കണ്ണൂര്‍: തലശ്ശേരിയില്‍ ദളിത് പീഡനത്തിന്റെ പേരില്‍ പ്രതിഷേധവുമായി രംഗത്തുവന്ന കോണ്‍ഗ്രസ് നിലപാട് വ്യക്തമാക്കുന്നത് നേതൃത്വത്തിന്റെ ഇരട്ടത്താപ്പ്. കഴിഞ്ഞ അഞ്ച് വര്‍ഷക്കാലം കോണ്‍ഗ്രസ് ഭരിക്കുമ്പോള്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ദളിതര്‍ക്കെതിരെ ക്രൂരമായ നിരവധി അക്രമങ്ങള്‍ നടന്നിട്ടും കണ്ടില്ലെന്ന് നടിച്ച നേതൃത്വം തലശ്ശേരിയിലെ ദളിത് പീഡനത്തിനിരെ പ്രതിഷേധനാടകം കളിക്കുന്നത് കേവലം രാഷ്‌ട്രീയ നേട്ടത്തിന് വേണ്ടി മാത്രമാണ്. കണ്ണൂര്‍ നഗര ഹൃദയത്തില്‍ അത്താഴക്കുന്ന് സ്വദേശിയായ ദളിത് യുവാവ് അജിത്തിനെ ഒരു സംഘം പരസ്യമായി വെട്ടിക്കൊലപ്പെടുത്തിയത് 2015 ഒക്‌ടോബര്‍ പത്തൊന്‍പതിനാണ്. പകല്‍വെളിച്ചത്തില്‍ നിരവധിയാളുകള്‍ നോക്കി നില്‍ക്കേയായിരുന്നു മൃഗീയമായ കൊലപാതകം നടന്നത്. കക്കാട് പ്രദേശത്ത് നടക്കുന്ന കഞ്ചാവ് വില്‍പ്പനയെയും സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങളെയും പരസ്യമായി എതിര്‍ത്തതാണ് നിഷ്ഠൂരമായ കൊലപാതകത്തിലേക്ക് നയിച്ചത്. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത പ്രതികളെ അറസ്റ്റ് ചെയ്‌തെങ്കിലും കേസില്‍ സമഗ്രമായ അന്വേഷണം നടത്താനോ കൊലപാതകത്തിന് പിന്നില്‍ നടന്ന ഗൂഢാലോചനയെക്കുറിച്ച് അന്വേഷിക്കാനോ കോണ്‍ഗ്രസ്സ് ഭരണത്തിന്റെ തണലില്‍ പോലീസ് തയ്യാറായില്ല. ദളിതന്റെ പേരില്‍ മുതലക്കണ്ണീരൊഴുക്കുന്ന ഒരു കോണ്‍ഗ്രസ്സ് നേതാക്കളും ഇതുവരെയും അജിത്തിന്റെ വീട് സന്ദര്‍ശിക്കാനോ ദാരിദ്ര്യത്തില്‍ കഴിയുന്ന അജിത്തിന്റെ കുടുംബത്തെ ഏതെങ്കിലും തരത്തില്‍ സഹായിക്കാനോ തയ്യാറായില്ല. ദളിത് പീഡനത്തിന്റെ പേരില്‍ വിലപിക്കുന്ന വി.എം. സുധീരന്‍ നിരവധി തവണ കണ്ണൂരില്‍ വന്നുപോയെങ്കിലും അജിത്തിന്റെ വീട് സന്ദര്‍ശിക്കാന്‍ തയ്യാറായില്ല. ജില്ലാ ഭരണ സിരാകേന്ദ്രത്തിന് ഒരു വിളിപ്പാടകലെ വെച്ച് നടന്ന കൊലപാതകമായിട്ടുപോലും കേസില്‍ സമഗ്രമായ അന്വേഷണം നടന്നില്ല. കൊലപാതകത്തിന് പിന്നിലുള്ള കണ്ണികളെക്കുറിച്ച് ഒരുതരത്തിലുള്ള അന്വേഷണവും നടന്നില്ല. ഒരു പെറ്റിക്കേസ് കൈകാര്യം ചെയ്യുന്ന ലാഘവത്തോടെയാണ് പോലീസ് കേസ് കൈകാര്യം ചെയ്തത്. സമഗ്രമായ അന്വേഷണം നടന്നാല്‍ കേസ് തങ്ങളിലേക്കെത്തുമെന്ന് ഭയന്ന കോണ്‍ഗ്രസ്സ് നേതൃത്വം അന്വേഷണം അട്ടിമറിക്കുകയായിരുന്നുവെന്നതാണ് വസ്തുത.
സിപിഎം നേതൃത്വത്തിന്റെ പീഡനത്തില്‍ ജീവിക്കാന്‍ സാധിക്കാതെ സ്വന്തം നാടും വീടും വിട്ട് പയ്യന്നൂര്‍ എടാട്ടെ ചിത്രലേഖയും കുടുംബവും കണ്ണൂര്‍ കലക്‌ട്രേറ്റിന് മുന്നിലെ ഫുട്പാത്തില്‍ മാസങ്ങളോളം താമസിച്ചിട്ടും അവരെ സന്ദര്‍ശിക്കോനോ എന്തെങ്കിലും സഹായം നല്‍കാനോ തയ്യാറാകാത്തവരാണ് കോണ്‍ഗ്രസ് നേതൃത്വം. പെണ്‍കുഞ്ഞുങ്ങളെയും വൃദ്ധമാതാവിനെയും ഒപ്പം കൂട്ടിയായിരുന്നു തങ്ങള്‍ക്ക് ജീവിക്കാനുള്ള സാഹചര്യമൊരുക്കുന്നതിന് വേണ്ടി കലക്‌ട്രേറ്റ് പടിക്കല്‍ ചിത്രലേഖ സമരം നടത്തിയത്. എടാട്ട് ഓട്ടോറിക്ഷയോടിച്ച് ജീവിച്ചിരുന്ന ചിത്രലേഖ സിപിഎമ്മിന്റെ നിരന്തരമായ അക്രമത്തെത്തുടര്‍ന്നാണ് നാട് വിട്ടത്. സുധീരനും ചെന്നിത്തലയും നിരവധി തവണ കണ്ണൂരില്‍ വന്നിട്ടും ദളിത് വിഭാഗത്തില്‍പ്പെട്ട ചിത്രലേഖയെയും കുടുംബത്തെയും കണ്ടില്ലെന്ന് നടിച്ചു.
തലശ്ശേരി കുട്ടിമാക്കൂലിലെ ദളിത് സഹോദരിമാരായ അഖിലയോടും അഞ്ജനയോടുമുള്ള കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നിലപാടും സമാന സ്വഭാവമുള്ളതുതന്നെയായിരുന്നു. യുവതികള്‍ക്കെതിരെ നിരന്തരമായ പീഡനം നടന്നിട്ടും കോണ്‍ഗ്രസ് നേതൃത്വം അതെല്ലാം കണ്ടില്ലെന്ന് നടിച്ചു. ഒടുവില്‍ സിപിഎമ്മിന്റെ വ്യാജ പരാതിയില്‍ പോലീസ് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി യുവതികളെ റിമാന്റ് ചെയ്തു ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് ബിജെപി ഉള്‍പ്പെടെ നടത്തിയത്. ഇതേത്തുടര്‍ന്നാണ് കോണ്‍ഗ്രസ്സുകാര്‍ പ്രതിഷേധവുമായി രംഗത്തുവന്നത്. കോണ്‍ഗ്രസ് അധികാരത്തിലിരുന്ന അഞ്ച് വര്‍ഷക്കാലം ദളിതര്‍ക്കെതിരെ നടന്ന മൃഗീയമായ വേട്ടയാടലുകളെ കാണാതെ ഇപ്പോള്‍ പ്രതിഷേധ നാടകവുമായി ഇറങ്ങിയിരിക്കുന്ന നേതൃത്വത്തിന്റെ നാടകം ജനങ്ങള്‍ തിരിച്ചറിയുമെന്നുറപ്പാണ്.
















