മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര ഐടി വകുപ്പ് മന്ത്രി രവിശങ്കര്‍ പ്രസാദുമായി
കൂടിക്കാഴ്‌ച്ച നടത്തുന്നു
ന്യൂദൽഹി: കേന്ദ്രസർക്കാരുമായി ബന്ധപ്പെട്ട കേരളത്തിന്റെ ആവശ്യങ്ങൾ നേടിയെടുക്കാൻ സംസ്ഥാനത്തെ എംപിമാർ കൂട്ടായി പ്രവർത്തിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ദൽഹി കേരള ഹൗസിൽ സംഘടിപ്പിച്ച എംപിമാരുടെ സമ്മേളനത്തിൽ പങ്കെടുത്ത ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
യോഗത്തിൽ പങ്കെടുത്ത എംപിമാർ സംസ്ഥാനത്തിന്റെ വിവിധ ആവശ്യങ്ങൾക്കായി അങ്ങേയറ്റം അനുകൂലമായ സമീപനമാണ് സ്വീകരിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കക്ഷി രാഷ്‌ട്രീയ ഭേദമില്ലാതെ കേരളത്തിന്റെ ആവശ്യങ്ങൾ നേടിയെടുക്കാൻ കേന്ദ്രസർക്കാരിൽ സമ്മർദ്ദം ചെലുത്തും. അടുത്ത പാർലമെന്റ് സമ്മേളനത്തിൽ ഉന്നയിക്കേണ്ട വിഷയങ്ങളും യോഗം ചർച്ച ചെയ്തു.
രാജ്യസഭാ ഉപാധ്യക്ഷൻ പ്രൊഫ. പി.ജെ.കുര്യൻ, മന്ത്രിമാരായ രാമചന്ദ്രൻ കടന്നപ്പള്ളി, കെ.കെ.ശൈലജ ടീച്ചർ, വി.എസ്.സുനിൽ കുമാർ, എ.കെ. ആന്റണി എം.പി, ചീഫ് സെക്രട്ടറി എസ്.എം. വിജയാനന്ദ് തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
കേരളത്തിൽ നിന്നുള്ള 23 എംപിമാരും വിവിധ വകുപ്പുകളുടെ അഡീഷണൽ ചീഫ് സെക്രട്ടറിമാർ, പ്രിൻസിപ്പൽ സെക്രട്ടറിമാർ, സെക്രട്ടറിമാർ എന്നിവരും യോഗത്തിൽ പങ്കെടുത്തു. അതാതു മണ്ഡലങ്ങളിലെ പ്രധാന വിഷയങ്ങൾ എംപിമാർ യോഗത്തിൽ ചർച്ച ചെയ്തു. എന്നാൽ പാർലമെന്റ് സമ്മേളനത്തിന്റെ തലേദിവസം വിളിച്ചു ചേർത്ത യോഗം കാര്യക്ഷമമല്ലെന്ന ആക്ഷേപം എംപിമാർ ഉന്നയിച്ചിട്ടുണ്ട്. കേരള വികസനവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഇനി നോട്ടീസ് നൽകിയാൽ തന്നെ ഈ സമ്മേളന കാലത്ത് മറുപടികൾ ലഭിക്കില്ലെന്ന് എംപിമാർ പറയുന്നു.
മുഖ്യമന്ത്രിയുടെ സൗകര്യാർത്ഥം യോഗം ദൽഹിയിലേക്ക് മാറ്റിയതിനാൽ എല്ലാ മന്ത്രിമാർക്കും എത്താൻ സാധിച്ചില്ല. അതിനാൽ തന്നെ വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട വിഷയങ്ങൾ ഉന്നയിക്കാനും സാധിച്ചില്ല. വിഴിഞ്ഞം തുറമുഖത്തിന് വെല്ലുവിളിയുയർത്തി കുളച്ചൽ തുറമുഖത്തിന് കേന്ദ്രാനുമതി ലഭിച്ചതുമായി ബന്ധപ്പെട്ട വിഷയം എംപിമാർ സഭയിൽ ഉന്നയിക്കാൻ തീരുമാനിച്ചു.
കേന്ദ്രഗ്രാമവികസന വകുപ്പ് മന്ത്രി നരേന്ദ്ര സിങ് തോമർ, കേന്ദ്ര ഐടി വകുപ്പ് മന്ത്രി രവിശങ്കർ പ്രസാദ് എന്നിവരുമായും മുഖ്യമന്ത്രി പിണറായി വിജയൻ കൂടിക്കാഴ്‌ച്ച നടത്തി. സംസ്ഥാനത്തിന്റെ ഡിജിറ്റൽ സാക്ഷരത, എട്ടാം ക്ലാസ് വിദ്യാർത്ഥികൾക്കായുള്ള ലേ ടു കോഡ് പദ്ധതി തുടങ്ങിയ വിഷയങ്ങൾ കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദുമായി ചർച്ച ചെയ്തു.
പ്രധാനമന്ത്രി ആവാസ് യോജനയുടെ കീഴിൽ ഭവനരഹിതർക്ക് വീടുകൾ അനുവദിക്കുതിനുള്ള ഗുണഭോക്താക്കളെ നിശ്ചയിക്കുന്ന മാനദണ്ഡങ്ങളിൽ ഇളവ് വരുത്തണമെന്ന് കേന്ദ്രഗ്രാമവികസന മന്ത്രി നരേന്ദ്ര സിങ് തോമറുമായുള്ള കൂടിക്കാഴ്‌ച്ചയിൽ മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.
















