ന്യൂദല്‍ഹി: ഭീകരാക്രമണത്തില്‍ മുംബയ് കത്തിയമര്‍ന്നപ്പോള്‍, ജനങ്ങളും ഹേമന്ത് കര്‍ക്കറെയേപ്പോലുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥരും പുഴുക്കളെപ്പോലെ മരിച്ചുവീണപ്പോള്‍ യുപിഎ ഭരണത്തില്‍ ആഭ്യന്തര മന്ത്രാലയത്തിലെ ഉന്നതര്‍ പാക്കിസ്ഥാനിലെ വിനോദ സഞ്ചാരകേന്ദ്രത്തില്‍ ഉല്ലസിക്കുകയായിരുന്നുവെന്ന വെളിപ്പെടുത്തല്‍ രാജ്യത്തെ പിടിച്ചുലച്ചിരിക്കുകയാണ്. ഇവിടെ മുതിര്‍ന്ന ഉദ്യോഗസ്ഥരല്ല. യുപിഎ സര്‍ക്കാരാണ് പ്രതിക്കൂട്ടിലായിരിക്കുന്നത്.
2008 നവംബര്‍ 26ന് മുംബയില്‍ ഭീകരാക്രമണം നടക്കുന്നതിന് രണ്ടു മണിക്കൂര്‍ മുന്‍പ് ഭാരത ആഭ്യന്തരമന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരെ പാക്കിസ്ഥാന്‍ തന്ത്രപൂര്‍വ്വം പാക്കിസ്ഥാനിലെ മുറിയെന്ന വിനോദസഞ്ചാര കേന്ദ്രത്തില്‍ എത്തിച്ചിരുന്നുവെന്നും മൊബൈല്‍ ബന്ധം പോലുമില്ലാത്ത സ്ഥലത്ത് അവരെ എത്തിച്ച് കണ്‍ട്രോള്‍ റൂമിനെ അവര്‍ നിഷ്‌ക്രിയമാക്കിയെന്നുമുള്ള വാര്‍ത്ത വെള്ളിയാഴ്ച വൈകിട്ട് ദേശീയ മാധ്യമമായ ടൈംസ് നൗവാണ് പുറത്തു കൊണ്ടുവന്നത്.
25ന് നടക്കേണ്ട ഭാരത പാക് ആഭ്യന്തര സെക്രട്ടറി തല ചര്‍ച്ചകള്‍ നടന്നത് 2008 നവംബര്‍ 26 നായിരുന്നു. അന്നാണ് മുംബയില്‍ ഭീകരാക്രമണം നടന്നതും. ചര്‍ച്ചക്കു ശേഷം പരസ്പര ബന്ധം മെച്ചപ്പെടുത്താനെന്ന പേരില്‍ ആഭ്യന്തര സെക്രട്ടറി മധുകര്‍ ഗുപ്തയടക്കം ഒന്‍പതു മുതിര്‍ന്ന ഉദ്യോഗസ്ഥരെയും പാക്കിസ്ഥാന്‍ തന്ത്രപൂര്‍വം മുറി എന്ന സ്ഥലത്ത് എത്തിക്കുകയായിരുന്നു. ചര്‍ച്ച കഴിഞ്ഞതിനു ശേഷവും ഇവര്‍ പാക്കിസ്ഥാനില്‍ തങ്ങിയതിന് മതിയായ കാരണങ്ങള്‍ ഒന്നുമില്ല.
പാക്കിസ്ഥാന്‍ ഇവരെ മനപൂര്‍വ്വം ഒരു ദിവസം കൂടി പിടിച്ചു നിര്‍ത്തുകയായിരുന്നു. ഇതിന് അവര്‍ ഉത്തരവാദിയുമല്ല. കേന്ദ്ര മന്ത്രിസഭയുടെ സുരക്ഷാ സമിതിയുടെ നിര്‍ദ്ദേശമനുസരിച്ചാണ് അവര്‍ ചര്‍ച്ചയ്‌ക്ക് അവിടെ പോയതും. 25ന് നടക്കേണ്ട ചര്‍ച്ച പാക്കിസ്ഥാന്‍ ഒരു ദിവസം മനപൂര്‍വ്വം മാറ്റിവയ്‌ക്കുകയായിരുന്നു.
ഭീകരാക്രമണ സമയത്ത് ആഭ്യന്തര മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ അടങ്ങിയ കണ്‍ട്രോള്‍ റൂം ശൂന്യമായിരുന്നു. കൃത്യമായ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ക്ക് സൈനിക ഉദ്യോഗസ്ഥര്‍ അടക്കം റൂമിലേക്ക് വിളിച്ചപ്പോള്‍ മറുപടി നല്‍കാന്‍ അവിടെ മുതിര്‍ന്നവര്‍ ആരും ഉണ്ടായിരുന്നില്ല. അതായത് ഭീകരര്‍ക്ക് സൗകര്യമൊരുക്കാനും തിരിച്ചടി വൈകിപ്പിക്കാനുമായി പാക് അധികൃതര്‍ തന്ത്രപൂര്‍വ്വം ഭാരത ഉദ്യോഗസ്ഥരെ അകറ്റി നിര്‍ത്തുകയായിരുന്നു.
ഗുപ്തയടക്കമുള്ളവരെ പാക് അധികൃതര്‍ നിര്‍ബന്ധിച്ച് റിസോര്‍ട്ടിലേക്ക് അയക്കുകയായിരുന്നു. കേന്ദ്ര സര്‍ക്കാരും ഉദ്യോഗസ്ഥരും ഇവിടെ നിരുത്തരവാദപരമായാണ് പെരുമാറിയത് എന്നര്‍ഥം.
ഇവര്‍ മുറിയെന്ന സ്ഥലത്തെ റിസോര്‍ട്ടില്‍ ഒരു കാര്യവുമില്ലാതെ പോയെന്നത് ഇപ്പോഴാണ് പുറത്തുവരുന്നത്. ഇവര്‍ പാക്കിസ്ഥാനില്‍ തുടര്‍ന്നതിനു വിശദീകരണമില്ല.
തങ്ങളുടെ ആഭ്യന്തര മന്ത്രിയുമായി കൂടിക്കാഴ്ച ഒരുക്കാനാണ് അവരെ ഇവിടെ എത്തിച്ചതെന്നാണ് പാക്കിസ്ഥാന്റെ വിശദീകരണം. ചര്‍ച്ച കഴിഞ്ഞ് വീണ്ടും അവിടെ തങ്ങിയതിന് ഒരു ന്യായീകരണവുമില്ല. ഭാരതത്തിന്റെ തിരിച്ചടി വൈകിപ്പിക്കാനും ദുര്‍ബലമാക്കാനുമായിരുന്നു പാക്കിസ്ഥാന്റെ നീക്കം, ഒരു ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞു.
പത്തു ലഷ്‌ക്കര്‍ ഭീകരര്‍ പാക്ക് ചാരസംഘടനയായ ഐഎസ്‌ഐയുടെ സഹായത്തോടെ അന്നു രാത്രിയില്‍ ഭീകരാക്രമണം അഴിച്ചുവിട്ടതും അതേസമയത്ത് ഭാരത ഉദ്യോഗസ്ഥര്‍ പാക്കിസ്ഥാനിലെ റിസോര്‍ട്ടില്‍ സുഖിച്ചുകഴിഞ്ഞതും യാദൃശ്ചിക സംഭവമായി കാണാനാവില്ല.
ഗുപ്ത, അതിര്‍ത്തി വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന അന്‍വര്‍ അഹ്‌സാന്‍ അഹമ്മദ്, ദീപ്തി വിലാസ തുടങ്ങിയവര്‍ ഈ ഭീകരാക്രമണം നടക്കുന്ന സമയത്ത് മുറിയിലെ റിസോര്‍ട്ടിലായിരുന്നു. അന്നു രാത്രി എട്ടിനും ഒന്‍പതിനും ഇടയ്‌ക്കായിരുന്നു ഭീകരാക്രണം. 9.40 ഓടെ മാത്രമാണ് ആഭ്യന്തര മന്ത്രാലയം ഉണര്‍ന്ന് പ്രവര്‍ത്തിച്ചത്.
അതായത് മുക്കാല്‍ മണിക്കൂര്‍ കഴിഞ്ഞ്. വിവരമറിഞ്ഞ് ഗുപ്ത ആഭ്യന്തര മന്ത്രാലയത്തിലെ സ്‌പെഷ്യല്‍ സെക്രട്ടറി എംഎല്‍ കുമാവത്തിനെ രാത്രി പതിനൊന്നു മണിയോടെയാണ് വിളിച്ചത്. ഗുപ്തയുടെ അസാന്നിധ്യത്തില്‍, ആഭ്യന്തര മന്ത്രി ശിവരാജ് പാട്ടീലിന്റെ നിര്‍ദ്ദേശപ്രകാരം കുമാവത്താണ് പ്രശ്‌നം കൈകാര്യം ചെയ്തത്.
എന്നാല്‍ പാക്കിസ്ഥാന്‍ ഉദ്യോഗസ്ഥര്‍ കേള്‍ക്കുമെന്നതിനാല്‍ ഗുപ്ത വിഷയം ചര്‍ച്ച ചെയ്യേണ്ടെന്ന് പറയുകയായിരുന്നു. എന്‍എസ്ജിയെ അയച്ചതും തിരിച്ചടിക്കുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കിയതും കുമാവതായിരുന്നു. ജോയിന്റ് സെക്രട്ടറി നവീന്‍ വര്‍മ്മയും അണ്ടര്‍ സെക്രട്ടറി ആര്‍വിഎസ് മണിയുമാണ് ആ രാത്രിയില്‍ കണ്‍ട്രോള്‍ റൂം കൈകാര്യം ചെയ്തത്. അത് സംഘര്‍ഷ ഭരിതമായ രാത്രിയായിരുന്നു.
നവീന്‍ വര്‍മ്മ പറഞ്ഞു. ആക്രമണത്തിന്റെ ആദ്യ നിമിഷങ്ങളില്‍ തന്നെ ഹേമന്ത് കര്‍ക്കറെ കൊല്ലപ്പെട്ടു. നവംബര്‍ 27ന് രാവിലെ ആയപ്പോഴേക്കും ദേശീയ സുക്ഷാ ഉപദേഷ്ടാവ് എംകെ നാരായണന്‍ തിരിച്ചടിയുടെ ചുമതല ഏറ്റെടുത്തിരുന്നു. അന്ന് ഉച്ചയ്‌ക്കാണ് ഗുപ്ത മടങ്ങിയെത്തിയത്.
രാജ്യസുരക്ഷാക്കാര്യത്തില്‍ കോണ്‍ഗ്രസും യുപിഎ സര്‍ക്കാരും എത്രമാത്രം അലംഭാവമാണ് കാണിച്ചിരുന്നതെന്ന് ഈ സംഭവത്തില്‍ നിന്ന് വ്യക്തമാണ്. ഭീകരാക്രമണത്തില്‍ പാക്കിസ്ഥാനുള്ള പങ്കും ഇതിലൂടെ കൂടുതല്‍ വെളിവായിരിക്കുകയാണ്.
















