മാഴ്‌സലെ: ലോക ചാമ്പ്യന്മാരെന്ന വമ്പുമായെത്തിയ ജർമ്മനിയെ തകർത്ത് ഫ്രാൻസ് യൂറോ 2016ന്റെ ഫൈനലിൽ. സൂപ്പർതാരം അന്റോണിയോ ഗ്രിസ്മാന്റെ ഇരട്ടഗോളുകളുടെ കരുത്തിൽ മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്കായിരുന്നു ഫ്രഞ്ച് പടയോട്ടം. ഇന്നലത്തെ രണ്ട് ഗോളുകളോടെ ഗ്രിസ്മാന്റെ സമ്പാദ്യം ആറ് ഗോളുകളായി. ഫ്രഞ്ച് ഇതിഹാസം മിഷേൽ പ്ലാറ്റീനിക്കുശേഷം ഒരു യൂറോയിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരമായും ഗ്രീസ്മാൻ മാറി. ഒൻപത് ഗോളുകളാണ് പ്ലാറ്റിനിയുടെ സമ്പാദ്യം. ഞായറാഴ്ച ഫൈനലിൽ പോർച്ചുഗൽ ആണ് ഫ്രാൻസിന്റെ എതിരാളികൾ.
1958നുശേഷം ഒരു പ്രധാന ടൂർണമെന്റിൽ ജർമ്മനിക്കെതിരെ ഫ്രാൻസ് നേടുന്ന ആദ്യ വിജയവുമാണിത്. യൂറോകപ്പിന് ആതിഥേയത്വം വഹിച്ച് രണ്ട് തവണ ഫൈനലിൽ പ്രവേശിച്ച ആദ്യ ടീമെന്ന ബഹുമതിയും ഇനി ഫ്രാൻസിന് സ്വന്തം.
സെമിയിൽ ഐസ്‌ലൻഡിനെ തകർത്തുവിട്ട അതേ ഇലവനും തന്ത്രങ്ങളുമാണ് സെമിയിൽ ജർമ്മനിക്കെതിരെയും ഫ്രാൻസ് പയറ്റിയത്. ആക്രമണത്തോടൊപ്പം തന്നെ ഫ്രാൻസിന്റെ പ്രതിരോധവും അവസരത്തിനൊത്തുയർന്നപ്പോൾ ജർമനിയുടെ നീക്കങ്ങളെല്ലാം പാതിവഴിക്ക് അവസാനിച്ചു.
അതേസമയം പന്ത് കൂടുതൽ സമയം കൈവശം വച്ചത് ജർമ്മനിയായിരുന്നെങ്കിലും മുന്നേറ്റങ്ങളെല്ലാം ലക്ഷ്യം പിഴച്ചതോടെ യൂറോ 2016-ൽ നിന്ന് അവർക്ക് കണ്ണീരോടെ മടങ്ങേണ്ടിവന്നു. കളിയുടെ 65 ശതമാനം സമയവും പന്ത് ജർമനിയുടെ പക്കലായിരുന്നു.
ഫ്രാൻസിന് പന്ത് തൊടാനായത് 35 ശതമാനം സമയം മാത്രം. ഷോട്ടുകൾ പായിക്കുന്നതിൽ ഇരുടീമുകളും ഏതാണ്ട് ഒപ്പത്തിനൊപ്പമായിരുന്നു. ജർമ്മനി 18 ഷോട്ടുകൾ ഉതിർത്തപ്പോൾ ഫ്രാൻസ് 16 എണ്ണം പായിച്ചു. എന്നാൽ ലക്ഷ്യത്തിലേക്ക് കൂടുതൽ ശ്രമങ്ങൾ നടത്തിയത് ആതിഥേയരായിരുന്നു. അവരുടെ ആറ് ഷോട്ടുകൾ പോസ്റ്റിലേക്ക് നീങ്ങിയപ്പോൾ ജർമ്മനിയുടെ അഞ്ചെണ്ണം. എന്നാൽ ഫ്രഞ്ച് ഗോളി ഹ്യൂഗോ ലോറിസിന്റെ മിന്നുന്ന പ്രകടനം ജർമ്മനിക്ക് തിരിച്ചടിയായി.
ജർമ്മനി പരിക്കേറ്റ സൂപ്പർ സ്‌ട്രൈക്കർ മരിയോ ഗോമസും മിഡ്ഫീൽഡർ സമി ഖദീരയും മഞ്ഞക്കാർഡ് കണ്ട് സസ്‌പെൻഷനിലായ മാറ്റ് ഹമ്മൽസുമില്ലാതെയാണ് കളത്തിലിറങ്ങിയത്. ഇത് ഒരുപരിധിവരെ അവരുടെ കളിയെ ബാധിക്കുകയും ചെയ്തു. മുള്ളറെ ഏക സ്‌ട്രൈക്കറായി 4-2-3-1 ശൈലിയിലാണ് ജർമ്മനി മൈതാനത്തെത്തിയത്. മുള്ളർക്കും എംറെ കാനുമിടയിലായി ഡ്രാക്‌സ്‌ലർ, ടോണി ക്രൂസ്, മെസ്യൂട്ട് ഓസിൽ എന്നിവർ അണിനിരന്നു.
ഫ്രാൻസും ഇതേ ശൈലിതന്നെയാണ് സ്വീകരിച്ചത്.്രഫാൻസ് നിരയിൽ മാറ്റിയൂഡി, പോൾ പോഗ്ബ എന്നിവർ സെൻട്രൽ മിഡ്ഫീൽഡർമാരായപ്പോൾ ദിമിത്ര പയറ്റ്, അന്റോണിയോ ഗ്രിസ്മാൻ, സിസോകോ എന്നിവർ അറ്റാക്കിങ് മിഡ്ഫീൽഡർ. ഒളിവർ ജിറൗഡ് ഏക സ്‌ട്രൈക്കറും.
ഫ്രാൻസിന്റെ മുന്നേറ്റത്തോടെയാണ് കളി ആരംഭിച്ചത്. രണ്ടാം മിനിറ്റിൽ തന്നെ അവർക്ക് ആദ്യ കോർണറും ലഭിച്ചു. പയറ്റ് എടുത്ത കിക്ക് ജർമ്മൻ പ്രതിരോധനിര ഏറെ ബുദ്ധിമുട്ടില്ലാതെ രക്ഷപ്പെടുത്തി. ഏഴാം മിനിറ്റിൽ ഫ്രാൻസിന് ആദ്യ അവസരം.
ബ്ലെയ്‌സ് മാറ്റിയുഡിയുടെ പാസിൽ നിന്ന് ഗ്രിസ്മാൻ ഉതിർത്ത നല്ലൊരു ഷോട്ട് ജർമ്മൻ ഗോളി മാനുവൽ ന്യുയർ ഡൈവ് ചെയ്ത് തട്ടിയകറ്റി. കളി 12 മിനിറ്റ് പിന്നിട്ടതോടെ ജർമ്മനി കളംപിടിക്കാൻ തുടങ്ങി. മുള്ളറും കാനും ഓസിലും ഒത്തൊരുമയോടെ കളിക്കാൻ തുടങ്ങിയതാണ് ഗുണകരമായത്. പിന്നീട് ആദ്യപകുതിയിൽ ജർമ്മനിയുടെ തികഞ്ഞ ആധിപത്യമായിരുന്നുൈമതാനത്ത്.
13-ാം മിനിറ്റിൽ എംറെ കാൻ നൽകിയ ക്രോസ് വലയിലേക്ക് തിരിച്ചുവിടുന്നതിൽ മുള്ളർക്ക് പിഴച്ചു. തൊട്ടുപിന്നാലെ കാനിന്റെ നല്ലൊരു ഇടംകാലൻ ഷോട്ട് ഫ്രഞ്ച് ഗോളി രക്ഷപ്പെടുത്തി. 15-ാം മിനിറ്റിൽ ജോനാസ് ഹെക്ടറുടെ പാസ് സ്വീകരിച്ച് ബോക്‌സിന് പുറത്തുനിന്ന് മുള്ളർ പായിച്ച ഷോട്ട് ഫ്രഞ്ച് ഗോളി രക്ഷപ്പെടുത്തി.
21-ാം മിനിറ്റിൽ ടോണി ക്രൂസിന്റെ ഷോട്ട് ഫ്രാൻസ് ഗോളി രക്ഷപ്പെടുത്തിയപ്പോൾ തൊട്ടുപിന്നാലെ കിമ്മിച്ചിന്റെ ശ്രമം പ്രതിരോധത്തിൽത്തട്ടി തെറിച്ചു. 26-ാം മിനിറ്റിൽ പയറ്റ് ബോക്‌സിന് പുറത്തുനിന്ന് എടുത്ത ഫ്രീകിക്ക് ജർമ്മൻ ഗോളി വീണുകിടന്ന് കയ്യിലൊതുക്കി. തൊട്ടുപിന്നാലെ ജർമ്മനി ഗോൾ നേടിയെന്ന് തോന്നിച്ചെങ്കിലും ഹ്യൂഗോ ലോറിസ് ഫ്രാൻസിന്റെ രക്ഷക്കെത്തി. ബോക്‌സിന് പുറത്തുനിന്ന് ബാസ്റ്റിൻ ഷ്വയ്ൻസീറ്റഗർ പായിച്ച തകർപ്പൻ ഷോട്ട് ഫ്രഞ്ച് ഗോളി ഉയർന്നുചാടി കോർണറിന് വഴങ്ങി ക്രോസ് ബാറിന് മുകളിലൂടെ കുത്തിയകറ്റി.
തുടർന്നും മികച്ച മുന്നേറ്റങ്ങൾ കണ്ടു. 37-ാം മിനിറ്റിൽ പയറ്റിന്റെ മറ്റൊരു ശ്രമവും ജർമ്മനി ഗോളി ന്യുയർ കയ്യിലൊതുക്കി. ആദ്യപകുതി ഗോൾരഹിതമായി കലാശിക്കുമെന്ന് തോന്നിച്ചിരിക്കെയാണ് അപ്രതീക്ഷിതമായി ഫ്രാൻസ് ലക്ഷ്യം കണ്ടത്. അതും പെനാൽറ്റിയിലൂടെ. പരിക്കുസമയത്ത് ബോക്‌സിനുള്ളിൽ നിച്ച് ജർമ്മൻ ക്യാപ്റ്റൻ ഷ്വയ്ൻസ്റ്റീഗർ പന്ത് കൈകൊണ്ട് തൊട്ടതിനായിരുന്നു പെനാൽറ്റി. ഒപ്പം ഷ്വയ്ൻസ്റ്റീഗറിന് മഞ്ഞക്കാർഡും. പെനാൽറ്റിയെടുക്കാൻ വന്ന ഗ്രിസ്മാന് ലക്ഷ്യം പിഴച്ചില്ല. പന്ത് നേരെ ജർമനിയുടെ വലയിൽ വിശ്രമിച്ചു.
രണ്ടാം പകുതിയിൽ ജർമനി തിരിച്ചു വരാമെന്ന പ്രതീക്ഷയുമായി കളത്തിലിറങ്ങിയെങ്കിലും അവർക്ക് തൊട്ടതെല്ലാം പിഴച്ചു. തുടക്കത്തിൽ തന്നെ ജിറൗഡിന്റെയും ഗ്രിസ്മാന്റെയും ഷോട്ടുകൾ ജർമ്മൻ പ്രതിരോധം ബ്ലോക്ക് ചെയ്തു. 61-ാം മിനിൽ ജർമ്മമനിയുടെ പ്രതിരോധനിരയിലെ കരുത്തൻ ജെറോം ബോട്ടെങ് പരിക്കേറ്റ് കളം വിട്ടതോടെ ലോക ചാമ്പ്യൻമാർ വീണ്ടും സമ്മർദ്ദത്തിലായി. പകരമിറങ്ങിയത് മുസ്താഫി. 66-ാം മിനിറ്റിൽ എറെ കാനിന് പകരം കഴിഞ്ഞ ലോകകപ്പ് ഫൈനലിലെ ഹീറോ മരിയോ ഗോട്‌സെ കളത്തിലിറക്കി മുന്നേറ്റത്തിന് കരുത്തുകൂട്ടിയെങ്കിലും സമനിലഗോൾ അകന്നുനിന്നു.
എന്നാൽ 72-ാം മിനിറ്റിൽ ഗ്രിസ്മാൻ ജർമ്മൻ ഹൃദയത്തിൽ രണ്ടാമത്തെ ആണിയും അടിച്ചുകയറ്റിയതോടെ ഒരു തിരിച്ചുവരവിനുള്ള സമയം അവർക്ക് ബാക്കിയുണ്ടായില്ല. ഇത്തവണയും ഗോൾ വന്നത് ഗ്രീസ്മാന്റെ കാലിൽ നിന്നാണെങ്കിലും ബുദ്ധിയത്രയും പോൾ പോഗ്ബയുടേത്. ബോക്‌സിന്റെ ഇടതുമൂലയിൽ പന്തുമായി പോഗ്ബയെത്തുമ്പോൾ അപകടം മണത്ത ജർമ്മൻ പ്രതിരോധനിരതാരം തടയാനെത്തി. മുന്നോട്ടുകയറ്റില്ലെന്ന വാശിയിൽ ഉറച്ചുനിന്ന താരത്തെ കബളിപ്പിക്കാൻ പോഗ്ബയുടെ സുന്ദരൻ ട്രിക്ക്. വീണുകിട്ടിയ വിടവിലൂടെ പോഗ്ബ പന്തുയർത്തി പോസ്റ്റിന് സമാന്തരമായി ഉയർത്തിവിട്ടു.
മുന്നോട്ടുകയറിയെത്തിയ മാനുവർ ന്യൂയർ പന്ത് തള്ളിപ്പുറത്താക്കിയെങ്കിലും ലഭിച്ചത് അവസരം പാർത്തിരുന്ന ഗ്രിസ്മാന്റെ കാലിൽ. മികച്ച ഫിനിഷറായ ഗ്രിസ്മാന്റെ ഷോട്ട് നേരെ വലയിലേക്ക്.
പിന്നീട് അവസാന മിനിറ്റുകളിൽ ജർമ്മനി കനത്ത സമ്മർദ്ദം ചെലുത്തിയെങ്കിലും ഫ്രഞ്ച് പ്രതിരോധവും ഗോളി ഹ്യൂറോ ലോറിസും മികച്ച പ്രകടനവുമായി അതെല്ലാം വിഫലമാക്കിയതോടെ ഫ്രാൻസ് 2000നുശേഷം ആദ്യമായി ഫൈനലിലേക്ക് കുതിച്ചു. ഒപ്പം ജർമ്മനി തുടർച്ചയായ രണ്ടാം ചാമ്പ്യൻഷിപ്പിലും സെമിയിൽ തോറ്റ് പുറത്തേക്കും.
















