ന്യൂദൽഹി: ഹോട്ടലിൽ തെരുവ് കുട്ടികൾക്ക് ഭക്ഷണം നിഷേധിച്ച സംഭവത്തെക്കുറിച്ച് അന്വേഷണം നടത്താൻ ദൽഹിയുടെ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ഉത്തരവിട്ടു.
കുട്ടികൾക്ക് നേരെ അരങ്ങേറിയ സംഭവം തീർത്തും നിരാശജനകമാണ്, ഹോട്ടൽ അധികൃതരുടെ ഭാഗത്തു നിന്നുമുള്ള കോളനിമനോഭാവമാണ് ഇതെന്ന് സിസോദിയ മാധ്യമ പ്രവർത്തകരോട് പറഞ്ഞു. സംഭവത്തെക്കുറിച്ച് 24 മണിക്കൂറിനുള്ളിൽ വിശദീകരണം ഹാജരാക്കാൻ ജില്ലാ മജിസ്ട്രേറ്റിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സംഭവം നടന്നത് അന്വേഷണ വിധേയമായി തെളിഞ്ഞാൽ ഹോട്ടലിന്റെ ലൈസൻസ് ഉൾപ്പെടെയുള്ളവ റദ്ദാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഡെറാഡൂൺ സ്വദേശിനിയായ യുവതി ഭർത്താവിന്റെ ജന്മദിനം ആഘോഷിക്കാനായി തെരുവ് കുട്ടികൾക്കൊപ്പം കൊണാട്ട് പ്ലേസിലെ ഹോട്ടലിൽ എത്തി. എന്നാൽ തെരുവ് കുട്ടികൾക്ക് ഭക്ഷണം വിളമ്പുവാൻ ഹോട്ടൽ അധികൃതർ വിസമ്മതിക്കുകയായിരുന്നു. തുടർന്ന് കുട്ടികൾക്കൊപ്പം ഇവർ ഹോട്ടലിനു മുന്നിലിരുന്ന് പ്രതിഷേധിക്കുകയും ചെയ്തിരുന്നു.
















