ഒക്ടോബർ 18, മെക്‌സിക്കോ സിറ്റിയിലെ ഒളിമ്പിക്‌സ് സ്‌റ്റേഡിയം. ജമ്പിങ് പിറ്റിനോടുള്ള ചേർന്നുള്ള റൺവേയിൽ കറുത്ത് ഉയരംകൂടിയ ഒരു 22 കാരൻ ഉൗഴം കാത്ത് തയ്യാറെടുപ്പുകൾ നടത്തുന്നു. ഒടുവിൽ തന്റെ അവസരമെത്തി. ഒരു സ്പ്രിന്ററുടെ കരുത്തോടെ റൺവേയിൽക്കൂടി കുതിച്ച ഈ യുവാവ് നിശ്ചിത സ്ഥലത്തിനും അകലെ നിന്ന് ഉയർന്നുപൊങ്ങി താഴ്ന്നിറങ്ങി.
ചാട്ടം അളന്ന് അനൗൺസ് ചെയ്തപ്പോൾ എല്ലാവരും ഞെട്ടി, 8.90 മീറ്റർ (29 അടി രണ്ടര ഇഞ്ച്). ആശ്ചര്യഭരിതനായ താരം മുട്ടിന്മേൽ വീണ് തലയിൽ കൈവച്ചു… ലോകം അത്ഭുതത്തോടെ ചോദിച്ചു: ഇത് മനുഷ്യസാദ്ധ്യമോ? നിലവിലെ ലോക റെക്കോഡിനേക്കാളും 55 സെന്റിമീറ്റർ ദൂരം കൂടുതൽ താണ്ടി ആറടി മൂന്നിഞ്ച് ഉയരമുള്ള ഇൗ അമേരിക്കക്കാരൻ. കാലങ്ങളോളം റെക്കോഡ് പുസ്തകത്തിൽ തിളങ്ങിനിന്ന താരത്തിന്റെ പേര് റോബർട്ട് ‘ബോബ്’ ബീമോൻ.
ലോങ്ജമ്പിൽ 29 അടി എന്ന മാന്ത്രിക ദൂരം പിന്നിടുന്ന ആദ്യ താരമായി ഈ പ്രകടനത്തോടെ ബീമോൻ. പക്ഷേ, സുഗമമായിരുന്നില്ല ഈ വഴി. യോഗ്യതാ റൗണ്ടിലെ ആദ്യ രണ്ടു ചാട്ടങ്ങളും പിഴച്ച് ഫൈനൽ റൗണ്ട് അന്യമെന്നു പോലും സംശയിച്ചിടത്തു നിന്നാണ് ബീമോന്റെ തിരിച്ചുവരവ്. അതിനു തുണയായത് സഹതാരം. അദ്ദേഹത്തിന്റെ ഉപദേശം സ്വീകരിച്ചാണ് ബീമോൻ അവസാന ചാട്ടം പിഴവില്ലാതെ പൂർത്തിയാക്കി ഫൈനലിലേക്കു യോഗ്യത നേടി. ഫൈനലാകട്ടെ ചരിത്രത്താളുകളിലും ഇടേനേടി.
ആദ്യ ശ്രമത്തിൽ തന്നെ 8.90 മീറ്റർ ചാടിയ ബീമോന് രണ്ടാമത്തേതിൽ 8.04 മീറ്റർ താണ്ടാനേ കഴിഞ്ഞുള്ളു. പിന്നീടുള്ള അവസരം ഉപയോഗിച്ചുമില്ല താരം. അന്നത്തെ കുതിപ്പിൽ തകർന്നത് ലോക, ഒളിമ്പിക് റെക്കോഡുകൾ. അമേരിക്കൻ താരം റാൽഫ് ബോസ്റ്റണിന്റെയും (1965 മെയ് 29) സോവിയറ്റ് യൂണിയൻ താരം ഇഗോർ ടെർ ഒവാനെസ്യാന്റെയും (1967 ഒക്ടോബർ 19) പേരിലുള്ള 8.35 സെക്കൻഡ് പഴങ്കഥ. ബീമോന് പിന്നിൽ വെള്ളിമെഡൽ നേടിയ ക്ലോസ് ബീറിന് 8.19 മീറ്റർ ചാടാനേ കഴിഞ്ഞുള്ളൂ. റാൽഫ് ബോസ്റ്റൺ 8.16 മീറ്റർ ചാടി വെങ്കലവും നേടി.
ബീമോന്റെ ഈ ചാട്ടം
20-ാം നൂറ്റാണ്ടിലെ ഏറ്റവും മികച്ച സ്‌പോർട്‌സ് നിമിഷങ്ങളിലൊന്നായി സ്‌പോർട്‌സ് ഇല്ലസ്‌ട്രേറ്റഡ് മാഗസിൻ തെരഞ്ഞെടുത്തു. ഈ സ്വപ്‌നതുല്യമായ ചാട്ടത്തിനുശേഷം ബീമോന് ഒരിക്കൽ പോലും 8.22 മീറ്ററിൽ കൂടുതൽ ദൂരം കണ്ടെത്താനായിട്ടില്ലെന്നതും ചരിത്രം. ബീമോന്റെ പ്രകടനത്തെക്കുറിച്ച് അന്ന് ഒളിമ്പിക് ജേതാവായിരുന്ന ബ്രിട്ടന്റെ ലെയ്ൻ ഡേവിസ് പറഞ്ഞത് ‘നിങ്ങൾ ഈ ഇനത്തെ നശിപ്പിച്ചു’ എന്നാണ്. മാധ്യമലോകം അത്ഭുത പ്രകടനത്തെ ബിമോൺസ്‌ക്യൂ എന്നും വിളിച്ചു.
ബീമോന്റെ പേരിലുള്ള ലോക റെക്കോഡ് 22 വർഷത്തിനും 316 ദിവസത്തിനും ശേഷമാണ് നിലംപൊത്തിയത്. 1991 ആഗസ്റ്റ് 30ന് അമേരിക്കയുടെ മൈക്ക് പവൽ 8.95 മീറ്റർ ചാടി റെക്കോഡ് പുതുക്കി. ടോക്കിയോ ലോക ചാമ്പ്യൻഷിപ്പിലാണ് മൈക്ക് പവലിന്റെ ഈ പ്രകടനം. എന്നാൽ, ഒളിമ്പിക്‌സിലെ റെക്കോഡിന് 48 വർഷമായിട്ടും ഇളക്കമില്ല.
1946 ആഗസ്റ്റ് 29ന് ന്യൂയോർക്കിലെ സൗത്ത് ജമൈക്കയിലെ ക്യൂൻസിൽ ബോബ് ബീമോന്റെ ജനനം. ദുരിതപൂർണ്ണമായിരുന്നു കുട്ടിക്കാലം. ജനിച്ച് എട്ടാം മാസം അമ്മ മരിച്ചു. അധികം കഴിയും മുൻപേ വളർത്തച്ഛൻ ജയിലുമായി.
പിന്നീട് അമ്മൂമ്മയുടെ സംരക്ഷണത്തിലാണ് ബീമോൻ വളർന്നത്. ജമൈക്ക ഹൈസ്‌കൂളിൽ പ്രാഥമിക വിദ്യാഭ്യാസം. ഇതിനിടെ മികച്ച പ്രാദേശിക കോച്ചായ ലാറി എല്ലിസിന്റെ ശ്രദ്ധയിലെത്തി താരം. സ്‌കൂൾ പഠനത്തിനു ശേഷം ഇദ്ദേഹം നോർത്ത് കാലിഫോർണിയ അഗ്രികൾച്ചറൽ ആൻഡ് ടെക്‌നിക്കൽ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിൽ ചേർന്നു.
1965-ൽ അമേരിക്കയിൽ ലോങ്ജമ്പിൽ രണ്ടാം സ്ഥാനത്തെത്തി ബീമോൻ. ഇതേത്തുടർന്ന് ടെക്‌സാസ് സർവ്വകലാശാലയിലേക്ക് കായികതാരങ്ങൾക്കുള്ള ഒരു സ്‌കോളർഷിപ്പും ലഭിച്ചു. എന്നാൽ, ബിർഹാം സർവ്വകലാശാലക്കെതിരേയുള്ള മത്സരത്തിൽ പങ്കെടുക്കാൻ വിസമ്മതിച്ചതിനെത്തുടർന്ന് ടെക്‌സാസ് സർവ്വകലാശാലയിൽ നിന്നു ബീമോനെ വിലക്കി. ബിർഹാം സർവ്വകലാശാലയുടെ വർണ്ണവിവേചന സംബന്ധമായ നിലപാടുകളോടുള്ള ബീമോന്റെ എതിർപ്പായിരുന്നു കാരണമായത്. തുടർന്ന് അനൗദേ്യാഗികമായി സഹകായികതാരമായ റാൽഫ് ബോസ്റ്റന്റെ കീഴിൽ പരിശീലനം തേടി.
ഒളിമ്പിക്‌സിൽ യുഎസ് ടീമിലേക്ക് ബീമോൻ തെരഞ്ഞെടുക്കപ്പെടുമ്പോൾ ഒരു കോച്ചുപോലും ഇല്ലായിരുന്നു. എങ്കിലും ഒളിമ്പിക്‌സിൽ പിറന്നത് ചരിത്രം. ഒളിമ്പിക്‌സ് വിജയത്തിനു ശേഷം അഡൽഫിയ യൂണിവേഴ്‌സിറ്റിയിൽ നിന്നു സോഷ്യോളജിയിൽ ബിരുദമെടുത്തു. ഒളിമ്പിക്‌സിനുശേഷം അധികം കഴിയും മുൻപേ ബീമോൻ ബാസ്‌ക്കറ്റ്‌ബോൾ കോർട്ടിലിറങ്ങി. എൻബിഎയിൽ കളിക്കുന്ന ഫീനിക്‌സ് സൺ ടീമിലായിരുന്നു താരം കളിച്ചത്.
കളി ജീവിതത്തെയും വ്യക്തിജീവിതത്തെയും അക്ഷരങ്ങളാക്കി ബീമോൻ. ഭാര്യയുമായി ചേർന്നാണ് ആത്മകഥ എഴുതിയത്. ഒളിമ്പിക്‌സിലെ പ്രകടനം ആവർത്തിക്കുവാൻ കഴിയാത്തതിലുള്ള നിരാശ താരം പുസ്തകത്തിൽ പ്രകടിപ്പിക്കുന്നു. സ്‌പോർട്‌സ് ഇലസ്‌ട്രേറ്റഡ് മാഗസിൻ ഇരുപതാം നൂറ്റാണ്ടിലെ പ്രശസ്തരായ അഞ്ച് കായിക താരങ്ങളിൽ ഒരാളായി ബീമോനെ തെരഞ്ഞെടുത്തു.
















