി കൊടുക്കുന്നവർ ദേശീയ ഗെയിംസായ ഹോക്കിയെ കണ്ടില്ലെന്ന് നടിക്കുകയാണെന്ന പരാതിയുമുണ്ട് അനിൽകുമാറിന്. കളിക്കളത്തിൽ നിറഞ്ഞുനിന്നപ്പോൾ പ്രോത്സാഹനവുമായി ചുറ്റുംകൂടിയവർ ഒത്തിരിപ്പേരുണ്ടായിരുന്നു. പലരും പല വാഗ്ദാനങ്ങളും നൽകി. ജോലിനൽകാമെന്ന് പലകുറി അധികൃതർ വാക്കുനൽകി. എന്നാൽ ഒന്നും സംഭവിച്ചില്ല. ഒടുവിൽ കളിക്കളത്തോട് വിടപറയുമ്പോൾ ബാക്കിയായത് പഴയ കുറെ സർട്ടിഫിക്കറ്റുകളും ട്രോഫികളും മാത്രം.
ഒരു ജോലിക്കുവേണ്ടി അനിൽകുമാർ മുട്ടാത്ത വാതിലുകളില്ല. സ്‌പോർട്‌സ് കൗൺസിൽ അധികൃതർ, എൽഡിഎഫ് – യുഡിഎഫ് സർക്കാരുകൾ, ദേശീയ ഹോക്കികൗൺസിൽ…… പരാതികളും അപേക്ഷകളും ഒന്നിനുപുറകെ ഒന്നായി അയച്ചെങ്കിലും അവഗണന മാത്രമായിരുന്നു ബാക്കിപത്രം. ഇപ്പോൾ 41 വയസ്സായി. യുവത്വത്തിന്റെ നല്ലകാലം മുഴുവൻ നാടിനുവേണ്ടി കളിച്ചുനടന്നതിന്റെ ഫലം… സ്വന്തമായി ഒന്നും ഉണ്ടാക്കാനായില്ല. ജൂനിയർ -സീനിയർ ദേശീയ മത്സരങ്ങളിൽ വിജയിച്ച ഹോക്കി ടീമുകളിൽ അംഗമായിരുന്നു സുനിൽകുമാർ. തൃശൂർ കേരളവർമ്മ കോളേജിൽ വിദ്യാർത്ഥി ജീവിത കാലഘട്ടത്തിൽ കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ ടീം ക്യാപ്റ്റനുമായിരുന്നു.
പുതിയ മന്ത്രിസഭ അധികാരമേറ്റെടുത്തപ്പോഴും അനിൽകുമാർ തന്റെ അപേക്ഷയുമായി അധികൃതരെ സമീപിച്ചു. പരിഗണിക്കാമെന്ന പതിവ് മറുപടിയും ലഭിച്ചു. മന്ത്രിയും തൃശൂർ എംഎൽഎയുമായ വി.എസ്. സുനിൽകുമാറും, ഒല്ലൂർ എംഎൽഎ കെ.രാജനും കേരളവർമ്മ കോളേജിൽ അനിൽകുമാറിന്റെ സീനിയർമാരാണ്. ഇരുവർക്കും അനിലിനെ നന്നായറിയാം. താരത്തിന്റെ ഇപ്പോഴത്തെ അവസ്ഥയും. മന്ത്രിയുടേയും എംഎൽഎയുടേയും വാക്ക് വിശ്വസിച്ച് കാത്തിരിക്കുകയാണ് അനിൽകുമാറും കുടുംബവും. നാലാംക്ലാസ് വിദ്യാർത്ഥിനിയായ അൻസാരികയും ഒമ്പത് മാസം പ്രായമുള്ള അൻസികയുമാണ് അനിൽകുമാറിന്റെ മക്കൾ. ഭാര്യ സരിത.
പ്രതികരിക്കാൻ ഇവിടെ എഴുതുക: