ന്യൂദൽഹി: ഭാരതത്തിന്റെ എൻഎസ്ജി അംഗത്വ വിഷയത്തിൽ ചർച്ചയ്‌ക്ക് സന്നദ്ധമാണെന്ന് ചൈന. പ്രശ്‌നപരിഹാരത്തിന് ഭാരതവുമായി ചർച്ച ചെയ്യാൻ സജ്ജമാണെന്ന് ദൽഹിയിലെ ചൈനീസ് അംബാസിഡർ ലി ജിൻസങ് പറഞ്ഞു. ചൈനയുടെ എതിർപ്പിനെ തുടർന്ന് എൻഎസ്ജി അംഗത്വം നിരസിക്കപ്പെട്ടതിന് പി്ന്നാലെ ഭാരതത്തിന് എംടിസിആർ അംഗത്വം ലഭിച്ച പശ്ചാത്തലത്തിലാണ് നിലപാട് പുനപരിശോധിക്കാൻ ചൈന നിർബന്ധിതമായത്.
ചൈനയ്‌ക്ക് അംഗത്വം നിഷേധിക്കപ്പെട്ട മിസൈൽ താങ്കേതിക വിദ്യാ നിയന്ത്രണ ഗ്രൂപ്പിൽ ഭാരതത്തിന് അംഗത്വം ലഭിച്ചത് ചൈനയെ ആശങ്കയിലാക്കിയിരുന്നു. ഇതേത്തുടർന്ന് എൻഎസ്ജി അംഗത്വത്തിൽ കഴിഞ്ഞമാസം സ്വീകരിച്ച എതിർപ്പ് തുടരേണ്ടതില്ലെന്ന നിലപാടിലേക്ക് ചൈന എത്തിയതായാണ് ലീ ജിൻസങിന്റെ വാക്കുകൾ നൽകുന്ന സൂചന.
എൻഎസ്ജി സംബന്ധിച്ച പ്രശ്‌നം കഴിഞ്ഞ മാസം വളരെ ചൂടുപിടിച്ചതായിരുന്നു. എന്നാൽ ഇപ്പോഴത് തണുത്തിട്ടുണ്ട്. ഇനിയുമത് ചൂടാകുമോ എന്നു പറയാനാവില്ല. ഇത്തരം വിഷയങ്ങൾ പരിഹരിക്കുന്നത് യതന്ത്രജ്ഞർക്ക് വിട്ടുനൽകുകയാണ്, ചൈനീസ് അംബാസിഡർ പറഞ്ഞു.
എംടിസിആർ അംഗത്വം ലഭിച്ച ഭാരതത്തിന് ചൈനയുടെ ശത്രുരാജ്യമായ വിയറ്റ്‌നാമിന് മിസൈലുകൾ വിൽപ്പന നടത്തുന്നതിന് സാധിക്കും. ബ്രഹ്മോസ് അടക്കമുള്ള അത്യന്തം പ്രഹരശേഷിയേറിയ മിസൈലുകൾ വിയറ്റ്‌നാമിന്റെ പക്കലെത്തുന്നത് ചൈനയ്‌ക്ക് ചിന്തിക്കാനാവാത്ത വിഷയമാണ്. വിയറ്റ്‌നാമിന് ബ്രഹ്മോസ് വിൽക്കാനുള്ള പദ്ധതിക്ക് ഭാരതം വേഗത കൂട്ടുകയാണെങ്കിൽ ചൈന വളരെയധികം പ്രതിരോധത്തിലാകും.
യുദ്ധത്വര കൂടുതലുള്ള വിയറ്റ്‌നാമിന് സൂപ്പർസോണിക് ക്രൂയിസ് മിസൈൽ ലഭിക്കുകയെന്നത് തെക്കൻ ചൈനാ വിഷയത്തിന്റെ പശ്ചാത്തലത്തിൽ ചൈനയുടെ നാലാം നാവികവ്യൂഹത്തിന്റെ അന്ത്യമായാണ് അന്താരാഷ്‌ട്ര യുദ്ധ വിദഗ്ധർ കരുതുന്നത്. ഇത്തരം സാഹചര്യങ്ങൾ ഒഴിവാക്കി ഭാരതത്തെ എൻഎസ്ജി അംഗമാക്കി പ്രശ്‌നങ്ങൾ പരിഹരിക്കുകയാണ് ചൈനയുടെ ലക്ഷ്യം. ഭാരതത്തിന്റെ എൻഎസ്ജി പ്രവേശനത്തെ എതിർത്ത രാജ്യം ചൈനയല്ലെന്നും അംബാസിഡർ പറഞ്ഞു.















