തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ ശ്രീപദ്മനാഭന്റെ മൂലവിഗ്രഹത്തിന്റെ ഉടലില്‍ പലേടത്തും വെള്ളപ്പാടുകള്‍. പദ്മനാഭ മുഖത്തില്‍ മാന്തിയതു പോലെ വരകളും തെളിഞ്ഞിട്ടുണ്ട്. ആറുമാസം മുമ്പ് നടത്തിയ കടുശര്‍ക്കര ലേപനം നിരവധി സ്ഥലങ്ങളില്‍ നിന്ന് അടര്‍ന്നു പോയിട്ടുണ്ട്. മൂലവിഗ്രഹത്തിലെ കേടുപാടുകളും കടുശര്‍ക്കര ലേപനം അടര്‍ന്നു പോയതും മുഖത്തില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്ന വരകളും കടുത്ത ദേവകോപത്തിന്റെ ലക്ഷണങ്ങളാണെന്ന് ഭക്തര്‍ ആശങ്കപ്പെടുന്നു. ഇന്നലെ നടന്ന മൂലവിഗ്രഹ പരിശോധനയിലാണ് കുഴപ്പങ്ങള്‍ കണ്ടെത്തിയത്. മൂലവിഗ്രഹത്തിലെ കേടുപാടുകള്‍ പരിഹരിക്കുന്നതിനെ സംബന്ധിച്ച് കൂടുതല്‍ ചിന്തിക്കേണ്ടിയിരിക്കുന്നെന്നാണ് ഭക്തജനങ്ങളുടെ നിലപാട്. ഇക്കാര്യത്തില്‍ ഭരണസമിതി തീരുമാനമൊന്നും എടുത്തിട്ടില്ല.
ക്ഷേത്രം ഭരണസമിതി ചെയര്‍പേഴ്‌സണ്‍ ജില്ലാ ജഡ്ജി കൂടിയായ വി. ഷെര്‍സി, തന്ത്രിമാരായ തരണനല്ലൂര്‍ പരമേശ്വരന്‍ നമ്പൂതിരിപ്പാട്, സതീശന്‍ നമ്പൂതിരിപ്പാട്, പെരിയ നമ്പി, തിരുവിതാംകൂര്‍ രാജകുടുംബാംഗങ്ങളായ അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മീ ബായി, അവിട്ടം തിരുനാള്‍ ആദിത്യവര്‍മ, കൊട്ടാരം പ്രതിനിധി ചെറുവള്ളി നമ്പൂതിരി, എക്‌സിക്യൂട്ടീവ് ഓഫീസര്‍ കെ.എന്‍. സതീഷ്, വാസ്തുവിദ്യാ വിദഗ്ധന്‍ കാണിപ്പയ്യൂര്‍ നമ്പൂതിരിപ്പാട് എന്നിവരാണ് ഇന്നലെ പരിശോധനയില്‍ പങ്കെടുത്തത്. ഇതില്‍ തന്ത്രിമാരും പെരിയനമ്പിയും കാണിപ്പയ്യൂര്‍ നമ്പൂതിരിപ്പാടും ശ്രീകോവിലിനുള്ളില്‍ കടന്ന് വിഗ്രഹം പരിശോധിച്ചു. ഈ പരിശോധനയിലാണ് വിഗ്രഹത്തിന് സംഭവിച്ചിരിക്കുന്ന കേടുപാടുകള്‍ കണ്ടെത്തിയത്.
തുടര്‍ന്ന് ക്ഷേത്രത്തിലെ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്താനും തീരുമാനമായി. ശ്രീപദ്മനാഭന്റെ ശ്രീകോവില്‍, വിഷ്വക് സേന വിഗ്രഹം, നരസിംഹമൂര്‍ത്തി കുടികൊള്ളുന്ന തെക്കേടത്ത് ശ്രീകോവിലിന്റെ മുകള്‍ തട്ട് എന്നിവ നവീകരിക്കാനും തിരുവമ്പാടി ശ്രീകൃഷ്ണന്റെ മുന്നിലുള്ള കൊടിമരത്തിന്റെ പുനഃപ്രതിഷ്ഠ നടത്താനും തീരുമാനമായി. നാടകശാലയുടെ നെടുംതൂണിന് സമീപത്ത് സുരക്ഷാവാതില്‍ നിര്‍മിക്കാന്‍ കരിങ്കല്‍ തറ തുരന്ന് വലിയ കുഴി രൂപപ്പെടുത്തിയിരുന്നു. ഇതിന്റെ സ്ഥാനം തെറ്റാണെന്ന് കാണിപ്പയ്യൂര്‍ നമ്പൂതിരിപ്പാട് വ്യക്തമാക്കിയതിനാല്‍ കരിങ്കല്‍ ഉപയോഗിച്ചു തന്നെ ഈ കുഴി മൂടാനും തീരുമാനമായി. നേരത്തെ ഇവിടെ കരിങ്കല്‍ തറ തുരക്കുന്നത് വന്‍ വിവാദമായിരുന്നു.
















