കാസര്‍കോട്: അന്താരാഷ്ട്ര ഇസ്ലാമിക ഭീകര സംഘടനയായ ഐഎസിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്ത തൃക്കരിപ്പൂര്‍, എളമ്പച്ചി സ്വദേശി ഫിറോസ് ഖാന് ദേശീയ അന്വേഷണ ഏജന്‍സിയായ എന്‍ഐഎയുടെ പിടിയിലായി. മുംബൈയില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. തൃക്കരിപ്പൂര്‍, പാലക്കാട് എന്നിവിടങ്ങളില്‍ നിന്ന് നിരവധി പേരെ ഐഎസിലേക്ക് റിക്രൂട്ട് ചെയ്തത് ഫിറോസ് ഖാനാണെന്ന് വ്യക്തമായി. ഡോംഗ്രിയിലെ ഓഫീസില്‍ നിന്നാണ് ഇയാളെയും മറ്റ് അഞ്ചു പേരെയും കേന്ദ്ര ഏജന്‍സികള്‍ പിടികൂടിയത്.
ഫിറോസ്ഖാന്റെ കൈയില്‍ നിന്ന് ആറു മൊബൈല്‍ ഫോണുകള്‍ കണ്ടെടുത്തതായും വിവരമുണ്ട്. ഇവ പരിശോധിച്ച് വരികയാണ്. കൂടെ പിടിയിലായ അഞ്ചുപേരെ ചോദ്യം ചെയ്ത ശേഷം വിട്ടയച്ചതായാണു സൂചന.
തൃക്കരിപ്പൂരില്‍ നിന്ന് ഐഎസിലേക്ക് പോയ 17 പേരില്‍ 12 പേര് ഇറാന് തലസ്ഥാനമായ ടെഹ്റാനിലെത്തിയതായി അന്വേഷണ ഏജന്‍സികള്‍ക്ക് വിവരം ലഭിച്ചു. ഇവര്‍ അവിടെ നിന്ന് മറ്റു കേന്ദ്രങ്ങളിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നതായും വിവരം. മുംബൈയിലെ രഹസ്യ കേന്ദ്രത്തില്‍ ചോദ്യം ചെയ്യലിന് വിധേയനായിക്കൊണ്ടിരിക്കുന്ന ഫിറോസ്ഖാന് വഴിയാണ് ഇവര്‍ രാജ്യം വിട്ടത്. വിവാദ നായകന് സക്കിര്‍ നായിക്കിന്റെ നേതൃത്വത്തിലുള്ള മുംബൈയിലെ പഠന കേന്ദ്രത്തിന്റെ മുന്നിലാണ് ഫിറോസ്ഖാന്റെ റിക്രൂട്ട്മെന്റ് കേന്ദ്രം പ്രവര്‍ത്തിക്കുന്നതെന്ന് അന്വേഷണ വൃത്തങ്ങള്‍ സൂചിപ്പിച്ചു.
ഇന്റലിജന്‍സ് എഡിജിപി ആര്. ശ്രീലേഖ ദല്‍ഹിയിലേക്ക് പോയി.
ഐഎസില്‍ ചേര്‍ന്നതായി സ്ഥിരീകരിച്ച് 17ലധികം ആളുകളുടെ പേരില്‍ രാജ്യദ്രോഹ കുറ്റം ചുമത്തും. തുടര്‍ന്ന് പ്രാഥമിക അന്വേഷണം നടത്തി റിപ്പോര്‍ട്ട് തയ്യാറാക്കി അന്വേഷണം എന്‍ഐഎയ്ക്ക് കൈമാറാനാണ് നീക്കം. ഇവര്‍ രാജ്യം വിട്ട സാഹചര്യത്തിലാണ് അന്വേഷണം എന്‍ഐഎക്ക് വിടുന്നത്.
ഐഎസിലേക്ക് പലരേയും ചേര്‍ത്തത് തൃക്കരിപ്പൂര്‍ ഉടുമ്പുന്തലയിലെ അബ്ദുള്‍ റാഷിദാണെന്ന് അന്വേഷണ സംഘം സ്ഥിതീകരിച്ചിട്ടുണ്ട്. ഏറെ നാള് മുജാഹിദ് വിഭാഗത്തിന്റെ നിയന്ത്രണത്തിലുണ്ടായിരുന്ന കോഴിക്കോട്ടെ പീസ് ഇന്റര്‍നാഷണല്‍ സ്കൂളിന്റെ അഡ്മിനിസ്ട്രേറ്ററായിരുന്നു അബ്ദുള്‍ റാഷിദ്. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് കാണാതായവരുമായി റഷീദിന് ബന്ധമുണ്ടെന്നാണ് പോലീസ് പറയുന്നത്.
പുറത്ത് വരാത്ത കേസുകള്‍ ഇനിയുമുണ്ടെന്നാണ് പോലീസ് സംശയിക്കുന്നത്. തിരുവനന്തപുരത്ത് നിന്നു കാണാതായ നിമിഷ ഫാത്തിമയെയും ഇസയെയും പരിചയപ്പെടുത്തിയത് അബ്ദുള്‍ റാഷിദ് ആണ്. ഖുര്‍ ആന്‍ പഠന ക്ലാസിന്റെ മറവില്‍ ഐഎസ് റിക്രൂട്ട്മെന്റിനുള്ള ഒരുക്കങ്ങളാണ് അബ്ദുള്‍ റാഷിദ് നടത്തിയതെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. കാണാതായ ഇജാസ് ഉള്‍പ്പെടെയുള്ളവര്‍ക്ക് ഖുര്‍ ആന്‍ ക്ലാസ് നടത്തിയത് അബ്ദുള്‍ റാഷിദാണെന്ന് ഇജാസിന്റെ ബന്ധു വെളിപ്പെടുത്തി.
മുസ്ലിം വികാരം ആളിക്കത്തിക്കാന്‍
പിണറായിയുടെ ശ്രമം
തിരുവനന്തപുരം: ഐഎസ് വിഷയത്തിന്റെ മറവില്‍ മുസ്ലിം വികാരം ആളിക്കത്തിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ശ്രമം. ഇന്നലെ നിയമസഭയിലെ പ്രസംഗത്തിലാണ് മുഖ്യമന്ത്രിയുടെ അങ്ങേയറ്റം അപലപനീയമായ ശ്രമം. ഈ പ്രശ്നത്തിന്റെ പേരില്‍ മുസ്ലിം വിരുദ്ധവികാരം പടര്‍ത്താന്‍ ചില സ്ഥാപിത താത്പര്യക്കാര്‍ ശ്രമിക്കുന്നുണ്ടെന്നും മുസ്ലിം വിഭാഗത്തെയാകെ സംശയത്തിന്റെ പുകമറയില്‍ നിര്‍ത്താന്‍ ശ്രമം നടത്തുകയാണെന്നുമാണ് പിണറായി പറഞ്ഞത്. കണ്മുന്നിലുള്ള വിഷയം തന്ത്രപൂര്‍വ്വം മറച്ചുവയ്ക്കാനാണ് മുഖ്യമന്ത്രി ശ്രമിച്ചത്.
മലയാളികളെ ദുരൂഹസാഹചര്യത്തില്‍ കാണാതായ സംഭവം സര്‍ക്കാര്‍ ഗൗരവത്തോടെയാണ് കാണുന്നതെന്നും ഇക്കാര്യത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും മുഖ്യമന്ത്രി തുടര്‍ന്നു പറഞ്ഞു.
കാസര്‍കോട്ടു നിന്ന് 17 പേരെയും പാലക്കാടുനിന്ന് നാലുപേരെയും കാണാതായെന്നാണ് പ്രാഥമികാന്വേഷണത്തില്‍ വ്യക്തമായത്. കാണാതായ എല്ലാവരും വ്യത്യസ്ത ആവശ്യങ്ങള്‍ പറഞ്ഞാണ് വീടുകളില്‍നിന്നു പോയത്. സിറിയയിലെത്തിയ ശേഷം ഇവര്‍ ഐഎസില്‍ ചേര്‍ന്നുവെന്നാണ് വാര്‍ത്തകള്‍ വരുന്നത്.
കേരളത്തില്‍നിന്ന് ചില യുവതീയുവാക്കള്‍ ഐഎസില്‍ ചേരാന്‍ സിറിയയില്‍ പോയതായും സിറിയയിലും അഫ്ഗാനിലുമുള്ള ഐഎസ് ക്യാമ്പില്‍ എത്തിയതായി സംശയിക്കുന്നുവെന്നുമാണ് വാര്‍ത്തകള്‍- മുഖ്യമന്ത്രി പറഞ്ഞു.
ഭാരതത്തെ ശത്രുവായി കാണുന്ന ഐഎസിലേക്ക് ആളയയ്ക്കാന്‍ പോകുന്നു എന്നത് അതീവ ഗൗരവത്തില്‍ കാണണമെന്നും വോട്ടു രാഷ്ട്രീയം മാറ്റിവച്ച് ശക്തമായ നടപടി വേണമെന്നും ഒ. രാജഗോപാല്‍ ആവശ്യപ്പെട്ടു.
















