മുണ്ടക്കയം: പഠിക്കാന്‍ ക്ലാസ് മുറികളില്ലാതെ കൊമ്പുകുത്തി സ്കൂളിലെ വിദ്യാര്‍ത്ഥികള്‍. കൊമ്പുകുത്തി മേഖലയിലെ നാട്ടുകാരും സ്കൂളിലെ അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും ആദ്യമൊക്കെ പ്രാര്‍ത്ഥിച്ചത് സ്കൂളില്‍ പത്താം ക്ലാസ് അനുവദിക്കാന്‍ സര്‍ക്കാരിന്റെ മനസ്സ് കനിയണമെന്നായിരുന്നെങ്കില്‍ ഇന്നത്തെ പ്രാര്‍ത്ഥന മറ്റൊന്നാണ്. കുട്ടികള്‍ക്കു സുരക്ഷയോടെ പഠിക്കാന്‍ ക്ലാസ് മുറി അനുവദിക്കണമേയെന്നാണ്.
കാഞ്ഞിരപ്പളളി വിദ്യാഭ്യാസ ജില്ലയിലെ കൊമ്പുകുത്തി സര്‍ക്കാര്‍ ഹൈസ്കൂളില്‍ രണ്ടു വര്‍ഷം മുമ്പാണ് പത്താം ക്ലാസ് അനുവദിച്ചത്.ആദ്യബാച്ചില്‍ പരീക്ഷയെഴുതിയ എല്ലാ വിദ്യാര്‍ത്ഥികളും വിജയിച്ചു നാടിനു അഭിമാനം സൃഷ്ടിച്ചു. ഈ വര്‍ഷം പരീക്ഷയെഴുതിയ ഒരാള്‍ മാത്രം ഒരുവിഷയത്തിനു പരാജയപ്പെട്ടപ്പോള്‍ നൂറുശതമാനമെന്ന അംഗീകാരം നഷ്ടമാവുകയായിരുന്നു. എങ്കിലും താത്കാലികമായി നിര്‍മിച്ച ഷെഡ്ഡില്‍ ഇരുന്ന് പഠിച്ചു നേടിയ വിജയം അഭിമാനത്തോടെയാണ് നാട് സ്വീകരിച്ചത്.
കോരുത്തോട് പഞ്ചായത്തിലെ കൊമ്പുകുത്തി ഗ്രാമത്തില്‍ ദീര്‍ഘ കാലം മുമ്പ് തുടങ്ങിയതാണ് ഈ സര്‍ക്കാര്‍ സ്കൂളെങ്കിലും 2015ലാണ് പത്താം ക്ലാസ് അനുവദിച്ചത്. സ്കൂള്‍ അനുവദിച്ചപ്പോള്‍ കുട്ടികളെ ഇരുത്താന്‍ മുറിയില്ലാത്തത് പ്രതിസന്ധിയിലാഴ്ത്തി. സ്കൂള്‍ കെട്ടിടത്തിനു മുമ്പില്‍ പ്രത്യേക ഷെഡ്ഡ് നിര്‍മിച്ച് അതിലായിരുന്നു വിദ്യാഭ്യാസം മുന്നോട്ടു കൊണ്ടുപോകാനായത്. കെട്ടിടം നിര്‍മിക്കാന്‍ ആവശ്യമായ സഹായം ചെയ്ത് നല്‍കുമെന്ന് ജനപ്രതിനിധികളും രാഷ്ട്രിയക്കാരും ആണയിട്ടു പറഞ്ഞെങ്കിലും കുട്ടികള്‍ക്കു കഴിഞ്ഞ വര്‍ഷവും കാറ്റടിച്ചാല്‍ പറന്നുയരുന്ന താത്കാലിക ഷെഡ്ഡ് തന്നെയായിരുന്നു അഭയം.
പട്ടിക വര്‍ഗ്ഗ മേഖലയകൂടിയായ ഇവിടെ വിദ്യാര്‍ത്ഥികള്‍ ജീവന് പണയപെടുത്തിയാണ് ക്ലാസിലിരിക്കുന്നത്. മഴക്കായി മാനത്ത് കാറു കൂടുമ്പോള്‍ തന്നെ അദ്ധ്യാപകരുടെ നിര്‍ദേശമെത്തും. ക്ലാസ് മുറി പഠനം നിര്‍ത്തുന്നു. അകത്തെ ഒന്‍പതാം ക്ലാസിലെ മുറിയിലേക്കും പഠനം മാറ്റുന്നു. പിന്നെ ഒന്‍പതും പത്തുമെല്ലാം ഒരേ മുറിയില്‍.
ഭയമാണെങ്കിലും ഉളള ക്ലാസ് മുറിയിലിരുന്നു പഠിക്കാന്‍ കുട്ടികള്‍ തയ്യാറായെങ്കിലും മറ്റു സൗകര്യങ്ങളൊന്നും സ്കൂളിനില്ല. ലാബ് സൗകര്യങ്ങള്‍ക്കുളള മുറികളും ഇവിടെയില്ല. ആവശ്യമായ ഉപകരണങ്ങള്‍ പലതുമുണ്ടെങ്കിലും ഇതെല്ലാം താത്കാലിക ഷെഡ്ഡില്‍ കൊണ്ടു വന്നാണ് പഠനം നടത്തുന്നത്. നാലു അദ്ധ്യാപകരുടെ ഒഴിവുകളാണ് ഇക്കുറി ഉളളത്. മലയാളം, കണക്ക്, സോഷ്യല്‍ സയന്‍സ്, ഫിസിക്കല്‍ സയന്‍സ് എന്നീ വിഷയങ്ങള്‍ക്ക് രണ്ടുപേരെ താത്കാലികമായി നിയമിക്കാന്‍ നിര്‍ദേശം ലഭിച്ചുകഴിഞ്ഞു. രണ്ടുപേരെ സര്‍ക്കാര്‍ നിയമിക്കുമെന്നു പറയുന്നു. എന്തായാലും പഠനം നല്ല രീതിയില്‍ മുന്നോട്ടു പോകാന്‍ സ്കൂളിന് കെട്ടിടം വേണം. അതിനായി അധികാരികളുടെ കനിവിനായി കാത്തിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: