ന്യൂദൽഹി : ബിജെപി ന്യൂനപക്ഷ മോർച്ചയുടെ ദേശീയ നേതാവും വക്താവുമായ നാസിയ ഇലാഹിക്കെതിരെ ഭീഷണി മുഴക്കി ഉത്തർപ്രദേശിലെ അലിഗഡിലെ എഐഎംഐഎം ജില്ലാ പ്രസിഡന്റ് യാമിൻ ഖാൻ അബ്ബാസി. നാസിയ ഇലാഹി ഖാന്റെ നാവ് അറുക്കുന്നവർക്ക് ഒരു ലക്ഷം രൂപ പാരിതോഷികം വാഗ്ദാനം ചെയ്തുകൊണ്ടാണ് യാമിൻ ഖാൻ അബ്ബാസി വിവാദ പ്രഖ്യാപനം നടത്തിയത്.
ഇസ്ലാമിനെയും പ്രവാചകനെയും കുറിച്ച് അനുചിതവും അശ്ലീലവുമായ ഭാഷ ഉപയോഗിച്ചുവെന്ന് യാമിൻ ഖാൻ അബ്ബാസി നാസിയ ഇലാഹിക്കെതിരെ ആരോപിച്ചു. യാമിൻ ഖാൻ അബ്ബാസിയും ഇത് സംബന്ധിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. പ്രവാചകനെ അപമാനിച്ച നാസിയ ഇലാഹിയുടെ നാവ് മുറിക്കുന്നയാൾക്ക് ഒരു ലക്ഷം രൂപ പാരിതോഷികം ലഭിക്കും എന്ന് യാമിൻ ഖാൻ അബ്ബാസി തന്റെ സോഷ്യൽ മീഡിയ പോസ്റ്റിൽ എഴുതി.
കൂടാതെ നാസിയ ഇലാഹി ഇസ്ലാമിനും മുസ്ലീങ്ങൾക്കും എതിരെ മാത്രമല്ല, പ്രവാചകനെയും അപമാനിച്ചുവെന്ന് യാമിൻ ഖാൻ അബ്ബാസി പറയുന്നു. നാസിയ ഇലാഹിയുടെ മനോഭാവം മൂലമാണ് രാജ്യത്തുടനീളം അവർക്കെതിരെ കേസുകൾ ഫയൽ ചെയ്യപ്പെടുന്നതെന്ന് യാമിൻ ഖാൻ അബ്ബാസി അവകാശപ്പെട്ടു. നാസിയ ഇലാഹിയുടെ മാനസിക നില തെറ്റിയെന്നും അതുകൊണ്ടാണ് അവർ ഇത്തരം പ്രസ്താവനകൾ നടത്തുന്നതെന്നും റാഡിക്കൽ ഇസ്ലാമിസ്റ്റ് നേതാവ് അവകാശപ്പെട്ടു.
അതേ സമയം തന്നെ യാമിൻ ഖാൻ അബ്ബാസിയുടെ പ്രഖ്യാപനത്തോട് നാസിയ ഇലാഹിയിൽ നിന്ന് ഇതുവരെ ഒരു പ്രതികരണവും ഉണ്ടായിട്ടില്ല. കൂടാതെ ഈ വിഷയത്തിൽ യാമിൻ ഖാൻ അബ്ബാസിയുടെ വീഡിയോയും അദ്ദേഹത്തിന്റെ സോഷ്യൽ മീഡിയ പോസ്റ്റും ചർച്ചാ വിഷയമായി മാറിയിരിക്കുന്നുണ്ട്. ഒരു പരിഷ്കൃത സമൂഹത്തിൽ ഇത് സ്വീകാര്യമാണോ എന്ന് ആളുകൾ ചോദ്യം ചെയ്യുന്നു. നിലവിൽ ഈ വിഷയത്തിൽ പോലീസിൽ നിന്ന് ഒരു പ്രസ്താവനയും വന്നിട്ടില്ല.
















