കൊട്ടിയൂര്‍: വൈശാഖ മഹോത്സവത്തിന്റെ ഭാഗമായുള്ള കലം കൊട്ടിയൂരിലെത്തിയതോടെ നിഗുഢ പൂജാകര്‍മ്മങ്ങള്‍ മണിത്തറയില്‍ ആരംഭിച്ചു. നല്ലൂരാന് എന്നറിയപ്പെടുന്ന കുലാല സ്ഥാനികന്റെ നേതൃത്വത്തിലുള്ള സംഘം സന്ധ്യയോടെ കലവും എഴുന്നെള്ളിച്ച് കൊട്ടിയൂരിലെത്തി ചേര്‍ന്നു. കലപൂജ നടക്കുന്ന ദിവസങ്ങളില്‍ സന്ധ്യയോടെ അക്കരെ സന്നിധാനത്തിന്റെ ചുറ്റുമുള്ള കയ്യാലകളിലെ ദീപങ്ങള്‍ അണയ്ക്കും. മണിത്തറയിലെയും വാളറയിലെയും ദീപങ്ങള്‍ മാത്രം അണയ്ക്കില്ല. കലക്കെട്ടുകള്‍ സമര്‍പ്പിച്ച് മണിത്തറയിലെത്തിയ കലക്കാര്‍ക്ക് പുറം തിരിഞ്ഞിരിക്കുന്ന സ്ഥാനിക ബ്രാഹ്മണന് പ്രസാദം നല്കി. തുടര്‍ന്ന് കലങ്ങള്‍ കരിമ്പനക്കല്‍ ചാത്തോത്ത് കയ്യാലയില്‍ സൂക്ഷിച്ചു. കയ്യാലയില്‍ ഒരുക്കി വെച്ചിട്ടുള്ള സദ്യ കഴിച്ചതോടെ കയ്യാലകളില്‍ വെളിച്ചം തെളിഞ്ഞു. നൂറ്റി അമ്പത്തിയാറ് കലങ്ങളാണ് എഴുന്നള്ളിക്കുക. ഇതില്‍ നൂറ്റി നാല്പത്തി രണ്ട് കലങ്ങള്‍ പൂജയ്ക്കായി എടുക്കും. കലപൂജ നടക്കുന്ന ദിവസങ്ങളില്‍ ശിവഭൂതഗണങ്ങള് സന്നിധാനത്തിലെത്തുമെന്നാണ് വിശ്വാസം. ഈ സമയത്ത് മണിത്തറയില്‍ ആര്‍ക്കും പ്രവേശനമുണ്ടാകില്ല. ഇന്നലെ ഉച്ചയ്ക്ക് ശീവേലി വരെ മാത്രമേ സ്ത്രീകള്‍ക്ക് അക്കരെ ദര്‍ശനം ഉണ്ടായിരുന്നുള്ളൂ. ഉച്ചശീവേലിക്ക് ശേഷം തിടമ്പിറക്കിയ ആനകള്‍ തിരുവഞ്ചിറയില്‍ പ്രദക്ഷിണം വെച്ച് ഊരാളന്മാരും തന്ത്രിമാരും മറ്റ് സ്ഥാനികരും കഴകക്കാരും ഭക്തജനങ്ങളുമെല്ലാം മധുരപദാര്‍ത്ഥങ്ങള്‍ നല്കി. അതിനുശേഷം അമ്മാറക്കലിലും പടിഞ്ഞാറെ നടയിലും നമസ്കരിച്ച ആനകള്‍ പടിഞ്ഞാറെ നടവഴി പിന്നോട്ട് നടന്ന് ഇടബാവലിയില്‍ പ്രവേശിച്ചു.ആനകള്‍ സന്നിധാനം വിട്ടൊഴിയുന്നതോടെ സ്ത്രീകളും ഇടബാവലി കടന്നു.ഇതിനോടപ്പം വാദ്യക്കാരും അക്കരെ സന്നിധാനത്ത് നിന്ന് പിന്‍വാങ്ങി. കൂത്തമ്പലത്തിലെ നങ്ങ്യാര്‍ മാത്രം സന്നിധാനം വിട്ടൊഴിയില്ല. വറ്റടിനാള്‍ സ്വയംഭൂ മൂടേണ്ടുന്ന അഷ്ടബന്ധത്തിനായുള്ള മണ്ണ് നിര്‍മ്മാണവും ആരംഭിച്ചു. അത്തംചതുശ്ശതം കലപൂജ വരെ കൊട്ടിയൂരില്‍ പ്രത്യേക ആരാധനകളോ പൂജകളോ ഇല്ല. നിത്യപൂജകള്‍ തുടരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: