ആദ്യ ടെസ്റ്റില്‍ ഇന്നിങ്‌സ് വിജയം നേടിയശേഷം ഇന്ത്യന്‍ ടീം അംഗങ്ങള്‍ പവലിയനിലേക്ക് മടങ്ങുന്നു
ഒരു ഒളിമ്പിക്‌സ് അത്‌ലറ്റിക്‌സിൽ നാലോ അതിലേറെയോ സ്വർണം നേടിയ പുരുഷ താരങ്ങളാണ് പാവോ നൂർമി, വില്ലെ റിട്ടോള, ജെസി ഓവൻസ്, ആൽവിൻ ക്രാൻസെലൻ, കാൾ ലൂയിസ് എന്നിവർ. എന്നാൽ ഒരു വനിതകളിൽ ഈ നേട്ടത്തിന് അവകാശി ഒരാൾക്കു മാത്രം. ‘പറക്കും വീട്ടമ്മ’ എന്ന പേരിൽ വിഖ്യാതയായ ഡച്ച് താരം ഫാനി ബ്ലാങ്കേഴ്‌സ് കോയന്. ഈ നേട്ടം സ്വന്തമാക്കിയ സമയത്ത് ഫാനിയുടെ പ്രായം 30 വയസ്. അതിലേറെ രസകരം ഈ സമയത്ത് ബ്ലാങ്കേഴ്‌സ് ഗർഭിണിയായിരുന്നുവെന്നതാണ്. ഒപ്പം രണ്ട് കുട്ടികളുടെ മാതാവും.
1948ലെ ലണ്ടൻ ഒളിമ്പിക്‌സിലായിരുന്നു ഫാനിയുടെ മിന്നുന്ന പ്രകടനം. 100, 200 മീറ്റർ, 80 മീറ്റർ ഹർഡിൽസ്, 4-100 മീറ്റർ റിലേ എന്നിവയിൽ ഫാനിയുടെ സ്വർണനേട്ടം. 100 മീറ്ററിൽ ഒളിമ്പിക്‌സ് റെക്കോഡിനൊപ്പമെത്തി. രണ്ടാമത്തെ ഇനമായ 80 ഹർഡിൽസിൽ തുടക്കത്തിൽ പിഴവു പറ്റിയെങ്കിലും അവസാനം പറന്നു കയറിയ ഫാനി 11.2 സെക്കൻഡിൽ ഒളിമ്പിക് റെക്കോഡോടെ പൊന്നണിഞ്ഞു.
മൂന്നാമത്തെ ഇനമായ 200 മീറ്ററിനിടെ ഫാനി ഹോം സിക്‌നസ് പിടിച്ച് മാനസിക സമ്മർദത്തിലായി. എന്നാൽ, ഭർത്താവിന്റെ നിർബന്ധം മൂലം മത്സരത്തിനിറങ്ങിയ അവർ 24.4 സെക്കൻഡിൽ ഒളിമ്പിക് റെക്കോഡ് മെച്ചപ്പെടുത്തിയാണ് തിരികെ കയറിയത്. 4-100 മീറ്റർ റിലേയിൽ ഫാനി ഉൾപ്പെട്ട ഡച്ച് ടീം 47.5 സെക്കൻഡി സ്വർണമണിഞ്ഞ് ചരിത്രത്തിന്റെ ഭാഗമായി. രണ്ടാം ഒളിമ്പിക്‌സിലായിരുന്നു ഫാനിയുടെ മിന്നുന്ന പ്രകടനം. ഈ ഒളിമ്പിക്‌സിൽ ആറ് ഇനങ്ങളിലേക്ക് അവർ യോഗ്യത നേടി. എന്നാൽ, ഇഷ്ടയിനങ്ങളായ ഹൈജമ്പും ലോങ്ജമ്പും ഉപേക്ഷിച്ചു. ലണ്ടൻ ഒളിമ്പിക്‌സ് മുതൽ മൂന്നു വ്യക്തിഗത മത്സരങ്ങളിലും ഒരു ടീം ഇനത്തിലും മാത്രമേ പങ്കെടുക്കാവു എന്നു നിജപ്പെടുത്തിയതോടെയാണ് ഫാനി ജമ്പ് ഇനങ്ങൾ ഉപേക്ഷിച്ചത്.
പിന്നീട് 1952ലെ ഹെൽസിങ്കി ഒളിമ്പിക്‌സിലും ഫാനി പങ്കെടുത്തു. 200 മീറ്ററിൽ സെമയിലേക്ക് യോഗ്യത നേടിയെങ്കിലും മത്സരിക്കാനിറങ്ങിയില്ല. 80 മീറ്റർ ഹർഡിൽസിൽ മത്സരിക്കുന്നതിന് വേണ്ടിയായിരുന്നു പിന്മാറിയത്. ഹർഡിൽസിൽ ഫൈനലിലെത്തി. എന്നാൽ, ഫൈനലിൽ രണ്ടാം ഹർഡിലിൽ തട്ടി പരിക്കേറ്റതോടെ മത്സരത്തിൽ നിന്ന് പിന്മാറി. ഇതിന് മുമ്പ് 1936ലെ ബെർലിൻ ഒളിമ്പിക്‌സിലും ഫാനി മത്സരിച്ചു. ഹൈജമ്പിലും 4-100 മീറ്റർ റിലേയിലുമായിരുന്നു ഫാനിയുടെ മത്സരങ്ങൾ. എന്നാൽ, രണ്ടിലും മെഡൽ നേടാൻ കഴിഞ്ഞില്ല. ഹൈജമ്പിൽ അഞ്ചാം സ്ഥാനം. റിലേയിൽ ആറാം സ്ഥാനത്തായിരുന്നെങ്കിലും ജർമ്മനി അയോഗ്യരാക്കപ്പെട്ടതിനെ തുടർന്ന് അഞ്ചാം സ്ഥാനത്തായി. ഈ ഒളിമ്പിക്‌സിനിടെയാണ് ഫാനി ബ്ലാങ്കേഴ്‌സിന് ഇതിഹാസ അത്‌ലറ്റ് ജെസി ഓവൻസിന്റെ ഓട്ടോഗ്രാഫ് ലഭിച്ചത്.
1938-ൽ ഫാനി നൂറ് വാര ഓട്ട മത്സരത്തിൽ 11 സെക്കൻഡിൽ ഓടിയെത്തി ലോക റെേക്കാഡ് ഭേദിച്ചു. 1938-ൽ വിയന്ന യൂറോപ്യൻ ചാമ്പ്യൻഷിപ്പിൽ 100, 200 മീറ്റർ മത്സരങ്ങളിൽ വെങ്കലം. പിന്നീട് 1946, 1950 യൂറോപ്യൻ ചാമ്പ്യൻഷിപ്പുകളിൽ നിന്നായി അഞ്ച് സ്വർണവും ഒരു വെള്ളിയും. ഓസ്‌ലോ ചാമ്പ്യൻഷിപ്പിൽ 80 മീറ്റർ ഹർഡിൽസിലും 4-100 മീറ്റർ റിലേയിലും സ്വർണം നേടിയ ഫാനി 1950-ൽ ഹർഡിൽസിനു പുറമെ 100, 200 മീറ്ററുകളിലും സ്വർണം നേടി. സ്പ്രിന്റ് റിലേയിൽ വെള്ളിയും. 100 മീറ്ററിൽ രണ്ട് തവണ ലോക റെക്കോഡിനൊപ്പമെത്തിയ പ്രകടനവും ഫാനി നടത്തി. 1943, 48 വർഷങ്ങളിലായിരുന്നു 11.5 സെക്കൻഡിൽ ഫിനിഷ് ചെയ്ത് ലോക റെക്കോർഡിനൊപ്പമെത്തിയത്.
1955ൽ ഡച്ച് ദേശീയ മത്സരത്തിനിടെ ഫാനി കായികലോകത്തു നിന്നു പിന്മാറി. ഡച്ച് ദേശീയ മീറ്റിൽ ഷോട്ട്പുട്ടിൽ സ്വർണം നേടിയ ശേഷം വിരമിക്കൽ. ഫാനിയുടെ ദേശീയ നേട്ടം 58 കിരീടങ്ങൾ. പിന്നീട് 1958ലെ യൂറോപ്യൻ ചാമ്പ്യൻഷിപ്പ് മുതൽ 1968 മെക്‌സിക്കോ ഒളിമ്പിക്‌സ് വരെ ഫാനി മാനേജരായി ഡച്ച് ടീമിനൊപ്പമുണ്ടായിരുന്നു.
1918 ഏപ്രിൽ 26-ന് അർനോൾഡിന്റെയും ഹെലെന കോയന്റെയും മകളായാണ് ജനനം. ആറ് മക്കളിലെ ഏക പെൺതരി. ചെറുപ്പത്തിൽ ടെന്നീസ്, നീന്തൽ, ഐസ് സ്‌കേറ്റിങ്, ജിംനാസ്റ്റിക്‌സ്, ഫെൻസിങ്, ഓട്ടം എന്നിവയിലായിരുന്നു ഫാനിക്ക് താൽപര്യം. എന്നാൽ, നീന്തൽ പരിശീലകന്റെ ഉപദേശത്തെ തുടർന്നാണ് ഫാനി അത്‌ലറ്റിക്‌സിലേക്കു മാറിയത്.
ആ സമയത്ത് ഏറെ പ്രമുഖരായ നീന്തൽ താരങ്ങളുടെ നിരതന്നെ നെതർലാൻഡ്‌സിലുണ്ടായിരുന്നു. 1935-ൽ 17-ാം വയസിലാണ് ഫാനി അത്‌ലറ്റിക്‌സിൽ ആദ്യ മത്സരത്തിനിറങ്ങിയത്. നിരാശയായിരുന്നു ഫലം. മൂന്നാം മത്സരത്തിൽ ഫാനി പുതിയ ദേശീയ റെക്കോഡോടെ 800 മീറ്ററിൽ സ്വർണം നേടി.
1999-ൽ നൂറ്റാണ്ടിലെ വനിതാ അത്‌ലറ്റായും ഫാനി തെരഞ്ഞെടുക്കപ്പെട്ടു. സമ്മാനദാനത്തിനിടെ ഫാനി ഉറക്കെ ചോദിക്കുന്നുണ്ടായിരുന്നു. അതു ഞാൻ തന്നെയോ എന്ന്. 1977-ൽ ഭർത്താവ് യാൻ ബ്ലാങ്കേഴ്‌സ് അന്തരിച്ചു. പിന്നീട് കേൾവി ശക്തി നഷ്ടപ്പെട്ട ഫാനി അൾസിമേഴ്‌സ് രോഗത്തിനിരയായി. 2004-ൽ നെതർലൻഡ്‌സിലെ ഫോഫ്‌ഡോർഫിൽ ഫാനി ബ്ലാങ്കേഴ്‌സ് 85-ാം വയസിൽ അന്തരിച്ചു.
















