സോളിൾ ഉദിച്ചുയർന്ന് ലോകത്തോളം വളർന്ന താരമുണ്ടായിരുന്നു അത്‌ലറ്റിക്‌സിൽ. കായിക മികവു കൊണ്ടു മാത്രമല്ല, വസ്ത്രധാരണ രീതി കൊണ്ടും കായികപ്രേമികളുടെ പൊന്നോമനയായ ഫ്‌ളോറൻസ് ഗ്രിഫ്ത്ത് ജോയ്‌നർ എന്ന ഫ്‌ളോ ജോ. 1988ലെ സോൾ ഒളിമ്പിക്‌സിൽ 100, 200 മീറ്ററുകളിലും സ്പ്രിന്റ് റിലേയിലും സ്വർണം നേടി ലോകത്തെ വിസ്മയിപ്പിച്ചു ഈ യുഎസ് താരം. ലോക, ഒളിമ്പിക് റെക്കോഡുകളും ഈ കുതിപ്പിനു മുന്നിൽ വഴിമാറി. ഇതിനു പുറമെ ഒരു വെള്ളി കൂടി സ്വന്തമാക്കി ഫ്‌ളോ ജോ.
വനിതകളുടെ 100, 200 മീറ്റർ ലോക റെക്കോഡുകൾ ഇന്നും ഫ്‌ളോ ജോയുടെ പേരിൽത്തന്നെ. 1988ലായിരുന്നു ഫ്‌ളോ ജോ ഈ രണ്ട് ലോക റെക്കോഡുകളും സ്വന്തമാക്കിയത്. ഇന്നും അതിനടുത്തെത്തുന്ന പ്രകടനങ്ങൾ ഉണ്ടായിട്ടില്ല. അതുകൊണ്ടുതന്നെയാണ് 28 വർഷമായിട്ടും ഈ റെക്കോഡുകൾ തകർക്കപ്പെടാതെ ഇന്നും നിലകൊള്ളുന്നത്.
സോൾ ഒളിംപിക്‌സിൽ ഹീറ്റ്‌സിൽത്തന്നെ 10.88 സെക്കൻഡിന്റെ ഒളിമ്പിക് റെേക്കാഡ് സൃഷ്ടിച്ച ഫ്‌ളോ ജോ ഫൈനൽ ജയിച്ചത് 10.54 സെക്കൻഡിൽ ഫിനിഷ് ചെയ്തതു കൊണ്ട്. 1984-ലെ ലോസ് ഏഞ്ചൽസിൽ സ്വർണം നേടിയ നാട്ടുകാരിയായ ഈവ്‌ലിൻ ആഷ്‌ഫോർഡിനെ പരാജയപ്പെടുത്തിയായിരുന്നു ഫ്‌ളോറൻസ് ഗ്രിഫ്ത്ത് ജോയ്‌നറുടെ മിന്നൽ പ്രകടനം. 200 മീറ്ററിൽ ഫേഷൻ ലേഡി ലോക റെക്കാഡ് തിരുത്തിയെഴുതി. സെപ്തംബർ 29ന് നടന്ന ഫൈനലിൽ 21.34 സെക്കൻഡിൽ പറന്നെത്തിയാണ് ട്രാക്കിലെ ഈ സുന്ദരി പുതിയ ലോക റെക്കോഡുമായി പൊന്നണിഞ്ഞത്. 100, 200 മീ. ഓട്ടത്തിനുപുറമെ 4-100 റിലെയിലും ഫ്‌ളോറൻസ് സ്വർണം നേടിയിരുന്നു. വെള്ളി 4-400 റിലേയിൽ.
എന്നാൽ, ഒളിമ്പിക്‌സിലെ മിന്നുന്ന പ്രകടനത്തിന് തൊട്ടുമുമ്പ് 100 മീറ്ററിലെ ലോക റെക്കോഡ് ഫ്ളോ ജോ സ്വന്തമാക്കിയിരുന്നു. അമേരിക്കയിലെ ഇന്ത്യാനാപൊളിസിൽ ജൂലൈ 16ന് നടന്ന മത്സരത്തിന്റെ ക്വാർട്ടർ ഫൈനലിലാണ് 10.49 സെക്കൻഡിൽ ട്രാക്കിൽ മിന്നൽപ്പിണർ കണക്കെ കുതിച്ച ഫ്‌ളോ ജോ ലോക റെക്കോഡ് സ്ഥാപിച്ചത്. ഇൗവ്‌ലിൻ ആഷ്‌ഫോർഡിന്റെ പേരിലുള്ള ലോക റെക്കാഡാണ് അന്ന് ഫ്‌ളോറൻസ് ഭേദിച്ചത്.
1984ലെ ലോസ് ഏഞ്ചൽസ് ഒളിമ്പിക്‌സിൽ പങ്കെടുത്തെങ്കിലും 200 മീറ്ററിൽ വെള്ളിമെഡൽ കൊണ്ട് തൃപ്തിപ്പെടേണ്ടിവന്ന ഫ്‌ളോ ജോ വിരമിക്കാൻ വരെ ആലോചിച്ചിരുന്നു. എന്നാൽ, ഭർത്താവിന്റെയും കോച്ചിന്റെയും നിരന്തരമായ പ്രേരണയിലൂടെ അവർ മത്സരവേദിയിലേക്ക് തിരിച്ചെത്തി. പിന്നീടാണ് ട്രാക്കിലെ അവിസ്മരണീയമായ പ്രകടനങ്ങൾ അരങ്ങേറിയത്. വൺ-വീസ്റ്റ് ബോഡി സ്യൂട്ടുമണിഞ്ഞ് ട്രാക്കിലിറങ്ങിയ ഫ്‌ളോ ജോ ആരാധകരുടെ ഇഷ്ടതാരമായിരുന്നു. കൈനഖങ്ങൾ നീട്ടി അതിൽ വിവിധ വർണ്ണക്കൂട്ടുകൾ ചാലിച്ച്, മികവിലും പിന്നിലായില്ല. ഫ്‌ളോജോ ഇതെല്ലാം സ്വന്തമായി ഡിസൈൻ ചെയ്തു.

1988ലെ സോള്‍ ഒൡമ്പിക്‌സില്‍ 100 മീറ്ററില്‍ സ്വര്‍ണ്ണം നേടിയ ഫ്‌ളോറന്‍സ് ഗ്രിഫ്ത്ത് ജോയ്‌നര്‍
(ഫയല്‍ ചിത്രം)
ട്രാക്കിലെ ഏറ്റവും വിലയേറിയ സ്വത്തായി മാറുകയായിരുന്നു അവർ. കളിക്കളത്തിൽ മറ്റാർക്കുമില്ലാത്ത ഇമേജ് അവർ നേടിയെടുത്തു. സ്‌പോൺസർമാർ ഫ്‌ളോ ജോയെ വട്ടമിട്ട് പറന്നു. ക്യാമറക്കണ്ണുകൾ അവരുടെ പിന്നാലെയായി. ‘കാഷ് ഫ്‌ളോ‘ എന്ന വിളിപ്പേരുകൂടി ഇതിനിടയിൽ ഫ്‌ളോറൻസിനുണ്ടായിരുന്നു.
1983ൽ 400 മീറ്ററിൽ യുഎസിന്റെ ദേശീയ ചാമ്പ്യനായതിലൂടെയാണ് ഈ ഫേഷൻ ലേഡി അമേരിക്കയിൽ ശ്രദ്ധിക്കപ്പെടുന്നത്. വലേറി ബ്രിസ്‌കോ ഹുക്‌സായിരുന്നു പ്രധാന എതിരാളി. 1989 ഫെബ്രുവരിൽ എല്ലാവരേയും അത്ഭുതപ്പെടുത്തി ഫ്‌ളോ ജോ റിട്ടയർമെന്റ് പ്രഖ്യാപിച്ചത്. എഴുത്തിനും അഭിനയത്തിനും കൂടുതൽ സമയം ചെലവിടേണ്ടതുണ്ടെന്നാണ് ഫ്‌ളോ ജോ അന്ന് പറഞ്ഞത്.
ഒരു സ്‌പോർട്‌സ് കുടുംബമാണ് ഫ്‌ളോ ജോയുടേത്. ഭർത്താവ് അൽ ജോയ്‌നർ 1984 ലെ ഒളിമ്പിക്‌സിൽ ട്രിപ്പിൾ ജമ്പ് സ്വർണം നേടിയ താരം. ഭർത്താവിന്റെ സഹോദരി ജാക്കി ജോയ്‌നർ കെർസി ലോങ്ജമ്പ്, ഹെപ്റ്റാത്‌ലൺ ഇനങ്ങളിൽ ഇതിഹാസമായി വളർന്ന സൂപ്പർതാരം. ജാക്കിയുടെ ഭർത്താവ് ബോബ് കെർസി പ്രശസ്തനായ അത്‌ലറ്റിക് കോച്ചും.
1959 ഡിസംബർ 21ന് ലോസ് ഏഞ്ചൽസിലെ വാട്ട്‌സ് സെക്ഷനിൽ ഒരു ഇലക്ട്രിക്ക് ടെക്‌നീഷ്യന്റെയും ടീച്ചറുടെയും 11 മക്കളിൽ ഏഴാമത്തെ കുട്ടിയായി ജനിച്ച ഡെലോറസ് ഫ്‌ളോറൻസ് ഗ്രിഫിത്ത് തന്റെ ‘ഓട്ടം‘ തുടങ്ങിയത് ഏഴാമത്തെ വയസ്സിലാണ്. 1979ൽ അതിന് താത്കാലിക വിരാമം. പിന്നീട് ബോബ് കെർസിയുടെ പ്രചോദനമാണ് ഫ്‌ളോ ജോയെ വീണ്ടും ട്രാക്കിലെത്തിച്ചത്.
അത് ലോകത്തെ വിസ്മയിപ്പിക്കാനായിരുന്നു. ഇതിനിടയിൽ ഫ്‌ളോറൻസ് ലോസ് ഏഞ്ചൽസ് ഒളിമ്പിക്‌സിലും പങ്കെടുക്കുത്തു. അന്ന് നേടിയത് 200 മീറ്ററിൽ ഒരു വെള്ളിമെഡൽ. തുടർന്ന് ഒരു ബാങ്കിൽ ജോലിക്കാരിയായി. കൂടെ ബ്യൂട്ടീഷ്യന്റെ റോളും. പക്ഷേ, ഫ്‌ളോറൻസിന്റെ ആരോഗ്യം മോശമായി. അതിനുശേഷമാണ് വീണ്ടും അത്‌ലറ്റ്ക്‌സിലെ പരിശീലനം ഗൗരവമായെടുത്തത്.
ചെറുപ്രായത്തിൽ മാതാപിതാക്കൾ ബന്ധം വേർപ്പെടുത്തിയതിനു ശേഷം 11 മക്കളിലൊരാളായ ഫ്‌ളോ ജോ ഏറെ കഷ്ടപ്പെടേണ്ടിവന്നിട്ടുണ്ട്.
എന്നാൽ, നിരന്തരമായ പ്രയത്‌നങ്ങളിലൂടെ അവർ ചാമ്പ്യൻ അത്‌ലറ്റായി വളർന്നു. 88-ൽ ഒരോട്ട മത്സരത്തിൽ പങ്കെടുത്തതിന് മാത്രം 25,000 ഡോളർ പ്രതിഫലം പറ്റുന്ന പ്രൊഫഷണലായി അവർ വളർന്നു. ഒളിമ്പിക് വിജയത്തിനുശേഷം അവരുടെ താരമൂല്യം കുതിച്ചുകയറി.
എന്നാൽ, 1998ൽ കായികലോകത്തെ തന്നെ അമ്പരിപ്പിച്ച് ഫ്‌ളോ ജോ എന്ന ഇതിഹാസം ജീവിതട്രാക്കിനോട് വിടചൊല്ലി. കാലിഫോർണിയയിലെ മിഷൻ വിജോയിൽ അന്ത്യം. എന്നാൽ, എന്താണ് പെട്ടെന്നുള്ള മരണകാരണമെന്ന് ഇന്ന് അജ്ഞാതം. ഹൃദയാഘതാമോ, ഉത്തേജക ഒൗഷധങ്ങളുടെ അമിതോപയോഗമാണ് അതിന് ഹേതുവായി പറഞ്ഞുകേട്ടത്. പക്ഷെ, തെളിയിക്കപ്പെട്ടില്ല. ഭർത്താവിന്റെ പീഡനകഥകൾ വേറെ. എന്തായാലും മരണത്തിന്റെ യഥാർത്ഥകാരണം ഇന്നും അജ്ഞാതം.
1995ൽ യു.എസിന്റെ ട്രാക്ക് ആൻഡ് ഫീൽഡ് ഹാൾ ഓഫ് ഫെയി‘മിൽ ഫ്‌ളോ ജോ അംഗമായി.
















