കോഴിക്കോട്: മണ്ണും മാലിന്യങ്ങളും നിറഞ്ഞ അഴുക്കുചാല്‍ ജനങ്ങള്‍ക്ക് ദുരിതമാകുന്നു. ചാലപ്പുറം വാകേരപറമ്പ് നാരകശ്ശേരിയിലെ അഴുക്കുചാലാണ് സ്ഥലവാസികള്‍ക്ക് ദുരിതമായിരിക്കുന്നത്. മണ്ണു നിറഞ്ഞ അഴുക്കുചാലില്‍ വാഴയും ചേമ്പും വളര്‍ന്ന് വിളവെടുപ്പിന് പാകമായിരിക്കുകയാണ്. മഴ കനത്തതോടെ വെള്ളം ഒഴിഞ്ഞുപോകാതെ കെട്ടി നില്‍ക്കുകയാണ്. അഴുക്കുചാലാകെ പ്ലാസ്റ്റിക് മാലിന്യങ്ങളും നിറഞ്ഞിരിക്കുകയാണ്. മലിന ജലം ഒഴുകിപ്പോകാത്തതിനെ തുടര്‍ന്ന് പ്രദേശത്ത് കൊതുകും ഈച്ചയും പെരുകുന്നു. സാംക്രമിക രോഗങ്ങള്‍ പടര്‍ന്നുപിടിക്കുമെന്ന ഭീതിയിലാണ് ഇവിടത്തുകാര്‍, വെള്ളത്തിനുണ്ടായ നിറം മാറ്റവും അരുചിയും കാരണം കിണര്‍വെള്ളവും ഉപയോഗിക്കാന്‍ പറ്റാതായിരിക്കുന്നു. 2009 ന് ശേഷം അഴുക്കുചാലില്‍ നിന്ന് മണ്ണ് നീക്കം ചെയ്യാത്തതാണ് ഇന്നത്തെ ദുരവസ്ഥക്ക് കാരണമെന്ന് പ്രദേശവാസികള്‍ പറയുന്നു. അഴുക്കുചാലിലെ മണ്ണ് മാറ്റുന്നതിന് അധികൃതരെ സമീപിച്ചെങ്കിലും മണ്ണു നീക്കം ചെയ്യാന്‍ മതിയായ സ്ഥലമില്ലെന്ന മറുപടിയാണ് കിട്ടിയത്. എല്ലാ വര്‍ഷവും കോര്പ്പറേഷന് മഴക്കാലപൂര്‍വ ശുചീകരണത്തിന് അനുവദിക്കാറുള്ള തുകയുടെ ഉപയോഗവും ഇവിടത്തുകാര്‍ക്ക് ലഭിച്ചിട്ടില്ല. മാലിന്യ പ്രശ്നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് പ്രദേശ നിവാസി സമിതി കണ്‍വീനര്‍ പി. ദയാധരന്റെ നേതൃത്വത്തില്‍ മേയര്‍ക്ക് പരാതി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: