ന്യൂദൽഹി: ധ്യാൻചന്ദിനു ശേഷം ഇന്ത്യ കണ്ട ഹോക്കി വിസ്മയങ്ങളിലൊരാളാണ് മുഹമ്മദ് ഷാഹിദ്. വേഗത്താലും ഡ്രിബ്ലിങ് പാടവം കൊണ്ടും ഹോക്കി ഫീൽഡുകളെ വിസ്മയിപ്പിച്ചു ഷാഹിദ്. അവസാന കാലത്ത് ഏറെ ദുരിതമനുഭവിച്ചു താരം. വൃക്കയും കരളും തകരാറിലായതിനെത്തുടർന്ന് ദുരിതസ്ഥിതിയിലായിരുന്നു അവസാന കാലത്ത് ഷാഹിദ്.
മുൻ ഇന്ത്യൻ നായകൻ ധനരാജ് പിള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെഴുതിയ കത്താണ് ഈ വിഖ്യാത താരത്തിന്റെ ദുരവസ്ഥ ലോകത്തിനു മുന്നിലെത്തിച്ചത്. ചികിത്സയ്‌ക്കു പോലും പണമില്ലാതെ ബുദ്ധിമുട്ടിയ ഷാഹിദിന് കേന്ദ്ര സർക്കാർ സഹായധനമായി പത്തു ലക്ഷം രൂപ അനുവദിച്ചു.
1980-ൽ ഇന്ത്യ അവസാനമായി ഒളിമ്പിക്‌സ് ഹോക്കിയിൽ സ്വർണം നേടിയപ്പോൾ ടീമിന്റെ നെടുംതൂണായിരുന്നു മുഹമ്മദ് ഷാഹിദ്.
1982ലെ ദൽഹി ഏഷ്യൻ ഗെയിംസിൽ വെള്ളിയും 1986ലെ സോൾ ഏഷ്യൻ ഗെയിംസിൽ വെങ്കലവും നേടിയത് ഷാഹിദ് ഉൾപ്പെട്ട ഇന്ത്യൻ ടീമായിരുന്നു.
1960 ഏപ്രിൽ 14ന് ഉത്തർപ്രദേശിലെ വാരാണസിയിലാണ് മുഹമ്മദ് ഷാഹിദിന്റെ ജനനം. ചെറുപ്പം മുതൽക്കുതന്നെ ഹോക്കി സ്റ്റിക്ക് കൈയിലേന്തിയ ഷാഹിദ്, 19-ാം വയസിൽ 1979-ൽ ഫ്രാൻസിൽ നടന്ന ജൂനിയർ ലോകകപ്പ് കളിച്ച് അന്താരാഷ്‌ട്ര തലത്തിൽ അരങ്ങേറ്റം കുറിച്ചു. അതിനുശേഷം ക്വാലാലംപൂരിൽ നടന്ന ചതുർരാഷ്‌ട്ര ഹോക്കി പരമ്പരയിലാണ് ഷാഹിദിന്റെ മിന്നും പ്രകടനം കണ്ടത്.
അന്ന്, 1980ലെ ഒളിമ്പിക്‌സിൽ ഇന്ത്യയെ നയിച്ച വസുദേവ് ഭാസ്‌കരൻ അടക്കമുള്ളവരുടെ മുക്തകണ്ഠ പ്രശംസയേറ്റുവാങ്ങി ഷാഹിദ്. എതിരാളികളെല്ലാം താരത്തിന്റെ വേഗതയ്‌ക്കും ഡ്രിബ്ലിങ് പാടവത്തിനും മുന്നിൽ നമിച്ചു. ഇന്ത്യൻ ഹോക്കിയിലെ മാത്രമല്ല ലോക ഹോക്കിയിലെ തന്നെ സൂപ്പർതാരമായിരുന്നു മുഹമ്മദ് ഷാഹിദ്.
1980-81 ൽ അർജുന അവാർഡും, 1986-ൽ പത്മശ്രീയും നൽകി രാജ്യം ഇദ്ദേഹത്തെ ആദരിച്ചു. 1980-ൽ കറാച്ചിയിൽ നടന്ന ചാമ്പ്യൻസ് ട്രോഫിയിൽ ഏറ്റവും മികച്ച മുന്നേറ്റനിരക്കാരനുള്ള ബഹുമതിയും മുഹമ്മദ് ഷാഹിദിനായിരുന്നു. 1985-86 കാലഘട്ടത്തിൽ ഇന്ത്യൻ ഹോക്കിയുടെ നായകനായും ഷാഹിദ് പ്രവർത്തിച്ചു. 1986ലെ ഏഷ്യൻ ഓൾ സ്റ്റാർ ടീമിലും ഷാഹിദ് ഇടംപിടിച്ചു.
ഭാര്യ: പർവീൺ. ഇരട്ടക്കുട്ടികളായ മുഹമ്മദ് സൈഫ്, ഹീന ഷാഹിദ് എന്നിവർ മക്കൾ
















