അന്തഃകരണത്തിലെ കാമം, ക്രോധം മുതലായ മാലിന്യങ്ങള്‍ നശിക്കാന്‍ വേണ്ടി കര്‍മ്മം ചെയ്യണം എന്നുപറഞ്ഞു. കാരണം ഹൃദയശുദ്ധിയില്ലാത്തവര്‍ക്ക് ആത്മസാക്ഷാത്കാരം ലഭിക്കുകയില്ല. അല്ലാതെ സദാ കര്മംചെയ്തുകൊണ്ടിരുന്നാല് പരമപദം കിട്ടുകയുമില്ല. ഇതാണ് പറഞ്ഞുവെച്ച ആശയം. എന്നാല്‍ ആത്മജ്ഞാനികളായവരും കര്‍മ്മം ചെയ്യുന്നുണ്ട് എന്ന് ഭഗവാന് പറയുന്നു.
ജനകരാജാവ്, യുധിഷ്ഠിരന്, പ്രിയവ്രതന് തുടങ്ങിയവര്‍ ജ്ഞാനികളും ഭരണാധികാരികളുമായിരുന്നു. അവര്‍ ലൗകികമോ വൈദികമോ ആയ ഒരു കര്‍മ്മവും ഉപേക്ഷിച്ചുകൊണ്ടല്ല, കര്‍മ്മങ്ങള്‍ ചെയ്തു കൊണ്ടുതന്നെയാണ് പരമജ്ഞാനികളായത്. ജ്ഞാനംകൊണ്ടുനേടേണ്ടുന്ന മോക്ഷവും അവര്‍ക്കു ലഭിച്ചു. കര്‍മ്മംകൊണ്ടു പ്രപഞ്ചത്തില്‍ ബന്ധിതരായിട്ടില്ല.
കാരണം ജ്ഞാനത്തിന്റെ പ്രഭാവം തന്നെ. അതുകൊണ്ട് അര്‍ജ്ജുനാ, നീ ജ്ഞാനിയായാല്‍പ്പോലും കര്‍മ്മം ചെയ്യാന്‍ യോഗ്യനാണ്. ജ്ഞാനനിഷ്ഠന്മാര്‍ എന്തിനുവേണ്ടിയാണ് കര്‍മം ചെയ്യുന്നത്? ”ലോകസംഗ്രഹമേവ”
ജനങ്ങളെ അവരവരുടെ സ്വധര്‍മത്തില്‍ പ്രവര്‍ത്തിപ്പിക്കുന്നതിനും അധര്‍മ്മത്തില്‍നിന്ന് നിവര്‍ത്തിപ്പിക്കുന്നതിനും പിന്മാറ്റുന്നതിനും വേണ്ടിയാണ്. അതുകൊണ്ട് അര്‍ജുനാ, നീ ജ്ഞാനനിഷ്ഠനായിത്തീര്ന്നാലും ജനങ്ങളെ പഠിപ്പിക്കുവാനായി കര്‍മ്മം ചെയ്യൂ!
കൊച്ചുകുട്ടികളെ കണക്കു പഠിപ്പിക്കുന്ന അധ്യാപകന് ഗണിതശാസ്ത്രം എല്ലാം അറിയുന്നവനാണ്; ജ്ഞാനിയാണ്.
ബോര്‍ഡില്‍ ചോക്കുകൊണ്ട് 55+45 എന്നെഴുതി, പിന്നീട് കൈവിരലുകള്‍കൊണ്ട് എണ്ണിക്കൂട്ടി ഉത്തരം എഴുതുന്നത് കുട്ടികളെ പഠിപ്പിക്കുവാന്‍ വേണ്ടിയാണ്; തനിക്ക് വേണ്ടിയല്ല. അതുപോലെയാണ്. ആത്മജ്ഞാനികള്‍ കര്‍മ്മം ചെയ്യുന്നത്, സീതാദേവിയുടെ പിതാവായ ജനകരാജാവ് ആത്മവിദ്യാ വിശാരദനാണ്; എപ്പോള്‍ വേണമെങ്കിലും അദ്ദേഹത്തിന് ഭഗവത്പദം പ്രാപിക്കാം. പക്ഷെ അങ്ങനെ ചെയ്യാതെ ധര്‍മ്മാനുസൃതമായി രാജ്യം ഭരിച്ചത് പ്രജകളെ സ്വധര്മ്മനിഷ്ഠന്മാരും ഭക്തന്മാരും ജ്ഞാനികളുമായി മാറ്റാന്‍വേണ്ടിയാണ്.
ഒരു ഭരണാധികാരിയുടെ കര്‍ത്തവ്യം പ്രജകള്‍ക്ക് ഭൗതികസുഖസൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിക്കൊടുക്കുക മാത്രമല്ല, അവരുടെ ആത്മീയ പ്രവര്‍ത്തനങ്ങള്‍ക്കു സൗകര്യവും മൗതൃകയും നല്‍കുക കൂടിയാണ്.
മോക്ഷത്തിനു കൂടി
കര്‍മ്മം ചെയ്യണം
ആത്മ-പരമാത്മക്കളുടെ ജ്ഞാനം നേടുക എന്നത് ഒരു കര്‍മമാണ്. ഭഗവത്പദം പ്രാപിക്കാന്‍ വേണ്ടി ഭഗവത് കഥാനാമ ശ്രവണാദികള്‍ അനുഷ്ഠിക്കുന്നതും കര്‍മ്മമാണല്ലോ. അങ്ങനെ മുക്തിസിദ്ധിക്കുവാനും വര്‍ധിച്ച ആനന്ദം ലഭിക്കാനും ആത്മീയ കര്‍മ്മങ്ങള്‍ ചെയ്യണം. ജ്ഞാനം നമ്മുടെ ഉള്ളില്‍ത്തന്നെയുണ്ട്; ഈശ്വരന് നമ്മുടെ ഹൃദയത്തില്‍ തന്നെ വസിക്കുന്നുണ്ട്, എന്നുപറയുന്നവരും ധാരാളമുണ്ട്. പക്ഷേ അതുകൊണ്ടു കാര്യമില്ല.
ഒരു ശ്ലോകം നോക്കുക:-
”സര്പ്പിരസ്തി പയസീ, ക്ഷുഗോ രസഃ
തൈലമസ്തി, തിലമധ്യ ഏവതത്
ലഭ്യതേ മഥനയന്ത്രകര്മ്മണാ
കര്‍മ്മണാ ഹൃദിഗതാ തഥൈവ ചിത്”
(പയസി സര്‍പ്പിഃ അസ്തി-പാലിലാണ് നെയ്യുള്ളത്. ഇക്ഷുഗോരസഃ-കരിമ്പിലാണ് കരിമ്പിന് നീര് ഉള്ളത്. തിലമധ്യ ഏവെതെലം-എള്ളില്‍ എണ്ണയുണ്ട്. പക്ഷേ പാല് തൈരാക്കി മാറ്റി കടഞ്ഞാലേ നെയ്യ് കിട്ടുകയുള്ളൂ. യന്ത്രത്തില്‍ ഇട്ട് അത് പ്രവര്‍ത്തിപ്പിച്ചാലേ കരിമ്പില്‍നിന്നു രസവും എള്ളില്‍നിന്ന് എണ്ണയും കിട്ടുകയുള്ളൂ. അതുപോലെ ജ്ഞാനവും ഭക്തിയും അനുഭവിക്കണമെങ്കില്‍ കര്‍മ്മം അത്യാവശ്യമാണ്.)
വാസ്തവത്തില്‍ ലോകസംഗ്രഹത്തിനുവേണ്ടി മാത്രമല്ല, ജ്ഞാനം നേടാന്‍ വേണ്ടി മാത്രവുമല്ല, ഭഗവദാരാധനായായിത്തന്നെ, ഭഗവാന് സന്തോഷിക്കാന്‍ വേണ്ടിത്തന്നെയാവണം കര്‍മ്മം ചെയ്യേണ്ടത്. ഈ 20-ാം ശ്ലോകത്തിലെ ഏവ, അവി എന്ന രണ്ടു അവ്യയ പദങ്ങള്‍കൊണ്ട് ഈ ആശയമാണ് സൂചിപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: