മഥുര: ഉത്തര്‍പ്രദേശിലെ മഥുര ജവഹര്‍ബാഗിലെ സംഘര്‍ഷഭൂമിയില്‍ പോലീസ് നടത്തിയ തെരച്ചിലില്‍ കണ്ടെത്തുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍. ഇത്രകാലം ഇൗ വിവാദ സംഘടനയും അവരുടെ ആസ്ഥാനവും എങ്ങനെ, ആരുടെ സംരക്ഷണത്തില്‍ കഴിഞ്ഞുവെന്ന് അത്ഭുതപ്പെട്ടു പോകും വിവരങ്ങള്‍ അറിഞ്ഞാല്‍.
സര്‍ക്കാര്‍ ഭൂമി കൈയേറി സ്വന്തം ലോകം സ്ഥാപിക്കാന്‍ ശ്രമിച്ചിരുന്ന ഇവര്‍ ഭരണഘടയോ മറ്റേതെങ്കിലും ജന അംഗീകാരമുള്ള വ്യവസ്ഥകളോ പ്രകാരമല്ല പ്രവര്‍ത്തിച്ചിരുന്നത്. കൈയേറ്റക്കാര്‍അവര്‍ക്കു വേണ്ടി ഉണ്ടാക്കിയ പ്രത്യേകം നിയമ വ്യവസ്ഥകളും, ഭരണഘടനയും അനുസരിച്ചാണ് പ്രവര്‍ത്തിച്ചിരുന്നത്. പ്രത്യേക സൈന്യവും, ശിക്ഷാ നിയമങ്ങളും ജയിലും അവര്‍ക്കുണ്ടായിരുന്നു. ഇവരുടെ പക്കല്‍ മാരകായുധങ്ങളും ഉണ്ടായിരുന്നതായി റിപ്പോര്‍ട്ട്. സംഘര്‍ഷത്തിനുശേഷം പോലീസ് നടത്തിയ അന്വേഷണത്തിലാണ് സ്വാധീന്‍ ഭാരത് വൈദിക് സത്യാഗ്രഹിലെ പ്രവര്‍ത്തകര്‍ക്കിടിയില്‍ പ്രത്യേകം നിയമവ്യവസ്ഥിതി നിലനിന്നിരുന്നതായി റിപ്പോര്‍ട്ട് പുറത്തുവന്നത്.
എട്ടു വയസു മുതലുള്ള കുട്ടികള്‍ക്ക് ഇവര്‍ ആയുധ പരീശനവും നല്‍കുന്നുണ്ടായിരുന്നു. ഇത്തരത്തില്‍ പരിശീലനം നേടിയ ഒമ്പതു കുട്ടികളേയും അന്വേഷം സംഘം കണ്ടെത്തി. ഇവരെ വിവിധ ശിശു സംരക്ഷണ കേന്ദ്രങ്ങള്‍ക്ക് കൈമാറുമെന്നും ജില്ലാ പോലീസ് സൂപ്രണ്ട് ഡി. സി. മിശ്ര അറിയിച്ചു
നേതാജി സുഭാഷ് ചന്ദ്രബോസിന്റെ അനുയായികള്‍ എന്ന് സ്വയംവിശേഷിപ്പിക്കുന്ന സ്വാധീന്‍ ഭാരത് വൈദിക് സത്യാഗ്രഹില്‍ മധ്യപ്രദേശ് സ്വദേശികളായ 3,000 അനുയായികളാണുണ്ടായിരുന്നത്. രാഷ്‌ട്രപതി-പ്രധാനമന്ത്രി തെരഞ്ഞെടുപ്പ് റദ്ദാക്കുക, ഭാരതത്തിന്റെ നിലവിലെ കറന്‍സിയായ രൂപ നിര്‍ത്തലാക്കി ആസാദ് ഹിന്ദ് ഫൗജിന്റെ നാണയം ഉപയോഗിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് രണ്ടു വര്‍ഷം മുമ്പാണ് ഇവര്‍ ജവഹര്‍ ബാഗിലെ 260 ഏക്കര്‍ പാര്‍ക്ക് കൈയേറി സമരം ചെയ്തത്. ഇവരെ ഒഴിപ്പിക്കാന്‍ അലഹബാദ് ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് വ്യാഴാഴ്ച അധികൃതര്‍ എത്തിയപ്പോഴാണ് സംഘര്‍ഷമുണ്ടായത്.
ജവഹര്‍ബാഗിലേക്ക് അനധികൃതമായി ആയുധങ്ങളും വെടിക്കോപ്പുകളും എത്തിച്ചിരുന്നതായി വിവരമുണ്ട്. അതിനാല്‍ കൈയേറ്റക്കാരുടെ കുടിലുകളില്‍ നക്‌സല്‍ സാന്നിധ്യമുള്ളതായും പൊലീസ് സംശയിക്കുന്നു. തോക്കുകളും വാളുകളും ഗ്രനേഡുകളും പ്രതിഷേധക്കാരുടെ കൈവശം സൂക്ഷിച്ചിരുന്നു. ബോംബിനു പകരം 2,000 എല്‍പിജി സിലിണ്ടറുകളാണ് അവര്‍ ഉപയോഗിച്ചത്. ഇവ എങ്ങനെ സ്വന്തമാക്കിയെന്നും മറ്റുമുള്ളത് ഏറെ ദൂരൂഹവും നിഗൂഢവുമായി തുടരുന്നു.
അതേസമയം, സമരത്തിനു നേതൃത്വം നല്‍കിയ സ്വാധീന്‍ ഭാരത് വൈദിക് സത്യാഗ്രഹിന്റെ നേതാവ് രാം ബ്രിക്ഷ് യാദവ് അക്രമത്തിനിടെ കൊല്ലപ്പെട്ടുവെന്ന് പോലീസ് അറിയിച്ചു. പോലീസിനെ സംഭവ സ്ഥലത്തു നിന്ന് അകറ്റി നിര്‍ത്താന്‍ കുടിലുകള്‍ക്ക് തീയിട്ടപ്പോഴാണ് രാം ബ്രിക്ഷ് യാദവ് അടക്കമുള്ളവര്‍ പൊള്ളലേറ്റു മരിച്ചത്. ഇയാളുടെ മൃതദേഹം അനുയായികള്‍ തിരിച്ചറിഞ്ഞതായി യുപി ഡിജിപി ജാവേദ് അഹ്മദ് ട്വിറ്ററിലൂടെ അറിയിച്ചു. കുടിലുകളില്‍ എല്‍പിജി സിലിണ്ടര്‍ സൂക്ഷിച്ചതാണ് കുട്ടമരണത്തിന്റെ മുഖ്യ കാരണം.
അതിനിടെ, കൊല്ലപ്പെട്ട പൊലീസുകാരുടെ ബന്ധുക്കള്‍ക്ക് നല്‍കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച നഷ്ടപരിഹാരത്തുക 10 ലക്ഷത്തില്‍ നിന്നും 50 ലക്ഷമായി ഉയര്‍ത്തി മുഖ്യമന്ത്രി അഖിലേഷ് യാദവ് ഉത്തരവിട്ടു. പൊലീസുകാരുടെ കുടുംബത്തിന് പെന്‍ഷനും കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളില്‍ ഒരാള്‍ക്ക് ജോലിയും ഇതോടൊപ്പം വാഗ്ദാനം.
കൂടാതെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് മഥുര ജില്ലാ കളക്ടറേയും പോലീസ് സൂപ്രണ്ടിനേയും അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തു. കൃത്യനിര്‍വ്വഹണത്തില്‍ വീഴ്ച വരുത്തിയെന്നാരോപിച്ചാണ് ഇവര്‍ക്കെതിരെയുള്ള നടപടി. സംഘര്‍ഷം രാജ്യത്ത് വിവാദമുണ്ടാക്കുകയും സംസ്ഥാന സര്‍ക്കാരിനെതിരെ ഏറെ വിമര്‍ശനങ്ങള്‍ ഉയരുകയും ചെയ്തതിനെ തുടര്‍ന്നാണ് മുഖ്യമന്ത്രിയുടെ ഈ നടപടി.
















