ബെംഗളൂരു: ഒളിമ്പിക്‌സ് യോഗ്യത ലക്ഷ്യമിട്ട് ട്രാക്കിലിറങ്ങിയ 4-400 മീറ്റർ പുരുഷ റിലേ ടീമിന് ദേശീയ റെക്കോർഡ്. മൂന്ന് മിനിറ്റ് 00.91 സെക്കന്റിൽ ഫിനിഷ് ചെയ്താണ് മലയാളി താരങ്ങളായ പി.പി. കുഞ്ഞുമുഹമ്മദും, മുഹമ്മദ് അനസും ഉൾപ്പെട്ടിന്ത്യ എ ടീം സ്വർണ്ണമണിഞ്ഞത്. കഴിഞ്ഞ മാസം തുർക്കിയിൽ വച്ച് നടന്ന രണ്ടാമത് ഇന്റർനാഷണൽ സ്പ്രിന്റ് ആന്റ് റിലേ ചലഞ്ചിൽ ഇവർ തന്നെ സ്ഥാപിച്ച 3:02.17 സെക്കന്റിന്റെ റെക്കോർഡാണ് ഇന്നലെ ശ്രീകണ്ഠീരവ സ്‌റ്റേഡിയത്തിൽ നടന്ന മൂന്നാമത് ഇന്ത്യൻ ഗ്രാൻഡ് പ്രീയിൽ ഇവർ തിരുത്തിക്കുറിച്ചത്.
ഈ വർഷത്തെ ലോകത്തെ ഏറ്റവും മികച്ച രണ്ടാമത്തെ സമയമാണ് കുഞ്ഞുമുഹമ്മദും മുഹമ്മദ് അനസും ആരോഗ്യ രാജീവും അയ്യാസ്വാമി ധരുണും ഉൾപ്പെട്ട ഇന്ത്യൻ ടീം കുറിച്ചത്. പുതിയ ദേശീയ റെക്കോർഡ് സ്ഥാപിച്ചതിലൂടെ ഇന്ത്യൻ പുരുഷ ടീം ഒളിമ്പിക്‌സ് യോഗ്യത ഏറെക്കുറെ സ്വന്തമാക്കി. ഇന്നലത്തെ മിന്നുന്ന പ്രകടനത്തോടെ റാങ്കിങ്ങിന്റെ യോഗ്യതാ പട്ടികയിൽ പുരുഷ ടീം 13-ാം സ്ഥാനത്തെത്തി.
വനിതകളുടെ 4-400 മീറ്റർ റിലേയിൽ നിർമ്മല ഷെയ്‌റാൻ, ടിന്റു ലൂക്ക, എം.ആർ. പൂവമ്മ, അനിൽഡ തോമസ് എന്നിവരടങ്ങിയ ടീം 3:27.88 സെക്കന്റിൽ സ്വർണ്ണം നേടി. നേരത്തെ 14-ാം സ്ഥാനത്തായിരുന്ന വനിതകൾ ഇന്നലത്തെ പ്രകടനത്തോടെ 12-ാം സ്ഥാനത്തേക്ക് ഉയർന്നു. ലോകത്തെ ഏറ്റവും മികച്ച 16 ടീമുകളാണ് റിയോയിൽ പങ്കെടുക്കുക.
മികച്ച റാങ്കിങിലെത്തിയതോടെ ഇതോടെ ചരിത്രത്തിലാദ്യമായി 4-400 മീറ്റർ റിലേയിൽ ഇന്ത്യയുടെ പുരുഷ-വനിതാ ടീമുകൾ ഒളിമ്പിക്‌സിൽ പങ്കെടുക്കാനുള്ള സാധ്യതകളാണ് തെളിഞ്ഞത്. ഇന്നാണ് യോഗ്യത നേടാനുള്ള അവസാന ദിനം.
വനിതകളുടെ ലോങ്ജമ്പിൽ മലയാളി താരം വി. നീനക്ക് 13 സെന്റീമീറ്റർ വ്യത്യാസത്തിൽ യോഗ്യത നഷ്ടമായി. 6.70 മീറ്ററാണ് യോഗ്യതാ മാർക്ക്. എന്നാൽ നീന ചാടിയത് 6.57 മീറ്റർ. ഏറെ പ്രതീക്ഷയർപ്പിച്ച് എം.എ. പ്രജുഷ 6.04 മീറ്റർ മാത്രമാണ് താണ്ടിയത്. ഇന്ന് നടക്കുന്ന നാലാം ഗ്രാന്റ് പ്രീയിൽ ഈ ലക്ഷ്യം മറികടന്നാൽ നീനക്ക് റിയോ ടിക്കറ്റ് സ്വന്തമാക്കാം.
ട്രിപ്പിൾജമ്പിൽ ശിൽപ്പചാക്കോ സ്വർണ്ണം നേടിയെങ്കിലും യോഗ്യതാ മാർക്കിൽ നിന്ന് ഏറെ അകലെയാണ്. 14.15 മീറ്ററാണ് ഒളിമ്പിക് യോഗ്യതാ ദൂരം. ശിൽപ്പ ചാടിയത് 13.41 മീറ്ററും. 13.29 മീറ്റർ ചാടി എൻ.വി. ഷീന വെള്ളിയും നേടി. മറ്റ് ഇനങ്ങളിലൊന്നും ആർക്കും തന്നെ യോഗ്യതാ മാർക്കിന്റെ അടുത്തെത്താൻ കഴിഞ്ഞില്ല. അതേസമയം ദീർഘ ഓട്ടത്തിൽ ഏറെ പ്രതീക്ഷയർപ്പിക്കപ്പെട്ട ലക്ഷ്മണും എൽ. സൂര്യയും ഒന്നാമതെത്തിയെങ്കിലും യോഗ്യതാ സമയത്തിൽ നിന്നും ഏറെ അകലെയാണ്.
















