ന്യൂദൽഹി: റിയൊ ഒളിമ്പിക്‌സ് ഗോൾഫിൽ ഇന്ത്യയ്‌ക്കും പ്രതിനിധ്യം. ഒരു നൂറ്റാണ്ടിനു ശേഷമാണ് ഇന്ത്യയ്‌ക്ക് ഒളിമ്പിക് ഗോൾഫിൽ പങ്കാ ളിത്തം ലഭിക്കുന്നത്. പുരുഷന്മാരിൽ മുൻനിര താരങ്ങളായ അനിർബാൻ ലാഹിരിയും എസ്എസ്പി ചൗരസ്യയും വനിതകളിൽ യുവ താരം അദിതി അശോകുമാണ് ഇന്ത്യയെ പ്രതിനിധീകരിക്കുക. സമീപകാല ടൂർണമെന്റുകളിലെ മികച്ച പ്രകടനമാണ് ഇവരെ റിയൊയിലെത്തിക്കുന്നത്. ഒളിമ്പിക്‌സ് യോഗ്യതയ്‌ക്കുള്ള അവസാന ദിനമായ തിങ്കളാഴ്ച വരെയുള്ള പ്രകടനങ്ങൾ കണക്കിലെടുത്താണ് ഇവരെ പരിഗണിച്ചത്.
റാങ്കിങ്ങിൽ ഏഷ്യയിൽ ഒന്നാമനായ ലാഹിരി, ലോക റാങ്കിങ്ങിൽ 62ാം സ്ഥാനത്ത്. ഇന്ത്യൻ ഓപ്പൺ ചാമ്പ്യനായ ചൗരസ്യ ലോകത്ത് 207ാം സ്ഥാനത്ത്. അന്തർദേശീയ ഗോൾഫ് ഫെഡറേഷൻ പുറത്തിറക്കിയ ഒളിമ്പിക് യോഗ്യതാ പട്ടികയിൽ ലാഹിരി ഇരുപതാമതും ചൗരസ്യ നാൽപ്പത്തിയഞ്ചിലുമാണ്. അറുപതു പേരാണ് ഒളിമ്പിക് ഗോൾഫിൽ മത്സരിക്കുക.
കഴിഞ്ഞ വർഷം രണ്ട് യൂറോപ്യൻ ടൂർ കിരീടങ്ങളടക്കം സ്വന്തമാക്കിയതാണ് രാജ്യത്തെ ഒന്നാം നമ്പർ താരമായ അനിർബാൻ ലാഹിരിക്ക് തുണയായത്. പിജിഎ ചാമ്പ്യൻഷിപ്പിൽ അഞ്ചാമതെത്താനുമായി ഇദ്ദേഹത്തിന്. പ്രസിഡന്റ്‌സ് കപ്പിൽ പങ്കെടുക്കാൻ യോഗ്യത നേടിയ ആദ്യ ഇന്ത്യൻ താരമാണ് ലാഹിരി.
ഈയാഴ്ച സ്‌കോട്ട്‌ലൻഡിൽ നടന്ന ബ്രിട്ടീഷ് റോയൽ ട്രൂണിൽ ജേതാവായിരുന്നു. ഒളിമ്പ്യൻ അനിർബാൻ ലാഹിരിയെന്നു കേൾക്കുന്നത് സുഖമെങ്കിലും, അതിനേക്കാൾ മനോഹരമാണ് ഒളിമ്പിക് മെഡലിസ്റ്റ് ലാഹിരിയെന്നതെന്നായിരുന്നു യോഗ്യതയെക്കുറിച്ച് ഇദ്ദേഹത്തിന്റെ പ്രതികരണം. നാല് അന്തർദേശീയ കിരീടങ്ങൾക്കുടമയാണ് എസ്എസ്പി ചൗരസ്യ. യൂറോപ്യൻ സർക്യൂട്ടിലെ മികച്ച പ്രകടനങ്ങളാണ് അദിതിക്ക് യോഗ്യത സമ്മാനിച്ചത്.
















