കൊളംബോ: ഓസ്‌ട്രേലിയക്കെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സിൽ ശ്രീലങ്ക ഭേദപ്പെട്ട നിലയിൽ. മഴ കളി തടസ്സപ്പെടുത്തിയതോടെ മൂന്നാം ദിവസം കളിനിർത്തുമ്പോൾ ശ്രീലങ്ക ആറ് വിക്കറ്റ് നഷ്ടത്തിൽ 282 റൺസെടുത്തിട്ടുണ്ട്. നാല് വിക്കറ്റുകൾ കയ്യിലിരിക്കെ അവർക്ക് 196 റൺസിന്റെ ലീഡായി. 169 റൺസെടുത്ത കുശാൽ മെൻഡിസിനൊപ്പം അഞ്ച് റൺസുമായി ധിൽരുവാൻ പെരേര ക്രീസിൽ. നേരത്തെ ഒന്നാം ഇന്നിങ്‌സിൽ ശ്രീലങ്ക ഒന്നാം ഇന്നിങ്‌സിൽ 86 റൺസിന്റെ ലീഡ് വഴങ്ങിയിരുന്നു. ശ്രീലങ്ക 117 റൺസിന് ആദ്യ ഇന്നിങ്‌സിൽ പുറത്തായപ്പോൾ ഓസ്‌ട്രേലിയ 203 റൺസെടുത്തു.
ആറിന് ഒന്ന് എന്ന നിലയിൽ ഇന്നലെ രണ്ടാം ഇന്നിങ്‌സ് പുനരാരംഭിച്ച ലങ്കക്ക് ആദ്യ ഇന്നിങ്‌സിലെന്നപോലെ മുൻനിര വിക്കറ്റുകൾ വേഗത്തിൽ നഷ്ടപ്പെട്ടു. തലേന്നത്തെ അതേ സ്‌കോറിൽ തന്നെ ഇന്നലെ ആദ്യ വിക്കറ്റ് വീണു. പിന്നീട് നാലിന് 86 എന്ന നിലയിൽ തകർന്ന ലങ്കയെ കരകയറ്റിയത് മെൻഡിസും ചണ്ഡിമലും ചേർന്ന അഞ്ചാം വിക്കറ്റ് കൂട്ടുകെട്ട്. ഇരുവരും 117 റൺസ് കൂട്ടിച്ചേർത്തതോടെ ലങ്കൻ സ്‌കോർ 200 കടന്നു. ഇതിനിടെ മെൻഡിസ് ശതകം തികക്കുകയും ചെയ്തു.
സ്‌കോർ 203-ൽ എത്തിയപ്പോൾ 42 റൺസെടുത്ത ചണ്ഡിമൽ മടങ്ങി. പിന്നീടെത്തിയ ധനഞ്ജയ ഡിസൽവ (36) മെൻഡിസിന് ഭേദപ്പെട്ട പിന്തുണ നൽകി. ഇരുവരും ചേർന്ന് 71 റൺസ് കൂട്ടിച്ചേർത്തശേഷം ഡിസൽവ മടങ്ങി. ഓസ്‌ട്രേലിയക്ക് വേണ്ടി മിച്ചൽ സ്റ്റാർക്ക്, നഥാൻ ലിയോൺ എന്നിവർ രണ്ടും സ്റ്റീവ്, മിച്ചൽ മാർഷ് എന്നിവർ ഓരോ വിക്കറ്റുകളും സ്വന്തമാക്കി.
















