സത്യസന്ധമായ മാധ്യമപ്രവര്‍ത്തനം അസാധ്യമാക്കുന്ന കാഴ്ചകളാണ് കഴിഞ്ഞദിവസം നാം ഹൈക്കോടതി വളപ്പില്‍ കണ്ടത്. ഹൈക്കോടതി അഭിഭാഷകര്‍ മാധ്യമപ്രവര്‍ത്തകരെ ആണ്‍-പെണ്‍ ഭേദമില്ലാതെ കായികമായി ആക്രമിക്കുകയായിരുന്നു. ഒരു ഗവണ്‍മെന്റ് പ്ലീഡര്‍ വഴിയില്‍വെച്ച് ഒരു സ്ത്രീയെ കയറിപ്പിടിച്ചതും അയാളെ പോലീസ് അറസ്റ്റ് ചെയ്തതുമായ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തതായിരുന്നു പ്രകോപനം. വാര്‍ത്ത കെട്ടിച്ചമച്ചതാണെന്നാണ് അഭിഭാഷകരുടെ നിലപാട്.
അഭിഭാഷകരുടെ ആക്രമണത്തില്‍ ആറ് മാധ്യമപ്രവര്‍ത്തകര്‍ ഇരകളായി. ഇതില്‍ ആതിര അഗസ്റ്റിന്‍ എന്ന വനിതാ മാധ്യമപ്രവര്‍ത്തകയും ഉള്‍പ്പെടുന്നു. യുവതിയെ കടന്നുപിടിച്ചെന്ന കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ആരോപണവിധേയനായ ഗവണ്‍മെന്റ് പ്ലീഡര്‍ നല്‍കിയ ഹര്‍ജി ജസ്റ്റിസ് സുനില്‍ തോമസ് പരിഗണിച്ചത് റിപ്പോര്‍ട്ട് ചെയ്ത് പുറത്തിറങ്ങിയ ഡെക്കാണ്‍ ക്രോണിക്കിള്‍ സീനിയര്‍ റിപ്പോര്‍ട്ടര്‍ രോഹിത് രാജിനെയും ഒരുപറ്റം അഭിഭാഷകര്‍ അസഭ്യം പറഞ്ഞ് കൈയേറ്റം ചെയ്തിരുന്നു. അക്രമങ്ങളുടെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ചവരെയും അഭിഭാഷകര്‍ മര്‍ദ്ദിക്കുകയും ക്യാമറ തല്ലിതകര്‍ക്കുകയും ചെയ്തു. സംസ്ഥാനത്ത് നീതിയും ന്യായവും നടപ്പാക്കുന്ന പരമോന്നത നീതിപീഠത്തിനു മുന്നിലാണ് അസഹിഷ്ണുക്കളായ അഭിഭാഷകര്‍ മാധ്യമ സ്വാതന്ത്ര്യത്തെ കൈയേറ്റം ചെയ്തത്.
‘മീഡിയ ഗോ ബാക്ക്’ എന്ന് ആക്രോശിച്ചുകൊണ്ടാണ് ഇവര്‍ ഓടിയടുത്തത്. മാധ്യമ പ്രവര്‍ത്തകരുടെ ധര്‍മം വാര്‍ത്ത സത്യസന്ധമായി റിപ്പോര്‍ട്ട് ചെയ്യലാണ്. ബുധനാഴ്ച അവര്‍ക്ക് കോടതി നടപടികള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ പോലീസ് സഹായം ആവശ്യമായിവന്നു എന്നതുതന്നെ അഭിഭാഷകര്‍ നിയമവിരുദ്ധ മാര്‍ഗ്ഗത്തിലേക്കും സംസ്‌കാരശൂന്യതയിലേക്കും അധഃപതിച്ചു എന്നാണ് കാണിക്കുന്നത്.
മുപ്പതോളം മാധ്യമപ്രവര്‍ത്തകര്‍ മൂന്നുമണിയോടെ ഹൈക്കോടതിയില്‍ വാര്‍ത്ത ശേഖരിക്കാന്‍ എത്തിയപ്പോഴാണ് കറുത്ത കോട്ടിട്ട ഒരു സംഘം ആക്രോശിച്ചെത്തി മര്‍ദ്ദനം അഴിച്ചുവിട്ടത്. പരിക്കേറ്റവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ച മാധ്യമപ്രവര്‍ത്തകര്‍ക്കുനേരെ കല്ലുകള്‍ വലിച്ചെറിയുകയും, സ്‌കൂട്ടര്‍ ഓടിച്ച് ദേഹത്തു കയറ്റാന്‍ ശ്രമിക്കുകയും ചെയ്തു. റോഡരികില്‍ നോക്കിനില്‍ക്കുകയായിരുന്ന ഓട്ടോഡ്രൈവര്‍മാരും മര്‍ദ്ദനത്തിനിരകളായി. മാധ്യമപ്രവര്‍ത്തകര്‍ ഭിക്ഷക്കാരാണെന്ന് കാണിക്കാന്‍ അവര്‍ക്കുനേരെ നാണയങ്ങളും വലിച്ചെറിഞ്ഞു. ഹൈക്കോടതിയിലെ വാര്‍ത്തകള്‍ ശേഖരിക്കുന്നതും മാധ്യമധര്‍മമാണ്. അവ റിപ്പോര്‍ട്ട് ചെയ്യരുത് എന്നുപറയാന്‍ അഭിഭാഷകര്‍ക്ക് അവകാശമില്ല. അഭിഭാഷകര്‍ മോഷ്ടാക്കള്‍ക്ക് വേണ്ടിയും കൊലപാതകികള്‍ക്ക് വേണ്ടിയും കേസ് വാദിക്കുന്നു. മാധ്യമപ്രവര്‍ത്തകരാകട്ടെ യഥാര്‍ത്ഥ സംഭവങ്ങള്‍ സത്യസന്ധമായി റിപ്പോര്‍ട്ട് ചെയ്യുന്നു.
അഭിഭാഷകരുടെ അളവുകോല്‍കൊണ്ട് മാധ്യമധര്‍മത്തെ അളന്നതിനാലാണ് സ്വന്തം കടമ നിര്‍വഹിച്ച മാധ്യമപ്രവര്‍ത്തകരെ സ്ത്രീപീഡന വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തു എന്ന ഒറ്റക്കാരണത്താല്‍ വളഞ്ഞിട്ട് ആക്രമിച്ചത്. ഇതുകൊണ്ടും നിര്‍ത്താതെ ഹൈക്കോടതിയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കായി അനുവദിക്കപ്പെട്ട മീഡിയ റൂം താഴിട്ട് പൂട്ടുകയും ചെയ്തു. സംസ്ഥാനത്ത് ഇതിനുമുന്‍പ് കേട്ടുകേള്‍വിയില്ലാത്ത നടപടികളാണ് ഇതെല്ലാം.
സത്യസന്ധമായി വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന മാധ്യമപ്രവര്‍ത്തകര്‍ക്കുനേരെ ആക്രമണമുണ്ടാകുന്നത് കേരളത്തില്‍ മാത്രമല്ല മറ്റു സംസ്ഥാനങ്ങളിലും പതിവാണ്.
മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവായി നിയമിക്കപ്പെട്ട വിവാദപുരുഷന്‍ എം.കെ.ദാമോദരന്‍ കഴിഞ്ഞദിവസം മാധ്യമങ്ങള്‍ക്കെതിരെ കയര്‍ക്കുകയുണ്ടായി. മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവായിരിക്കെ ചില അഴിമതിക്കേസിലെ പ്രതികള്‍ക്കുവേണ്ടി ദാമോദരന്‍ ഹാജരായതിലെ അധാര്‍മികതയെക്കുറിച്ച് മാധ്യമങ്ങള്‍ എഴുതിയതാണ് കാരണം. സമൂഹത്തില്‍ നടക്കുന്ന ഏതൊരു സംഭവവും പ്രതിബദ്ധതയോടെ ജനങ്ങള്‍ക്കുമുന്നില്‍ എത്തിക്കുവാന്‍ മാധ്യമങ്ങള്‍ കാണിക്കുന്ന ജാഗ്രത ഇഷ്ടപ്പെടാത്തവര്‍ സമൂഹത്തിലും സര്‍ക്കാരിലുമുണ്ട്. ഇക്കൂട്ടരില്‍ അഭിഭാഷകരും ഉണ്ടെന്നത് നാം നേരിടുന്ന മൂല്യച്യുതിയിലേക്ക് വിരല്‍ചൂണ്ടുന്നു.
ഗവണ്‍മെന്റ് പ്ലീഡര്‍ സ്ത്രീയെ കയറിപ്പിടിച്ചെന്ന റിപ്പോര്‍ട്ട് ശരിയാണെന്ന് പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ തന്നെ പറഞ്ഞിരിക്കുന്ന സാഹചര്യത്തില്‍ അഭിഭാഷകര്‍ മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ചത് സത്യം അംഗീകരിക്കാനുള്ള അവരുടെ മടിയാണ് കാണിക്കുന്നത്. മാധ്യമ സ്വാതന്ത്ര്യത്തിനെതിരെയുള്ള അഭിഭാഷകരുടെ നിലപാട് ജുഗുപ്‌സാവഹമാണ്. ഇത് നീതിന്യായ വ്യവസ്ഥയെത്തന്നെ കളങ്കപ്പെടുത്തിയിരിക്കുകയാണ്.
















