മുംബൈ: ഇന്ത്യൻ ക്രിക്കറ്റിലെ ‘ക്യാപ്റ്റൻ കൂൾ’ ബിഗ് സ്‌ക്രീനിലേക്കെത്തുന്നതും കാത്തിരിപ്പാണ് ആരാധകർ. ബോളിവുഡിലെ യുവതാരം സുശാന്ത് സിങ്ങ് രജ്പുത് വേഷപ്പകർച്ച നൽകിയ മഹേന്ദ്രസിങ്ങ് ധോണിയുടെ ജീവചരിത്രം ‘എം.എസ്. ധോണി ദ അൺടോൾഡ് സ്റ്റോറി’ തിയേറ്ററിലെത്താൻ സെപ്തംബർ വരെ കാത്തിരിക്കണം. പക്ഷേ, സിനിമയും കഥയുമെല്ലാം ഇപ്പൊഴേ ചർച്ചയാകുന്നു, ക്രിക്കറ്റിനുമപ്പുറത്തേക്ക്.
റാഞ്ചിയിലെ തീർത്തും സാധാരണമായ സാഹചര്യങ്ങളിൽ നിന്ന് ഇന്ത്യൻ ടീം ക്യാപ്റ്റനിലേക്കുള്ള ദൂരം മാത്രമല്ല ‘എം.എസ്. ധോണി ദ അൺടോൾഡ് സ്റ്റോറി’ക്ക് വിഷയമാകുന്നത്. നീരജ് പാണ്‌ഡെയുടെ ഈ ചലച്ചിത്രാഖ്യാനം അനാവരണം ചെയ്യുന്നത് ക്രിക്കറ്റ് കാഴ്ചകൾക്കപ്പുറത്ത് കനൽമഴ പോലെ പെയ്തു പോയൊരു പ്രണയക്കാഴ്‌ച്ചയിലേക്കുകൂടിയാണ്. ഏറെയാരും അറിയാതെ പോയ ധോണിയുടെ പ്രഥമാനുരാഗത്തിലേക്ക്. ഇന്ത്യൻ ടീമിൽ അംഗമാകാൻ സ്വപ്‌നംകണ്ടു നടന്ന ഇരുപതിന്റെ തുടക്കത്തിലായിരുന്നു ധോണി പ്രിയങ്ക ഝായെ കണ്ടുമുട്ടിയത്. തീവ്രപ്രണയം. ശിഷ്ട ജീവിതം പ്രിയങ്കയ്‌ക്കൊപ്പം കഴിയാൻ തീരുമാനിച്ചുറപ്പിച്ചകാലം. ധോണിയിലെ ക്രിക്കറ്റർക്ക് ഊർജം പകർന്ന അനുരാഗം.
പിന്നീടങ്ങോട്ട് ധോണിയുടെ വിജയക്കുതിപ്പുകളായിരുന്നു. പ്രത്യേകിച്ചും ഏകദിന ക്രിക്കറ്റിൽ. 2003, 2004ൽ സിംബ്ബാവേ, കെനിയ ടൂറിൽ ഇന്ത്യൻ ടീമിൽ അംഗമായി ധോണി. അതുകഴിഞ്ഞുള്ള കെനിയ, പാക് ത്രിരാഷ്‌ട്ര ടൂർണമെന്റാണ് ധോണിയിലെ ക്രിക്കറ്ററുടെ ഗതിമാറ്റിയത്. ബദ്ധവൈരികളായ പാക്കിസ്ഥാനെ തോൽപ്പിക്കാൻ ഇന്ത്യൻ ടീമിന് ധോണി നേടിയ അർധസെഞ്ച്വറി നിർണ്ണായകമായി. തുടർന്നു നേടിയ രണ്ട് സെഞ്ച്വറികൾ അന്നത്തെ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലിയുടേയും രവിശാസ്ത്രിയുടേയും പ്രത്യേക മതിപ്പിൽ ഇടംതേടി.
അതിനിടയിലായിരുന്നു എല്ലാ തിളക്കങ്ങൾക്കും മങ്ങലേൽപ്പിച്ചു കൊണ്ട് പ്രിയങ്കയുടെ അപകട മരണം.ധോണിക്കത് താങ്ങാവുന്നതിലുമപ്പുറം. പിന്നെ ഒരു വർഷം മറ്റെല്ലാം മറന്ന് ആ ദുഃഖങ്ങൾക്കൊപ്പം. അടുപ്പമുള്ളവരെല്ലാം ഉറപ്പിച്ചു; ഇനിയൊരു തിരിച്ചു വരവില്ലെന്ന്. പക്ഷേ, ഇന്ത്യ കണ്ട മികച്ച നായകരിലൊരാളായ താരം വീണ്ടും തിരിച്ചെത്തി, പതിന്മടങ്ങ് കരുത്തോടെ, ‘ബോയ്‌സ് ഇൻ ബ്‌ളൂ’ വിലേക്ക്.
ചരിത്രമെഴുതാൻ തിരിഞ്ഞു നോട്ടമില്ലാത്ത യാത്രയായിരുന്നു പിന്നീട്. വർഷങ്ങൾക്ക് ശേഷം സാക്ഷി സിൻഹയെ ജീവിതസഖിയാക്കുമ്പോഴും ആദ്യ പ്രണയത്തിന്റെ നൊമ്പരം ധോണിയിലുണ്ടായിരുന്നു. പക്ഷേ, സിനിമയിലേക്ക് തന്റെ സ്വകാര്യ പ്രണയത്തെ പകർത്താൻ ധോണിക്ക് താത്പര്യമില്ലായിരുന്നു. അതില്ലെങ്കിൽ ആത്മകഥ അപൂർണമാകുന്നത് ബോധ്യപ്പെട്ടപ്പോൾ ധോണി സമ്മതം മൂളി. സംവിധായകൻ നീരജ് പാണ്‌ഡെ അഭ്രപാളികളിലത് മനോഹരമായൊരു പ്രണയകാവ്യമാക്കി.
















