കിങ്സ്റ്റൺ: വെസ്റ്റിൻഡീസ് ഫാസ്റ്റ് ബൗളർ ജെറോം ടെയ്‌ലർ ടെസ്റ്റ് ക്രിക്കറ്റിൽനിന്നു വിരമിച്ചു. ഇന്ത്യയ്‌ക്കെതിരായ പരമ്പരയ്‌ക്കുള്ള ടീമിൽ ഇടം നേടാനാകാതായതോടെയാണ് ടെയ്‌ലർ ടെസ്റ്റ് ക്രിക്കറ്റ് മതിയാക്കിയത്. അതേസമയം, ഏകദിന, ട്വന്റി20യിൽ തുടർന്നും കളിക്കുമെന്ന് താരം വ്യക്തമാക്കി. വിൻഡീസ് ക്രിക്കറ്റ് ബോർഡാണ് ടെയ്‌ലറുടെ വിരമിക്കൽ തീരുമാനം പുറത്തുവിട്ടത്.
2003ൽ പതിനെട്ടാം വയസിൽ ശ്രീലങ്കയ്‌ക്കെതിരെ ടെസ്റ്റ് ക്രിക്കറ്റിൽ അരങ്ങേറിയ ടെയ്‌ലർ 46 ടെസ്റ്റുകളിൽ നിന്ന് 130 വിക്കറ്റുകൾ നേടി. ഇന്നിങ്‌സിലെ മികച്ച പ്രകടനം 2015ൽ ആസ്‌ട്രേലിയയ്‌ക്കെതിരെ 47 റൺസിന് ആറു വിക്കറ്റ്. മത്സരത്തിലെ മികച്ചത് ഇന്ത്യയ്‌ക്കെതിരെ 95 റൺസിന് ഒമ്പത് വിക്കറ്റ്. അതേസമയം, ഇദ്ദേഹത്തിന്റെ കരിയറിലെ ശ്രദ്ധേയമായ പ്രകടനം 2009ൽ ഇംഗ്ലണ്ടിനെതിരെ.
11 റൺസ് വഴങ്ങി അഞ്ചു വിക്കറ്റ്. ഈ ഇന്നിങ്‌സിൽ ഇംഗ്ലണ്ട് 51 റൺസിന് പുറത്തായി മത്സരം വിൻഡീസ് ഇന്നിങ്‌സിന് ജയിച്ചു. ബാറ്റ് കൊണ്ടും ടീമിന് തുണയായ ടെയ്‌ലർ പത്തമാനായിറങ്ങി സെഞ്ചുറിയും നേടിയിട്ടുണ്ട്, 2008ൽ ന്യൂസിലൻഡിനെതിരെ.
















