ടൊറന്റോ: റിയോ ഒളിമ്പിക്‌സിൽ നിന്ന് റഷ്യയെ വിലക്കണമെന്നാവശ്യപ്പെട്ട് കാനഡയും അമേരിക്കയും കത്ത് നൽകി. രാജ്യം തന്നെ മത്സരങ്ങളിൽ ഉത്തേജക മരുന്നുകൾ ഉപയോഗിക്കാൻ കളിക്കാരെ പ്രേരിപ്പിക്കുന്നുവെന്ന് തെളിഞ്ഞിട്ടുള്ള പശ്ചാത്തലത്തിലാണ് ഈ ആവശ്യം. റിച്ചാർഡ് മക്‌ലാറന്റെ അന്വേഷണ റിപ്പോർട്ട് പുറത്ത് വന്നതിന് തൊട്ടുപിന്നാലെയാണ് ഇരുരാജ്യങ്ങളും ഇക്കാര്യം ആവശ്യപ്പെട്ട് രാജ്യാന്തര ഒളിമ്പിക് സമിതി അധ്യക്ഷനും എക്‌സിക്യൂട്ടീവ് ബോർഡിനും കത്ത് നൽകിയിട്ടുളളത്.
ഈമാസം 26ന് മുമ്പ് തന്നെ റഷ്യയ്‌ക്ക് ഒളിമ്പിക്‌സിൽ പങ്കെടുക്കാൻ അനുവാദമില്ലെന്ന കാര്യം റഷ്യയുടെ ഒളിമ്പിക് സമിതിയെയും കായിക ഫെഡറേഷനുകളെയും അറിയിക്കണമന്നും നിർദേശമുണ്ട്. അടുത്തമാസം അഞ്ച് മുതലാണ് ഒളിമ്പിക് മത്സരങ്ങൾ ആരംഭിക്കുക. മറ്റ് രാജ്യങ്ങളിൽ മരുന്നടി വിവാദമുയർന്നിട്ടില്ലാത്ത റഷ്യയിൽ ജനിച്ച കായിക താരങ്ങൾക്ക് നിരോധനത്തിൽ നിന്ന് ഇളവുണ്ട്.
അന്വേഷണ റിപ്പോർട്ടിന്റെ വിശ്വാസ്യത പരിഗണിച്ചാണ് ഇത്തരമൊരാവശ്യം മുന്നോട്ട് വച്ചിട്ടുളളതെന്ന് യൂറോപ്യൻ ഒളിമ്പിക് സമിതിയുടെ അധ്യക്ഷൻ പാറ്റ് ഹിക്കി പറയുന്നു. മരുന്ന് പരിശോധനാ ലാബുകളെയും റഷ്യ സ്വാധീനിക്കാൻ ശ്രമിച്ചിട്ടുണ്ടെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നുണ്ട്. റഷ്യയുടെ ട്രാക്ക് ടീമിനെ ഇതിനകം തന്നെ ഒഴിവാക്കിയിട്ടുണ്ട്.
















