നരസിംഹറാവുവിന് ദല്‍ഹിയില്‍ ഉചിതമായ സ്മാരകം പണിയുന്നതില്‍ അസ്വസ്ഥത തോന്നേണ്ടത് കോണ്‍ഗ്രസിനല്ല നെഹ്‌റു കുടുംബത്തിനാണ്. നെഹ്‌റു കുടുംബത്തിന്റെ വംശമഹിമയ്‌ക്ക് എതിരുവരുന്ന സകല മഹാരഥന്മാരെയും തിരസ്‌കരിക്കേണ്ടത് അവരുടെ ആവശ്യമാണ്.
ഈ ‘ചാണകം തേക്കല്‍’ തുടങ്ങുന്നത് ജവാഹര്‍ ലാലില്‍ നിന്നുമാണ്. ഭാരതം സ്വതന്ത്രമായാല്‍ സമ്പൂര്‍ണ മദ്യനിരോധനം എന്നത് ഗാന്ധിജിയുടെ ആഗ്രഹമായിരുന്നു. എന്നാല്‍ 1949 ജൂലായ് 23 ന് ദല്‍ഹിയില്‍ ചേര്‍ന്ന സംസ്ഥാന മുഖ്യമന്ത്രിമാരുടെ സമ്മേളനത്തില്‍ നെഹ്‌റു നടത്തിയ പ്രസ്താവന ”മദ്യനിരോധനം നടപ്പിലാക്കുന്നത് മെല്ലെമതി, സര്‍ക്കാരിന് പിരിഞ്ഞുകിട്ടുന്ന നികുതിയാണ് പ്രധാനം” എന്നാണ്. 1949 കാലഘട്ടത്തില്‍ നൂറില്‍ തൊണ്ണൂറും കോണ്‍ഗ്രസുകാര്‍ മദ്യനിരോധനത്തിന് അനുകൂലമായിരുന്നു.
അവര്‍ക്ക് ഗാന്ധിജിയില്‍ അത്രയ്‌ക്ക് വിശ്വാസമായിരുന്നു. ഇന്നത്തെ കാര്യമല്ല പറയുന്നത്. മരിക്കുന്നതിന് നാലഞ്ചുവര്‍ഷം മുമ്പ് കെ.കരുണാകരന്‍ വെല്ലുവിളിച്ചിരുന്നു, കോണ്‍ഗ്രസില്‍ വെള്ളമടിക്കാത്തവരായി താനുള്‍പ്പെടെ കുറച്ചു നമ്പറെ ഉള്ളെന്ന്. വക്കം പുരുഷോത്തമന്‍ മന്ത്രി മന്ദിരത്തില്‍നിന്നും താമസം മാറിയപ്പോള്‍ കിട്ടിയ ‘കാലി’ കൊണ്ടാണത്രെ ആക്രിപെറുക്കുന്നവര്‍ ലക്ഷപ്രഭുക്കളായത്.
കോണ്‍ഗ്രസ് പ്രവര്‍ത്തകരിലെ ഗാന്ധിഭ്രാന്ത് ഊതിയണക്കേണ്ടത് നെഹ്‌റുവിന്റെ ആവശ്യമായിരുന്നു. മദ്യനിരോധനം മാത്രമല്ല ഗ്രാമസ്വരാജ്, കുടില്‍ വ്യവസായം, ഖാദി തുടങ്ങി ഗാന്ധിജിയുടെ ഒട്ടുമിക്ക ആദര്‍ശങ്ങള്‍ക്കും ആപ്പുവച്ചത് നെഹ്‌റു ആയിരുന്നു. മോത്തിലാല്‍ മുതല്‍ ഇന്ദിരവരെയുള്ള നെഹ്‌റുജികള്‍ കോണ്‍ഗ്രസ് പാര്‍ട്ടിയെ പിളര്‍ത്തുന്നതില്‍ ശുഷ്‌കാന്തി കാണിച്ചവരാണ്. ഒരിക്കല്‍പ്പോലും പാര്‍ട്ടിയില്‍ നെഹ്‌റുവിന് ഭൂരിപക്ഷം ഉണ്ടായിരുന്നില്ല. ചൈനായുദ്ധത്തിനുശേഷം നടന്ന പാര്‍ട്ടി തെരഞ്ഞെടുപ്പില്‍ പോലും.
അപകര്‍ഷതാബോധവും നുണക്കഥ സൃഷ്ടിക്കലും ഈ ചന്ദ്രവംശത്തിന്റെ പ്രത്യേകതകളാണ്. ‘പാവം പയ്യന്മാരെ’ ഉണ്ടാക്കിയെടുക്കുന്നതില്‍ നെഹ്‌റുവിനും ഇന്ദിരയ്‌ക്കും അസാമാന്യ സര്‍ഗവൈഭവം ഉണ്ടായിരുന്നു. നട്ടെല്ലുള്ള ഒരു മരുമകന്‍ ആയിപ്പോയതുകൊണ്ടാണ് ഫിറോസിന് ഇന്ദിരയുടെ കെട്ടിയോന്‍ സ്ഥാനത്തുനിന്നും വിആര്‍എസ് എടുക്കേണ്ടിവന്നത്. സ്വന്തം മകന്‍ മരിച്ചുകിടന്നപ്പം കൈയിലെ വിലകൂടിയ വാച്ചും സ്വര്‍ണമാലയും തപ്പിയ ഒരേയൊരു ഉമ്മയാണ് നമ്മളെ ഭരിച്ചത്.
ഈ ഉമ്മയുടെ പേഴ്‌സണല്‍ അക്കൗണ്ടില്‍നിന്നും പണമെടുത്ത ഒരു മാന്യന്‍ വളരെ പെട്ടെന്ന് ഒരു ആക്‌സിഡന്റില്‍ മരിച്ചും പോയി. നിയമം ‘പുല്ലീസ്’ന്റെ വഴിമാറി നടന്നു. സുഭാഷ് ചന്ദ്രബോസ്, പട്ടേല്‍, ശ്യാമപ്രസാദ് മുഖര്‍ജി മുതല്‍ വി.പി.സിങ്ങും മൂപ്പനാരും ഉള്ളതുപറഞ്ഞാല്‍ മദാമ്മയെക്കാള്‍ ലീഡര്‍ഷിപ്പ് ക്വാളിറ്റി ഉള്ള മമതാബാനര്‍ജി വരെ നല്ല ‘എ ക്ലാസ്’ നേതാക്കന്മാര്‍ കാങ്ക്രസിന്റെ പടിയിറങ്ങിപ്പോയി; ഈ കുടുംബത്തിന്റെ പേടിയും അസൂയയും കാരണം. വലംകൈ എന്ന പദവി (സ്റ്റെനോഗ്രാഫര്‍ എന്ന അടുക്കളപ്പണി) സഹിക്കവയ്യാതെയാണ് ആര്‍.കെ.ധവാന്‍ ഒടുക്കം അറ്റകൈ പ്രയോഗിച്ചത്.
ഇന്ദിരാവധം അന്വേഷിച്ച കമ്മീഷന്റെ റിപ്പോര്‍ട്ടില്‍ (ജെഎന്‍യു ലൈബ്രറിയിലുണ്ട്) വ്യക്തമായി പറഞ്ഞിട്ടുണ്ട്.’He planned, He organised and He executed.”
റിപ്പോര്‍ട്ടിലെ കാതലായ ഭാഗങ്ങള്‍ കോണ്‍ഗ്രസും രാജീവും മുക്കി. വേറെ വല്ല കോണ്‍ഗ്രസുകാരനും ധവാനെ അനുകരിക്കാന്‍ തോന്നിയാലോ എന്ന് ഭയപ്പെട്ടിട്ടാവണം. രാജവംശത്തില്‍ ജനിച്ചതുകൊണ്ടും മമ്മിയുടെ മകന്‍ ആയതുകൊണ്ടും തനിക്ക് മുതിര്‍ന്ന കോണ്‍ഗ്രസുകാരുടെ ഉപദേശം ആവശ്യമില്ല എന്ന, ഒരുതരം സിന്‍ഡ്രോം ആണ് രാജീവിന്റെ ജീവനെടുത്തത്.
ഈ കുടുംബത്തെ അധികാരത്തില്‍ അടുപ്പിക്കാത്ത റാവുവിനെ മാഡംജിയും മോന്‍ജിയും എങ്ങനെ സഹിക്കും? നരസിംഹറാവുവിന്റെ സ്ഥാനം സോഡാ നാരങ്ങയിലെ പച്ചമുളകുപോലെ ചരിത്രത്തില്‍ ശയിക്കും. രണ്ടാമത്തെ കാരണം മാത്രമാണ് സാമ്പത്തിക പരിഷ്‌കരണം.
അനൗണ്‍സര്‍മാരെ വച്ച് നുണക്കഥ കോളറയാക്കുന്നതിന് ഒരുദാഹരണം കൂടി പറഞ്ഞേക്കട്ടെ. ഇഎംഎസ് നമ്പൂതിരിപ്പാട് തന്റെ എല്ലാ സ്വത്തുക്കളും പാര്‍ട്ടിക്ക് നല്‍കിയതുപോലെ തന്റെ എല്ലാ സ്വത്തുക്കളും നെഹ്‌റു രാജ്യത്തിന് സമര്‍പ്പിച്ചു എന്നത് ഒന്നാന്തരം ബഡായി ആണ്. 1954 ജൂണ്‍ 21-ന് ഒപ്പിട്ട ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ വില്‍പ്പത്രം വായിക്കാം.
ഇതില്‍ സാക്ഷിചേര്‍ന്നിരിക്കുന്നത് കേന്ദ്രമന്ത്രി കൈലാസ് നാഥ കട്ജുവും വിദേശകാര്യ വകുപ്പിന്റെ സെക്രട്ടറി ജനറലായിരുന്ന എന്‍.ആര്‍.പിള്ളയും ആണ്. ഇതിന്റെ പത്താം ഖണ്ഡികയില്‍ പറയുന്നു ”എന്റെ വീടായ ആനന്ദഭവനവും അതുപോലെ എനിക്കുള്ള മറ്റെല്ലാ സ്വത്തുക്കളും എന്റെ മകള്‍ക്ക് സകലവിധ ക്രയവിക്രയ സ്വാതന്ത്ര്യങ്ങളോടെ കൊടുക്കുന്നു.” ആനന്ദഭവനം സമര്‍പ്പിച്ചത് ഭാരതത്തിനായിരുന്നില്ല, ഇന്ദിരയ്‌ക്കായിരുന്നു.
ഇന്ദിര ഈ പ്രേതഭവനം രാഷ്‌ട്രത്തിന് സമര്‍പ്പിച്ചതായി യാതൊരു രേഖയും ഇല്ല. 1946 സെപ്തംബര്‍ രണ്ടിന് തറവാടായ ആനന്ദഭവനവും സ്വന്തം ബാങ്ക് അക്കൗണ്ടുകളും ഒഴിച്ചുള്ള വസ്തുക്കളും രാഷ്‌ട്രത്തിന് സമര്‍പ്പിക്കുന്നതായി പ്രമാണം ഉണ്ടാക്കി. പക്ഷെ ഈ ‘ഒഴിച്ചുള്ള വസ്തുക്കള്‍’ എന്തൊക്കെയാണെന്നോ, എവിടെയൊക്കെയാണെന്നോ യാതൊരു പരാമര്‍ശവും വില്‍പത്രത്തില്‍ ഇല്ല. 1946 ല്‍ സമര്‍പ്പണം നടത്തിയതിനുശേഷം 1954 വരെയുള്ള കാലയളവില്‍ സമ്പത്ത് മകളുടെ പേരിലേക്ക് മാറ്റിയതിനെയും വിറ്റതിനെയും പറ്റി 1954 ല്‍ എഴുതിയ വില്‍പത്രത്തില്‍ വ്യക്തമായി പറഞ്ഞിട്ടുമുണ്ട്.
നമ്മളൊക്കെ ധരിച്ചുവശായിരിക്കുന്നത് ഇങ്ങനെയൊക്കെയാണോ? കോംപ്ലക്‌സിനും നുണക്കഥകള്‍ക്കും ഇതില്‍ക്കൂടുതല്‍ ഉദാഹരണങ്ങള്‍ പറയാമോ എന്ന് പ്രകോപിപ്പിക്കരുത്. പേപ്പര്‍മില്ലിനുള്ള വകുപ്പുണ്ട്. അഴീക്കോട് മാഷ് പറഞ്ഞപോലെ രഘുവംശവും യാദവകുലവും ഇല്ലാതായി പിന്നാ തോടിന്റെ (നെഹര്‍) കരയ്‌ക്ക് കുരുത്തത്.
















