തിരുവനന്തപുരം: ശക്തമായി പോരാടി മികച്ച പ്രകടനം ഭാരതത്തിനായി നടത്തുക എന്നതാണ് പ്രധാന ലക്ഷ്യമെന്ന് നീന്തൽ താരം സജൻ പ്രകാശ്. റിയോ ഒളിമ്പിക്‌സിലേക്ക് യോഗ്യതനേടിയതിന് സംസ്ഥാന കേരള അക്വാട്ടിക് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച അനുമോദനയോഗത്തിൽ പങ്കെടുത്തശേഷം ജന്മഭൂമിയോട് സംസാരിക്കുകയായിരുന്നു സജൻ.
മെഡൽ നേടണമെന്ന ആഗ്രഹമുണ്ട്. അതിന കഴിഞ്ഞില്ലെങ്കിൽ ഫൈനൽ റൗണ്ട് വരെയെങ്കിലും എത്തണമെന്ന് വാശിയുമുണ്ട്. നീന്തൽ വിസ്മയം മൈക്കൽ ഫെൽപ്‌സിനോടൊപ്പം അദ്ദേഹത്തിന്റെയും തന്റെയും ഇഷ്ട ഇനമായ 200 മീറ്റർ ബട്ടർഫ്‌ളൈയിൽ മത്സരിക്കാൻ കഴിയുക എന്നത് സ്വപ്‌നസാക്ഷാത്കാരമാണ്.
ഒളിമ്പിക്‌സ് ബർത്ത് നേടുക എന്ന ലക്ഷ്യത്തോടെ കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ എട്ടു രാജ്യങ്ങളിൽ നടന്ന മത്സരങ്ങളിൽ പങ്കെടുത്തു. വിദേശ പരിശീലനം ഏറ്റവമധികം സഹായകരമായി. കഴിഞ്ഞ കുറേ മാസങ്ങളായി തായ്‌വാനിലെ തസ്യപുര സ്‌പോർട്‌സ് ഹോട്ടലിൽ നടത്തിയ പരിശീലനമാണ് ഏറ്റവുമധികം ഗുണകരമായത്. ഹോങ്കോങ്ങിൽ നടന്ന യോഗ്യതാ മത്സരത്തിൽ മികച്ച പ്രകടനം നടത്താൻ ഇവിടത്തെ തുടർച്ചയായ പരിശീലനത്തിലൂടെ സാധിച്ചു. രണ്ടു മിനിറ്റിൽ താഴെ 200 മീറ്റർ നീന്തിയെത്താൻ സാധിച്ചത് ഇവിടത്തെ പരിശീലന രീതിമൂലമാണ്. ഒരു മിനിറ്റ് 58 സെക്കൻഡിൽ ഫിനിഷ് ചെയ്യുക എന്നതായിരുന്നു ലക്ഷ്യം.
എന്നാൽ അവസാന 50 മീറ്ററിൽ സംഭവിച്ച വേഗക്കുറവിലാണ് ഒരു മിനിറ്റ് 59 സെക്കൻഡിലേക്ക് പോയത്. ഇത്തരത്തിലുള്ള കുറവുകൾ പരിഹരിച്ച് മത്സരത്തിൽ പങ്കെടുക്കും. ഭക്ഷണക്രമങ്ങളിൽ പൂർണ കൃത്യതവരുത്തിയാണ് ശരീരം ക്രമീകരിച്ചത്. കഴിഞ്ഞ ആറുമാസത്തിനുള്ളിൽ പുറത്തുനിന്നുള്ള ഭക്ഷണങ്ങൾ കഴിച്ചിട്ടില്ല. കോച്ചുമാർ നിഷ്‌കർഷിച്ചിട്ടുള്ള ഭക്ഷണങ്ങൾ പരിശീലനകേന്ദ്രങ്ങളിൽ നിന്നു കഴിച്ചാണ് പരിശീലനം നടത്തുന്നത്.
ഇതൊക്കെയാണെങ്കിലും പരിശീലനത്തിനായി 25 ലക്ഷത്തോളം രൂപ ചെലവായി. പരിശീലനത്തിന് ആവശ്യപ്പെട്ട 10 ലക്ഷം രൂപയാണ് ഇപ്പോൾ അനുവദിച്ചത്. കഴിഞ്ഞ ദേശീയ ഗെയിംസിൽ മികച്ച പ്രകടനം കാഴ്ചവയ്‌ക്കാൻ സാധിച്ചതോടെയാണ് താൻ മലയാളികൾക്ക് പ്രിയപ്പെട്ടവനായത്. ദേശീയ ഗെയിംസ് മെഡൽനേട്ടത്തിലൂടെ ലഭിച്ച 33ലക്ഷം രൂപ പരിശീലനങ്ങൾക്കായി ഉപയോഗിക്കാൻ സാധിച്ചു. ദേശീയ ഗെയിംസിനിടെ തോളിന് പരിക്കേറ്റിരുന്നു.
അത് ഭേദമായശേഷമാണ് വിദേശ പരിശീലനത്തിന് പോയത്. ഗസറ്റഡ് റാങ്കിൽ ജോലി നല്കുമെന്നാണ് അന്ന് സർക്കാർ പറഞ്ഞത്. എന്നാൽ ദേശീയ ഗെയിംസ് കഴിഞ്ഞ് ഒരു വർഷം പിന്നിട്ടിട്ടും ജോലിക്കാര്യത്തിൽ തീരുമാനമുണ്ടായില്ല. അന്നത്തെ കായികമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ ജോലി സംബന്ധിച്ചു തീരുമാനം കൈക്കുള്ളുമെന്നാണ് പറഞ്ഞത്. എന്നാൽ നീന്തൽ പരിശീലനം നടത്താൻ കഴിയുന്ന തരത്തിൽ ജോലി ലഭിക്കണമെന്നാണ് ആഗ്രഹം. അത്തരത്തിൽ ജോലി ലഭിച്ചാൽ കേരളത്തിലേക്കെത്തും. അത് സംബന്ധിച്ച് ഇതുവരെ ഉറപ്പുകൾ ഒന്നും ലഭിച്ചിട്ടില്ലെന്നും സജൻ പറഞ്ഞു.
















