സ്വാതന്ത്ര്യാനന്തരവും അതിനുമുമ്പും സിന്ധു ഗംഗ സമതല പ്രദേശങ്ങള്‍ ഉള്‍പ്പെട്ട ഹിന്ദി മേഖലയാണ് എല്ലായ്‌പ്പോഴും ഭാരത ഉപഭൂഖണ്ഡത്തിന്റെ ചരിത്രഗതിയെ സ്വാധീനിച്ചതും മാറ്റിമറിച്ചതും. സിന്ധു ഗംഗ നദീതട സംസ്‌കാരവും വൈദിക സംസ്‌കാരവും ബൗദ്ധ-ജൈന സംസ്‌കൃതികളും മധ്യകാലഘട്ടത്തിലുണ്ടായ ഭക്തിപ്രസ്ഥാനങ്ങളും പേര്‍ഷ്യയില്‍നിന്നും മറ്റുമുള്ള പടയോട്ടങ്ങളും ഭാരതീയ സംസ്‌കൃതിയെ രൂപപ്പെടുത്തുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട്. തനതായ ഭാരതീയ സംസ്‌കാരം എന്ന് നമ്മള്‍ ഇപ്പോള്‍ പറയുന്ന ജീവിതശൈലികളുടെ ഈടുവെപ്പുകള്‍ ഈ മേഖലയിലുണ്ടായതും ഉരുത്തിരിഞ്ഞതുമായ സംജ്ഞകളാണ്.
ഭൂമിശാസ്ത്രപരമായി സഹ്യാദ്രിയാല്‍ മറയപ്പെട്ടു കിടക്കുന്നതുകൊണ്ടായിരിക്കും ദേശീയ സമരങ്ങളിലൊന്നും തന്നെ ഐതിഹാസികമായ സമരങ്ങളൊന്നും തന്നെ ഈ കൊച്ചുകേരളത്തില്‍ ഉണ്ടായിട്ടില്ല. അവിടവിടെയുണ്ടായിട്ടുള്ള ചുരുക്കം ചില സമരങ്ങളെ വിസ്മരിച്ചല്ല ഇത് പറയുന്നത്. ബ്രിട്ടീഷിന്ത്യയിലും കൂടിയില്ലാതിരുന്ന, 1975-77 ലെ അടിയന്തരാവസ്ഥ എന്ന ഓമനപ്പേരിട്ട് വിളിച്ച ജനാധിപത്യധ്വംസനത്തെ നമ്മള്‍ നിരക്ഷരരെന്ന് മുദ്ര കുത്തുന്ന കോടിക്കണക്കിന് ഉത്തരേന്ത്യന്‍ ജനതയാണ് സധൈര്യം പിഴുതെറിഞ്ഞത് എന്ന യാഥാര്‍ത്ഥ്യം വിസ്മരിക്കാന്‍ കഴിയില്ല.
1957 നുശേഷം മുന്നണി രാഷ്‌ട്രീയം പരീക്ഷിച്ചുകൊണ്ടിരിക്കുന്ന കേരളത്തില്‍ ഇപ്പോള്‍ നടന്ന തെരഞ്ഞെടുപ്പ് പല അര്‍ത്ഥത്തിലും വിധി നിര്‍ണായകമാണ്. ദേശീയ രാഷ്‌ട്രീയത്തിന്റെ ചുവടുപിടിച്ച് കേരള ജനത കാലത്തിന്റെ മാറ്റൊലി കേള്‍ക്കാന്‍ ഇനിയും സന്നദ്ധമായില്ല എന്നതാണ് യാഥാര്‍ത്ഥ്യം.പുകള്‍പെറ്റ സാമ്പത്തിക വിദഗ്‌ദ്ധനെന്ന് വാഴ്‌ത്തപ്പെടുന്ന ഡോ.മന്‍മോഹന്‍ സിങ് നീണ്ട പത്ത് വര്‍ഷം കേവലമൊരു നോക്കുകുത്തിയായി പ്രധാനമന്ത്രി പദത്തിലിരുന്ന രാജ്യമാണിത്-ഹാ, കഷ്ടം!
ഈ ദേശീയ അപമാനത്തെ കടപുഴക്കി ഉശിരോടെ ഭരണസാരഥ്യം ഏറ്റെടുത്ത നരേന്ദ്രമോദിയുടെ വിദേശ സന്ദര്‍ശനത്തെ പരിഹസിക്കുന്ന ബിജെപി വിരുദ്ധര്‍ ഉരുവിടുന്ന വാക്കുകള്‍ അധരവ്യായാമം മാത്രമാണ്. 2004 ജൂലായ് മുതല്‍ ഭരണമൊഴിയുന്നതുവരെ 54 രാജ്യങ്ങളിലായി 224 ദിവസം മന്‍മോഹന്‍ സിങ് വിദേശത്തായിരുന്നുവല്ലൊ.
ഇപ്പോഴത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി കൈവരിച്ച നയതന്ത്രബന്ധത്തിന്റെ ഏഴയലത്ത് നില്‍ക്കാന്‍ മന്‍മോഹന്‍ സിങിനായിട്ടില്ല. ഓരോ വിദേശരാജ്യങ്ങള്‍ സന്ദര്‍ശിക്കുമ്പോഴും മോദി കൈവരിക്കുന്ന നയതന്ത്രനേട്ടങ്ങള്‍ മാധ്യമങ്ങള്‍ തത്സമയം നല്‍കുന്നത് നമ്മള്‍ ഓര്‍ക്കേണ്ടതാണ്.
സ്വാതന്ത്ര്യ സമ്പാദനം ലക്ഷ്യമാക്കി രൂപപ്പെട്ട ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് അതിന്റെ ദൗത്യം നിര്‍വഹിച്ചു കഴിഞ്ഞാല്‍ പിരിച്ചുവിടണമെന്ന് മഹാത്മാഗാന്ധി കൂടി പറഞ്ഞിട്ടും സ്വാതന്ത്ര്യാനന്തരം നെഹ്‌റുവിനെപ്പോലുള്ള അധികാരക്കൊതിയന്മാര്‍ ജനങ്ങളെ മാസ്മരീകരിക്കാനും അധികാരം കൈക്കലാക്കാനും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പേരു പോലും മാറ്റാതെ കേവലം ഒരു രാഷ്‌ട്രീയ പാര്‍ട്ടിയായി നിലനിര്‍ത്തി.
ഇന്ദിരാഗാന്ധിയുടെ കാലം വരെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് (1969 വരെ) ഉള്‍പാര്‍ട്ടി ജനാധിപത്യത്തിന്റെ അന്തഃസത്ത നിലനിര്‍ത്തിപ്പോന്ന സംഘടനയായിരുന്നു-ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്. കോണ്‍ഗ്രസ് പ്രസിഡന്റിനായിരുന്നു ഭാരതത്തിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെക്കൂടി നിര്‍ദ്ദേശിക്കാനുള്ള അധികാരം. എന്നാല്‍ ഇന്ദിരാഗാന്ധി പ്രസ്ഥാനത്തിന്റെ പ്രസിഡന്റ് സ്ഥാനവും പ്രധാനമന്ത്രി സ്ഥാനവും ഒന്നിച്ച് വഹിക്കുന്ന സ്ഥിതിവിശേഷം സംജാതമായതോടെ അതൊരു ഏറാന്‍മൂളി പ്രസ്ഥാനമായതാണ് ചരിത്രം.
അതോടെ ജനാധിപത്യത്തിന്റെ അന്തഃസത്ത പാര്‍ട്ടിക്ക് നഷ്ടമായി. പിന്നീട് നെഹ്‌റു കുടുംബത്തിന്റെ ആളുകള്‍ മേല്‍ക്കൈ തീരുമാനമെടുക്കുന്ന സ്ഥിതിവിശേഷമുണ്ടായി. ‘ഗാന്ധി’ എന്ന ട്രേഡ്മാര്‍ക്കും സ്വന്തമാക്കി. അതാണ് ഇപ്പോഴത്തെ ‘ഹൈക്കമാന്റ്.’
കേരള നിയമസഭാ തെരഞ്ഞെടുപ്പില്‍ ആദര്‍ശം മൂന്ന് നേരവും സേവിക്കുന്ന വി.എം.സുധീരന്‍, ലിസ്റ്റില്‍നിന്നും വെട്ടിമാറ്റിയ നാല് കളങ്കിതരും ഹൈക്കമാന്റിന്റെ പ്രിയപ്പെട്ട സ്ഥാനാര്‍ത്ഥികളായി. ഉളുപ്പിന്റെ കണിക ബാക്കിയുണ്ടായിരുന്നെങ്കില്‍ അദ്ദേഹം കെപിസിസി പ്രസിഡന്റ് സ്ഥാനം രാജിവെക്കേണ്ടതായിരുന്നു!
ഭാരതത്തിലെ ബഹുഭൂരിപക്ഷം സംസ്ഥാനങ്ങളിലും കേന്ദ്രത്തിലും ഭരണം കൈയാളുന്ന പാര്‍ട്ടിയാണ്; ബിജെപി-എന്നാല്‍ രാജ്യവിസ്തൃതിയില്‍ കേവലം ഒരു ശതമാനം മാത്രമുള്ള കേരളത്തില്‍ ബിജെപിക്ക് ഒരു എംഎല്‍എ ഉണ്ടായാല്‍ ഞാന്‍ പിന്നെ ജീവിച്ചിരിക്കില്ല എന്നുപറയുന്ന ‘കപട ആദര്‍ശധീരനായ’ ആന്റണിയുടെ പതനത്തെ ഓര്‍ത്ത് നമുക്ക് ലജ്ജിക്കാം. ബിജെപി ഭാരതത്തില്‍ അധികാരത്തിലേറിയത് ‘കണ്ണൂര്‍ മോഡല്‍’ തെരഞ്ഞെടുപ്പിലൂടെയല്ലെന്ന് അറിയുക. കത്തിമുനയിലൂടെയും കള്ളവോട്ടിലൂടെയും ഓപ്പണ്‍വോട്ടിന്റെ ജാലവിദ്യയിലൂടെയും അധികാരത്തിലെത്തിയതല്ല നരേന്ദ്രമോദി.
ഒരുകാലത്ത് യുവതുര്‍ക്കിയായി അറിയപ്പെട്ടിരുന്ന ആന്റണി (ദിവംഗതനായ എം.എ.ജോണിനെ ഈ അവസരത്തില്‍ സ്മരിക്കട്ടെ) നമ്മുടെ ഭരണഘടനയുടെ ആമുഖത്തില്‍ പറഞ്ഞിരിക്കുന്ന ഏകീകൃത സിവില്‍ നിയമത്തിനുവേണ്ടി വാദിച്ചയാളാണ്. എല്ലാ പരിഷ്‌കൃത സമൂഹങ്ങളിലും ഏകീകൃത സിവില്‍ നിയമമാണ് നിലവിലുള്ളത്. ഒരുകാലത്ത് കമ്മ്യൂണിസ്റ്റുകളും അന്യംനിന്നുകൊണ്ടിരിക്കുന്ന യുക്തിവാദികളും ഇത് പറഞ്ഞിരുന്നെങ്കിലും ജീവന് ഭീഷണി എപ്പോഴുണ്ടാകുമെന്നറിയാത്തതുകൊണ്ട് അതിനെപ്പറ്റി ഇപ്പോള്‍ ഒന്നും ”മുണ്ടുന്നില്ല.”
കേരളത്തില്‍ സാമുദായിക സൗഹാര്‍ദത്തിന്റെ ഊഷ്മളത കുറഞ്ഞെന്നും അത് വീണ്ടെടുക്കാന്‍ സമുദായനീതിയും സാമൂഹിക നീതിയും ഉറപ്പാക്കണമെന്നും മന്നം ജയന്തി സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് ‘ആദര്‍ശ ധീരനായ’ ആന്റണി അഭിപ്രായം പറഞ്ഞുവല്ലൊ.
ഭാരത വിഭജനത്തിന് ഉത്തരവാദിയായ മുസ്ലിംലീഗിനെ ”ചത്ത കുതിര”യെന്ന് വിശേഷിപ്പിച്ച നെഹ്‌റുവിനെ വിസ്മരിച്ചുകൊണ്ട്, ലീഗിനെ ജീവനുള്ള കുതിരയാക്കിയതാരാണ്? കേരളത്തില്‍ ഭാവിതലമുറയെ വാര്‍ത്തെടുക്കുന്ന വിദ്യാഭ്യാസ വകുപ്പ് മുസ്ലിംലീഗിന് പതിച്ചു നല്‍കി അതുവഴി വിദ്യാഭ്യാസ വകുപ്പ് നാഥനില്ലാ കളരിയായി മാറിയല്ലൊ. ഉമ്മന്‍ചാണ്ടി അധികാരത്തിലേറിയപ്പോള്‍ വേണമെങ്കില്‍ വിദ്യാഭ്യാസ വകുപ്പ് കോണ്‍ഗ്രസിന് ആവശ്യപ്പെടാമായിരുന്നു എന്തു ചെയ്യാം? ആ സമയത്ത് ആന്റണിക്കും സുധീരനും നട്ടെല്ലില്ലാഞ്ഞതും പാണക്കാട്ട് പോയി കരയാന്‍ കണ്ണീരില്ലാത്തതുകൊണ്ടും വിദ്യാഭ്യാസ വകുപ്പ് മുസ്ലിംലീഗ് പിടിച്ചുവാങ്ങി. ഇന്ന് കുത്തഴിഞ്ഞ വിദ്യാഭ്യാസ വകുപ്പിനെ നോക്കി എന്റെ ”റബ്ബേ” എന്നു വിളിക്കാനെ മലയാളിക്ക് കഴിയുകയുള്ളൂ.
കമ്മ്യൂണിസ്റ്റുകാരുടെ അക്രമ രാഷ്‌ട്രീയത്തിനെതിരെയുള്ള വിധിയെഴുത്താല്‍ അധികാരത്തില്‍ വന്ന യുഡിഎഫ് അതിന്റെ അവസാനനാളുകളില്‍ കെട്ടുനാറിയ രൂപത്തിലായി. സോളാര്‍ തട്ടിപ്പിന്റെ ആരംഭഘട്ടത്തില്‍ തന്നെ എന്തോ ഒളിക്കുന്ന രൂപത്തിലാണ് മുഖ്യമന്ത്രി പെരുമാറിയത്. പലഘട്ടത്തിലും കേരള ഹൈക്കോടതി രൂക്ഷമായി സര്‍ക്കാരിനെ വിമര്‍ശിച്ചെങ്കിലും ഉമ്മന്‍ചാണ്ടി ഉരുണ്ടുകളിച്ചു.
കേവലം വില്ലേജ് ഓഫീസര്‍മാരും തഹസില്‍ദാര്‍മാരും നിര്‍വഹിക്കേണ്ട നടപടികള്‍ക്കുവേണ്ടിയാണ് ജനസമ്പര്‍ക്കമെന്ന പേരില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഊണും ഉറക്കവും ഉപേക്ഷിച്ച് ജനങ്ങളുടെ കണ്ണില്‍ പൊടിയിട്ട് കോടികള്‍ തുലച്ചത്.
ഇന്നേവരെ ഭാരതത്തിലെ ഒരു മുഖ്യമന്ത്രിയും ഒരു ജുഡീഷ്യല്‍ കമ്മീഷനു മുന്‍പിലും ഉമ്മന്‍ചാണ്ടി കാത്തിരുന്നതുപോലെ ഉറക്കമൊഴിച്ച് ഇരുന്നിട്ടില്ല. കേരള നാട് കുട്ടിച്ചോറാകുന്നതിന് മുമ്പ് അവസരത്തിനൊത്ത് ഉയര്‍ന്ന് ഉമ്മന്‍ചാണ്ടിയെ ഭരണത്തില്‍നിന്നും മാറ്റി നിര്‍ത്തിയിരുന്നെങ്കില്‍ യുഡിഎഫിന് അല്‍പ്പമെങ്കിലും ജനപിന്തുണ ലഭിക്കുമായിരുന്നു.
ഇന്നോ നാളെയോ ദേശീയ പാര്‍ട്ടിയെന്ന പരിഗണന നഷ്ടപ്പെടാന്‍ പോകുന്ന സിപിഎം എന്ന രാഷ്‌ട്രീയ കക്ഷിയുടെ ഇന്നത്തെ അവസ്ഥ വളരെ പരിതാപകരമാണ്. ഒരു സഹൃദയന്റെ ഉപമ ഇത്തരുണത്തില്‍ സ്മരണീയമാണ്. ”ഉലക്കയുടെ ചുറ്റ് പോലെ രണ്ടുസ്ഥലത്താണ് കമ്മ്യൂണിസ്റ്റുകാര്‍ ഉള്ളത്” കേരളവും ത്രിപുരയും. സിംഗൂര്‍, നന്ദിഗ്രാം സംഭവങ്ങളോടെ ബംഗാളില്‍ സിപിഎം വെന്റിലേറ്ററില്‍ കേറിക്കഴിഞ്ഞു.
പ്രകൃതിക്ക് അനുസൃതമല്ലാത്ത കമ്മ്യൂണിസ്റ്റ് സമഗ്രാധിപത്യത്തിനുവേണ്ടിയുള്ള സിപിഎമ്മിന്റെ കച്ചമുറുക്കലുകള്‍ കാണുമ്പോള്‍ ഒരു ഓഷോ ഫലിതമാണ് ഇവിടെ ഓര്‍മവരുന്നത്.
സോവിയറ്റ് യൂണിയനില്‍ പഞ്ചവത്സര പദ്ധതി നടപ്പില്‍ വരുന്നതിനുമുമ്പ് പാടത്ത് പണിയെടുക്കുന്ന കര്‍ഷകന്റെ അരികിലെത്തി സ്റ്റാലിന്‍ ചോദിച്ചു:
”സഖാവെ, താങ്കള്‍ക്ക് രണ്ടു ട്രാക്ടറുണ്ടെങ്കില്‍ മഹത്തായ സോഷ്യലിസത്തിന്റെ വിജയത്തിനുവേണ്ടി അതിലൊരെണ്ണം സംഭാവന നല്‍കാമോ? കൃഷിക്കാരന്‍ പറഞ്ഞു- ‘തീര്‍ച്ച.’
സ്റ്റാലിന്‍ തുടര്‍ന്നു ”താങ്കള്‍ക്ക് രണ്ടു കുതിരകളുണ്ടെങ്കില്‍ അതിലൊരെണ്ണം സോഷ്യലിസത്തിനുവേണ്ടി നല്‍കുമൊ?” കര്‍ഷകന്‍ ”എന്തിനു സംശയം, തീര്‍ച്ചയായും.” വീണ്ടും സ്റ്റാലിന്‍ ”നിങ്ങള്‍ക്ക് രണ്ടു കാളകളുണ്ടെങ്കില്‍ അവയിലൊരെണ്ണത്തിനെ നല്‍കുമോ?”
കൃഷിക്കാരന്‍ – ”ഇല്ല-ഒരിക്കലുമില്ല.”
സ്റ്റാലിന്‍ – എന്തുകൊണ്ട്?
കൃഷിക്കാരന്‍-എനിക്ക് രണ്ടു കാളകളുണ്ട്
കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിന് ഏറ്റവും വളക്കൂറുള്ള മണ്ണായിട്ടുകൂടി ഭാരത ജനതയുടെ നാഡിമിടിപ്പ് മനസ്സിലാക്കാന്‍ കഴിയാത്ത ഒരു ”ഉട്ടോപ്യന്‍” പ്രസ്ഥാനമായി ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് അധഃപതിച്ചിരിക്കുന്നു. സായുധ വിപ്ലവമാണൊ, പാര്‍ലമെന്ററി ജനാധിപത്യമാണൊ അല്ലെങ്കില്‍ മറ്റേതെങ്കിലും സൈദ്ധാന്തിക രീതിയാണൊ സ്വീകരിക്കേണ്ടതെന്ന് ഇപ്പോഴും കമ്മ്യൂണിസ്റ്റുകാര്‍ക്ക് തീരുമാനമെടുക്കാന്‍ കഴിഞ്ഞിട്ടില്ല. ഈ ആഗോളീകരണ കാലഘട്ടത്തില്‍ ഇനി കഴിയുമെന്ന് തോന്നുന്നുമില്ല.
മാറിവരുന്ന ലോകത്തെ കാണാന്‍ കഴിയാത്ത കിണറ്റിലെ തവളകളായി മാറിക്കൊണ്ട് ഹുങ്കിന്റെയും ധാര്‍ഷ്ട്യത്തിന്റെയും വക്താക്കളായി മാറിയിരിക്കുന്നു കമ്മ്യൂണിസ്റ്റുകാര്‍, പ്രത്യേകിച്ചും കേരളത്തിലെ കമ്മ്യൂണിസ്റ്റുകാര്‍.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ എത്രയോ സമരങ്ങള്‍ക്ക് സാധ്യതയുണ്ടായിരുന്നിട്ടും ‘അഡ്ജസ്റ്റ്‌മെന്റ്’ രാഷ്‌ട്രീയം കളിച്ച് ഒരു പ്രതിപക്ഷത്തിന്റെ കടമ വേണ്ടതുപോലെ നിര്‍വഹിക്കാന്‍ കേരളത്തിലെ സിപിഎമ്മിന് കഴിഞ്ഞിട്ടില്ല എന്നതാണ് യഥാര്‍ത്ഥ വസ്തുത. ഒത്തുതീര്‍പ്പ് രാഷ്‌ട്രീയത്തിന്റെ അപ്പോസ്തലന്മാരാണ് കേരളത്തിലെ സിപിഎമ്മുകാര്‍. പതിനായിരങ്ങളെ അണിനിരത്തി സെക്രട്ടേറിയറ്റ് വളയുന്നതിലും സമരഭടന്മാര്‍ക്ക് കുശാലയ ഭക്ഷണമൊരുക്കുന്നതിനും ആസൂത്രണം ചെയ്ത സിപിഎം നേതൃത്വ സമരഭടന്മാര്‍ക്ക് രാവിലെയുണ്ടാകുന്ന പ്രകൃതിയുടെ വിളി അറിയാതെ പോയതാണൊ എടുത്തു പറയത്തക്ക ഒരു സമരം ആരോരുമറിയാതെ പിന്‍വലിച്ചതിനുപിന്നില്‍! ഈ സമരത്തെ നമ്മള്‍ എങ്ങനെയാണ് വിശേഷിപ്പിക്കേണ്ടത്?
ഇക്കഴിഞ്ഞ തെരഞ്ഞടുപ്പോടെ കാലത്തിന്റെ ശംഖൊലി നാദം കേരളത്തിലും മുഴങ്ങുന്നുണ്ട്. അതുകൊണ്ട് ഇടതു-വലത് മുന്നണികള്‍ക്ക് ഇനിയും ഉറക്കം നഷ്ടപ്പെടും. കാരണം ഏഴ് മണ്ഡലങ്ങളില്‍ എന്‍ഡിഎ രണ്ടാം സ്ഥാനത്താണ്. കാലത്തിന്റെ ചുവരെഴുത്ത് മനസ്സിലാക്കി കേരളത്തിലെ പൊതുജനങ്ങള്‍ അവസരത്തിനൊത്ത് ഉയരുമെന്ന് നിശ്ചയമായും പ്രതീക്ഷിക്കാം.
നിരക്ഷരരെന്ന് നാം മുദ്ര കുത്തുന്ന ഉത്തരേന്ത്യന്‍ ജനതയുടെ പ്രശ്‌നങ്ങളോടുള്ള പ്രതികരണങ്ങള്‍ ഇനിയും കേരളത്തില്‍ അങ്കുരിച്ചിട്ടില്ല. വേദങ്ങളില്‍ പറയുന്നതുപോലെ ക്ഷമയാണ് ശക്തി-ക്ഷമയോടെ കാത്തിരുന്ന് എല്ലാ വെല്ലുവിളികളെയും അതിജീവിക്കുക. 140 നിയമസഭ സാമാജികരില്‍ ഒരാള്‍! ഒരാള്‍ മാത്രം!! അതുമതി മാറ്റത്തിന്റെ നാന്ദി കുറിക്കാന്‍.
















