പന്ത്രണ്ടായിരത്തോളം വിദ്യാലയങ്ങളും മൂന്നര ദശലക്ഷം വിദ്യാര്‍ത്ഥികളും ഒന്നേമുക്കാല്‍ ലക്ഷത്തോളം അധ്യാപകരുമടങ്ങുന്ന കേരളത്തിന്റെ പൊതുവിദ്യാഭ്യാസ മേഖല ഈ രംഗത്തെ സമാനതകളില്ലാത്ത പൊതുസ്വത്തുതന്നെ. മാറിമാറി അധികാരം കൈയാളുന്ന ഇടതുവലതു സര്‍ക്കാരുകളുടെ അഴിമതിയും പിടിപ്പുകേടും സ്വജനപക്ഷപാതവും വര്‍ഗ്ഗീയവത്ക്കരണവും എല്ലാം ചേര്‍ന്ന് ഈ മേഖലയെ വല്ലാതെ ക്ഷീണിപ്പിച്ചിട്ടുണ്ട്. ന്യൂനപക്ഷപ്രീണനത്തിനായി കൈക്കൊണ്ടിട്ടുള്ള അതിരുവിട്ട നടപടികളും പ്രത്യയശാസ്ത്രവ്യാപനത്തിനായി നടത്തിയ പരീക്ഷണങ്ങളും ഈ മേഖലയുടെ തകര്‍ച്ചയുടെ ഗതിവേഗം കൂട്ടിയിട്ടുണ്ട്.
2011-ല്‍ അധികാരത്തില്‍ വന്ന യുഡിഎഫ് സര്‍ക്കാര്‍ സംസ്ഥാന ചരിത്രത്തിലെ ഏറ്റവും മോശം സര്‍ക്കാരെന്ന ഖ്യാതിയോടെയാണ് അധികാരമൊഴിഞ്ഞത്. ഇതിന് വിദ്യാഭ്യാസവകുപ്പും ചെറുതല്ലാത്ത സംഭാവന നല്‍കിയിട്ടുണ്ട്. പാഠപുസ്തകങ്ങള്‍ സമയബന്ധിതമായി അച്ചടിച്ചു നല്‍കാനാവശ്യമായ സംവിധാനങ്ങള്‍ സംസ്ഥാനത്ത് പൊതുമേഖലയില്‍തന്നെ ഉണ്ടായിരിക്കെ കൃത്രിമമായി അച്ചടി വൈകിപ്പിച്ച് ഇതര സംസ്ഥാനത്തെ സ്വകാര്യ പ്രസുകള്‍ക്ക് അച്ചടി ജോലി നല്‍കാനുള്ള വിദ്യാഭ്യാസ വകുപ്പിന്റെ നീക്കം മാധ്യമങ്ങളുടെയും നീതിപീഠത്തിന്റെയും ഇടപെടല്‍മൂലമാണ് ഫലം കാണാതെ പോയത്. ഇത് ഖജനാവിലെ വന്‍ചോര്‍ച്ച ഒഴിവാക്കിയെങ്കിലും നാണക്കേടിന് കുറവൊന്നും വരുത്തിയില്ല.
പാഠപുസ്തകങ്ങള്‍ നല്‍കാനാവാത്തതിനാല്‍ ഒന്നാംപാദ വാര്‍ഷിക പരീക്ഷ ഓണത്തിനുശേഷം നടത്താനുള്ള തീരുമാനത്തിനെതിരെ ഉയര്‍ന്ന പ്രതിഷേധത്തില്‍നിന്ന് ഓണത്തെ പഴിചാരിയാണ് മന്ത്രിയും സര്‍ക്കാരും രക്ഷപ്പെട്ടത്. വര്‍ഷങ്ങളായി നന്നായി നടന്നുവന്ന എസ്എസ്എല്‍സി പരീക്ഷയുടെ മാന്യത കളഞ്ഞകുളിച്ചതും യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തുതന്നെ.
അദ്ധ്യാപകര്‍ നേരിടുന്ന പ്രധാനവെല്ലുവിളിയായിരുന്നു കുട്ടികളുടെ കുറവുമൂലമുണ്ടാകുന്ന തസ്തിക നഷ്ടപ്പെടല്‍. ഈ പ്രശ്‌നത്തിന് ശാശ്വത പരിഹാരം വാഗ്ദാനം നല്‍കി വോട്ടുനേടിയാണ് കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയത്.
2006-07 അദ്ധ്യായനവര്‍ഷം വരെ നിയമനം ലഭിച്ചവരും ഇടതുസര്‍ക്കാരിന്റെ നിയമന നിരോധനം മൂലം അംഗീകാരം ലഭിക്കാത്തവരുമായ 3349 അദ്ധ്യാപകരുടെ നിയമനം, 01.10.2011-ലെ 199/2011 നമ്പര്‍ ഉത്തരവ് പ്രകാരം 01.06.2011 മുതല്‍ അംഗീകരിച്ച് ശമ്പളം നല്‍കിയ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ നടപടി പൊതുവിദ്യാഭ്യാസമേഖലയെ സ്‌നേഹിക്കുന്നവരെല്ലാം കയ്യടിച്ച് സ്വാഗതം ചെയ്തിട്ടുള്ളതാണ്. എന്നാല്‍ പിന്നീടങ്ങോട്ട് ‘ഇരുട്ടുകൊണ്ട് ഓട്ട അടയ്‌ക്കാനായിരുന്നു സര്‍ക്കാരിന്റെ ശ്രമം. 01.06.2011 വരെയുള്ള ഇവരുടെ അര്‍ഹതപ്പെട്ട ശമ്പളവും സര്‍വ്വീസും സംബന്ധിച്ച അനിശ്ചിതത്വം തുടരുകയാണ്.
ഒന്നിനുപിറകെ ഒന്നായി വന്ന വിവാദങ്ങളുടെ ചുഴിയില്‍ അകപ്പെട്ട യുഡിഎഫ് സര്‍ക്കാരിന് ഈ മേഖലയില്‍ ക്രിയാത്മകമായ എന്തെങ്കിലും പദ്ധതികള്‍ ആവിഷ്‌ക്കരിച്ച് നടപ്പാക്കാന്‍ കഴിഞ്ഞില്ല. അതതുവര്‍ഷം തസ്തിക നിര്‍ണയം നടത്തി കുട്ടികളുടെ കുറവുമൂലം തസ്തികനഷ്ടം സംഭവിക്കുന്ന അദ്ധ്യാപകരെ ക്രിയാത്മകമായി പുനര്‍വിന്യസിച്ച് ജോലിസ്ഥിരത ഉറപ്പാക്കുന്നതോടൊപ്പം ഖജനാവില്‍നിന്നുള്ള അന്യായമായ ചോര്‍ച്ച ഒഴിവാക്കേണ്ടതും സര്‍ക്കാരിന്റെ ഉത്തരവാദിത്വമായിരുന്നു.
ഒടുവില്‍ കേരള ഹൈക്കോടതിയുടെ ഇടപെടല്‍ മൂലം 2015-16 അദ്ധ്യായനവര്‍ഷത്തെ ഫിക്‌സേഷന്‍ നടപടികള്‍ ഏറെക്കുറെ പൂര്‍ത്തിയായിക്കൊണ്ടിരിക്കുകയാണ്. സംസ്ഥാനത്ത് 1959-ല്‍ കെഇആര്‍ ചട്ടം നിലവില്‍ വന്നശേഷം ഇതാദ്യമായാണ് ഇത്രയുംകാലം തസ്തിക നിര്‍ണയം നടത്താതിരുന്നിട്ടുള്ളത്. കെഇആര്‍ ചാപ്റ്റര്‍ 23-ലെ റൂള്‍ 12 പ്രകാരം ജൂലൈ 15 നുമുമ്പുള്ള ഫിക്‌സേഷന്‍ നിര്‍ബന്ധമായിരിക്കെ അഞ്ചുവര്‍ഷം നീട്ടിക്കൊണ്ടുപോയതിനുള്ള റെക്കോര്‍ഡും യുഡിഎഫ് സര്‍ക്കാരിനുതന്നെ. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ 2016 ജനുവരി 29 -ലെ 29/2016 നമ്പര്‍ ഉത്തരവുപ്രകാരം 2011-12 മുതല്‍ 2015-16 വരെ കേന്ദ്രസര്‍ക്കാരിന്റെ വിദ്യാഭ്യാസ അവകാശനിയമപ്രകാരം ഒന്നുമുതല്‍ അഞ്ചുവരെ ക്ലാസ്സുകളില്‍ 1:30, 6 മുതല്‍ 8 വരെ ക്ലാസ്സുകളില്‍ 1:35 എന്നീ അനുപാതങ്ങളില്‍ തസ്തികകള്‍ നിര്‍ണയിക്കുന്നു. 9,10 ക്ലാസ്സുകളില്‍ 1:45 എന്ന അനുപാതത്തിലും.
2016-17 അധ്യയനവര്‍ഷം മുതല്‍ പഴയരീതിയില്‍ 1:45 അനുപാതമായിരിക്കും ഒന്നുമുതല്‍ 10 വരെ ക്ലാസ്സുകളില്‍ എന്നാണ് മേല്‍ ഉത്തരവിലെ വിവക്ഷ. കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ വിദ്യാഭ്യാസ അവകാശനിയമം യുഡിഎഫ് ഭരണകാലത്തേക്കുമാത്രമുള്ളതാണെന്നാണ് ഉമ്മന്‍ചാണ്ടിയും അബ്ദുറബ്ബും കരുതിയിരിക്കുന്നതെന്നര്‍ത്ഥം. യുഡിഎഫ് ഭരണകാലത്ത് നിയമനം നേടി സര്‍വ്വീസില്‍ തുടരുന്ന അദ്ധ്യാപകര്‍ക്ക് 2016-17 മുതല്‍ തസ്തിക വേണമെങ്കില്‍ കുട്ടികള്‍ അമീബയെപ്പോലെ പിളര്‍ന്ന് ഇരട്ടിക്കേണ്ടിവരും. മാത്രമല്ല മേല്‍ ഉത്തരവിലെ 4 (ആ) നിര്‍ദ്ദേശത്തില്‍ തസ്തിക നഷ്ടം സംഭവിച്ച അദ്ധ്യാപകര്‍ക്ക് പുനര്‍നിയമനം നടത്തുന്ന മുറയ്‌ക്ക് ശമ്പളം നല്‍കിയാല്‍ മതിയെന്നാണ് പറയുന്നത്.
പുനര്‍നിയമനം നടത്തുന്നതുവരെ അര്‍ഹതപ്പെട്ട ലീവായി കണക്കാക്കുമെന്നും പറയുന്നു. ഭരണത്തിലിരിക്കുന്ന അഞ്ചുവര്‍ഷവും പുനര്‍വിന്യാസത്തിന് ക്രിയാത്മകമായി ഒന്നുംചെയ്യാത്ത സര്‍ക്കാര്‍ ഭരണത്തിന്റെ അവസാനനാളുകളില്‍ ഇറക്കിയ ഉത്തരവ,് മെയ് മാസം മുതല്‍ 12000 ത്തോളം (യഥാര്‍ത്ഥ കണക്ക് ലഭ്യമായിട്ടില്ല) അദ്ധ്യാപകരുടെ ശമ്പളം മുടക്കുമെന്നുറപ്പായി. എറണാകുളം ജില്ലയില്‍ ഏപ്രില്‍ മാസത്തെ ശമ്പളം ലഭിക്കാത്ത അദ്ധ്യാപകരുമുണ്ട്.
എല്ലാം ശരിയാക്കാം എന്ന വാഗ്ദാനത്തില്‍ വോട്ടുനേടി അധികാരത്തില്‍ വന്നവരാണ് പുതിയ സര്‍ക്കാര്‍. എന്നാല്‍ ഈ വാഗ്ദാനം അപ്പാടെ വിശ്വസിക്കാവുന്ന ചരിത്രമല്ല അവര്‍ക്കുള്ളത്. 2006-07 അധ്യയനവര്‍ഷം മുതല്‍ 2010-11 അദ്ധ്യയനവര്‍ഷംവരെ അര്‍ഹതപ്പെട്ട തസ്തികളില്‍ നിയമനം നേടിയ ഒരു അദ്ധ്യാപകനുപോലും അംഗീകാരം നല്‍കാന്‍ തയ്യാറാകാത്തവരാണിവര്‍. ഖജനാവിന്റെ കനം പോരെന്നുപറഞ്ഞ് നിയമനനിരോധനം നടപ്പാക്കിയവര്‍ ഇത്തവണയും സത്യപ്രതിജ്ഞക്കുശേഷം ആ പല്ലവി ആവര്‍ത്തിക്കുന്നുമുണ്ട്.
അനഭിലഷണീയങ്ങളായ പരീക്ഷണങ്ങള്‍ക്ക് വിദ്യാഭ്യാസ മേഖലയെ ഉപയോഗിച്ച പാരമ്പര്യവും ഇവര്‍ക്കുണ്ട്. പ്രത്യയശാസ്ത്രവ്യാപനത്തിനായി “മതമില്ലാത്ത ജീവനേയും മറ്റും പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയത് ഉയര്‍ത്തിയ കോലാഹലം നാം അത്രപെട്ടെന്ന് മറക്കാനിടയില്ല. ആദ്യമഴയില്‍ കുരുക്കുന്ന തകരപോലെ ഇടതുഭരണകാലത്ത് ഉദയം ചെയ്യുന്ന ചില ബുദ്ധിജീവികളുണ്ട്. ഇവര്‍ തുണിസഞ്ചിയിലും നീട്ടിവളര്‍ത്തിയ താടിയിലും സൂക്ഷിച്ച ബുദ്ധിയുടെ പരീക്ഷണശാലയായി പൊതുവിദ്യാഭ്യാസ മേഖലയെ ഉപയോഗിക്കുമ്പോള്‍, ഇങ്ങനെ എലികളാക്കാന്‍ മടിയുള്ള രക്ഷിതാക്കള്‍ തങ്ങളുടെ കുട്ടികളെ കൂട്ടത്തോടെ കൂടുമാറ്റിയതാണ് ചരിത്രം.
പുതിയ അധ്യയനവര്‍ഷം പിറക്കുമ്പോള്‍ പൊതുവിദ്യാഭ്യാസ മേഖല ആശങ്കയുടെ നിഴലിലാണ്. ഭരണമാറ്റം എരിതീയില്‍നിന്ന് വറചട്ടിയിലേക്കാണോ ഈ മേഖലയെ എത്തിക്കുക എന്ന തോന്നല്‍ സ്വാഭാവികമായും ഉണ്ടാകാം.
















