ഇന്ന് സ്‌കൂള്‍ തുറക്കുമ്പോള്‍ ചിത്രശലഭത്തെപ്പോലെ പാറിപ്പറന്ന് സരസ്വതീക്ഷേത്രത്തിന്റെ ശ്രീകോവിലില്‍ എത്തേണ്ടതായിരുന്നു ഏഴുവയസ്സുകാരനായ കാര്‍ത്തിക്. കുടയും ബാഗും വെള്ളക്കുപ്പിയും തുടങ്ങി ഒരുവിധപ്പെട്ട സാധനങ്ങളൊക്കെയും അവനുവേണ്ടി അച്ഛന്‍ രാഹുല്‍ വാങ്ങിവച്ചിരുന്നു. കൂട്ടുകാര്‍ക്കൊപ്പം തുള്ളിച്ചാടി നടക്കാന്‍ കൊതിച്ചിരുന്ന അവനെ സിപിഎം അക്രമികള്‍ അക്ഷരാര്‍ത്ഥത്തില്‍ത്തന്നെ ശരിയാക്കി. രാഹുലിനെ തേടിയെത്തിയ ക്രിമിനല്‍പ്പട അയാളെ കിട്ടാത്തതിന്റെ കലിയത്രയും തീര്‍ത്തത് കുഞ്ഞുകാര്‍ത്തിക്കിന്റെ ശരീരത്തിലാണ്.
അരിശംതീരാത്ത അവര്‍ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കാര്‍ത്തിക്കിനെ തൂക്കിയെടുത്ത് മതിലില്‍ തലയിടിപ്പിച്ചു. തുടര്‍ന്ന് കൊടുവാള്‍കൊണ്ട് ഇടത്തേ കൈ വെട്ടിപ്പിളര്‍ത്തി. അലറിക്കരഞ്ഞ അവനെ ഓടിയെത്തിയ അമ്മ രമ്യ പൂണ്ടടക്കം പിടിച്ചാണ് സിപിഎം ക്രിമിനല്‍ സംഘത്തില്‍ നിന്ന് രക്ഷപ്പെടുത്തിയത്.
ഐഎസ് ഭീകരരെപ്പോലും നാണിപ്പിക്കുന്ന തരത്തില്‍ സംഭവഗതികള്‍ അരങ്ങേറുന്ന കണ്ണൂര്‍ ജില്ലയില്‍തന്നെയാണ് ക്രൂരമായ ഈ സംഭവവും ഉണ്ടായത്. ഇത്രയൊക്കെ അപായകരമായ തരത്തില്‍ തന്നെ ഭേദ്യംചെയ്യാന്‍ മാത്രം എന്തുതെറ്റാണ് ചെയ്തതെന്ന് കുഞ്ഞുകാര്‍ത്തിക്കിന് അറിയില്ല. അവന് ആകെ അറിയാവുന്നത് കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ അമ്മ രമ്യ 14-ാം വാര്‍ഡില്‍നിന്നും ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിരുന്നു എന്നതു മാത്രം. തലശ്ശേരിയിലെ മുഴക്കുന്ന് പഞ്ചായത്ത് സിപിഎമ്മിന്റെ ചോദ്യംചെയ്യപ്പെടാത്ത പ്രദേശമായിരുന്നു.
ആരെങ്കിലും അതിന് തുനിഞ്ഞാല്‍ ആറടി മണ്ണിന്റെ ജന്മിയായി ഇനിയുള്ളകാലം കഴിയാം എന്ന അവസ്ഥയായിരുന്നു. അവിടെ സംഘപ്രസ്ഥാനങ്ങള്‍ക്കു വേരുപിടിച്ചുതുടങ്ങിയതോടെ സിപിഎമ്മിന്റെ തനതുക്രിമിനല്‍ സ്വഭാവം പുറത്തുവരികയായിരുന്നു. പ്രതിപക്ഷമില്ലാത്ത ആ പഞ്ചായത്തില്‍ ഇപ്പോള്‍ ബിജെപിക്ക് രണ്ട് അംഗങ്ങളുണ്ട്. തങ്ങളല്ലാത്തവരുടെ വിജയം ആ പാര്‍ട്ടിയെ എത്രമാത്രം അസ്വസ്ഥപ്പെടുത്തുമെന്നതിന് എത്രയോ തെളിവുകള്‍ നമുക്കു മുന്നിലുണ്ട്. അതിന്റെ ഏറ്റവും ഒടുവിലത്തെ ക്രൂര മുഖമാണ് നിഷ്‌കളങ്കനായ ഒരു പിഞ്ചുബാലനെ വീടുകയ്യേറി വെട്ടിപ്പരിക്കേല്‍പ്പിച്ചത്.
എല്ലാം ശരിയാക്കാനുള്ള സിപിഎമ്മിന്റെ മൃഗീയ തൃഷ്ണക്കുമുന്‍പില്‍ പ്രബുദ്ധകേരളം ഞെട്ടിത്തരിച്ചുനില്‍ക്കുകയാണ്. കേരളത്തിലെമ്പാടും തെരഞ്ഞെടുപ്പിനുശേഷം അവര്‍ കാട്ടിക്കൂട്ടുന്ന ഗുണ്ടായിസങ്ങള്‍ക്ക് ഒരു പരിധിയുമില്ലാതായിരിക്കുന്നു. നരനായാട്ടിന് പുതുഭാഷ്യം ചമയ്‌ക്കുന്ന തരത്തിലാണ് കാര്യങ്ങള്‍ പോവുന്നത്. അക്രമികളെ കസ്റ്റഡിയിലെടുക്കുന്ന പോലീസുദ്യോഗസ്ഥരെ മന്ത്രി പൊതുജനമധ്യത്തില്‍ അവഹേളിക്കുന്നു. ഭീഷണിപ്പെടുത്തി എഫ്‌ഐആര്‍ തിരുത്തിക്കുന്നു.
ഭരണം തുടങ്ങി ആഴ്ചകള്‍ കഴിയുന്നതിനുമുന്‍പെ ഇമ്മാതിരി ഗുണ്ടായിസത്തിനാണ് ഇവര്‍ ഒരുങ്ങുന്നതെങ്കില്‍ കേരളത്തില്‍ ചോരപ്പുഴ തന്നെയാവില്ലേ ഒഴുകുക? ഏതെങ്കിലും സംഘര്‍ഷമുഖത്തോ, അക്രമംകണ്ട് ഓടുമ്പോഴോ അല്ല മുഴക്കുന്ന് പഞ്ചായത്തിലെ ഇടക്കാട്ടില്‍ വീട്ടില്‍ കാര്‍ത്തിക്കിന് വെട്ടേറ്റത്. വീടുകയ്യേറുകയും അച്ഛനെ കിട്ടാതെ വന്നപ്പോള്‍, എന്നാല്‍ മകനാവട്ടെ എന്ന രാക്ഷസീയ സ്വഭാവമാണ് ക്രൂരതക്ക് വഴിവെച്ചത്. ഇങ്ങനെയെങ്കില്‍ ഈ നാട്ടില്‍ എങ്ങനെയാണ് അമ്മപെങ്ങന്മാരും കൊച്ചുകുട്ടികളും സമാധാനത്തോടെ അന്തിയുറങ്ങുക? കാട്ടാളസംസ്‌കാരത്തിന്റെ കറതീര്‍ന്ന സ്വഭാവവിശേഷവുമായി നാലുപാടും ആര്‍ത്തട്ടഹസിച്ചു പായുന്ന ഈ ക്രിമിനലുകളെ ആരാണ് അടക്കിനിര്‍ത്തുക!
കേരളത്തില്‍ അങ്ങിങ്ങോളം പലതരത്തിലുള്ള അക്രമങ്ങളാണ് മാര്‍ക്‌സിസ്റ്റുകള്‍ നടത്തുന്നത്. വീടുകള്‍ അടിച്ചുതകര്‍ക്കുക, വസ്തുവകകള്‍ കൊള്ളയടിക്കുക, വാഹനങ്ങള്‍ കത്തിക്കുക, കിണറുകളില്‍ ബാര്‍ബര്‍ഷോപ്പില്‍ നിന്നുള്ള മാലിന്യങ്ങള്‍ കൊണ്ടിടുക തുടങ്ങി മനുഷ്യരായി പിറന്നവര്‍ കാണിക്കാത്ത ചെയ്തികളാണ് അവരുടേത്. അതിലെ ഏറ്റവും പൈശാചികമായ അക്രമമാണ് മുഴക്കുന്നിലുണ്ടായത്.
പാലാ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥി കാര്‍ത്തിക്കിനെ എന്തിന്റെ പേരിലാണ് വീട് കയ്യേറി സിപിഎം കിരാതസംഘം വെട്ടിക്കൊല്ലാന്‍ നോക്കിയതെന്ന് അറിയേണ്ടതുണ്ട്. ഈ സംസ്ഥാനത്തിന്റെ മൊത്തം ഉത്തരവാദിത്തം ഇടതുസര്‍ക്കാരിനാണെന്ന് ഒരു വാദത്തിന് സമ്മതിച്ചുകൊടുത്താല്‍ തന്നെ, ആ പാര്‍ട്ടിയിലുള്ളവര്‍ക്കു മാത്രമേ ഇവിടെ ജീവിക്കാന്‍ അവകാശമുള്ളൂവെന്നാണോ? അടുത്തിടെ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ളവരെ കണ്ട് സംസ്ഥാനത്തിന് നേട്ടമുണ്ടാക്കാന്‍ പറ്റിയ ഒട്ടുവളരെ കാര്യങ്ങള്‍ നേടിയെടുക്കാനുള്ള ശ്രമങ്ങള്‍ നടത്തുകയുണ്ടായി. ഇതഃപര്യന്തമുള്ള ആ പാര്‍ട്ടിയുടെ ഒരു സ്വഭാവവും കേന്ദ്രസര്‍ക്കാര്‍ കണക്കിലെടുക്കാതെയാണ് സഹായവാഗ്ദാനങ്ങള്‍ ആവോളം നല്‍കിയത്.
തങ്ങള്‍ നിതാന്ത ശത്രുതയോടെ പെരുമാറുന്ന ഒരു പാര്‍ട്ടി നയിക്കുന്ന കേന്ദ്രസര്‍ക്കാര്‍ എത്ര സൗഹാര്‍ദ്ദത്തോടും അനുതാപത്തോടുമാണ് മുഖ്യമന്ത്രിയെ സ്വീകരിച്ചതും വേണ്ടതായ ഉപദേശ നിര്‍ദ്ദേശങ്ങള്‍ നല്‍കിയതുമെന്ന് ഇവിടുത്തെ സിപിഎം ക്രിമിനലുകള്‍ കാണാതെ പോവുന്നത് എന്തുകൊണ്ടാണ്? അത്തരം ക്ഷുദ്രകീടങ്ങളെ നിയന്ത്രിക്കേണ്ടവര്‍ എന്തുകൊണ്ടാണ് ഇവരെ പ്രോത്സാഹിപ്പിക്കുന്നത്? സംസ്ഥാനത്തിന്റെ ക്രമസമാധാനനില മാര്‍ക്‌സിസ്റ്റു പാര്‍ട്ടി നിശ്ചയിക്കുന്ന തരത്തിലേക്കു പാളിപ്പോയാലുള്ള ഭവിഷ്യത്ത് എന്തായിരിക്കുമെന്ന് ഇവിടുത്തെ ഓരോ പൗരനും ഉണര്‍ന്നു ചിന്തിക്കേണ്ടതാണ്.
എല്ലാ രാഷ്‌ട്രീയ വിശ്വാസികള്‍ക്കും അമ്മപെങ്ങന്മാര്‍ക്കും കുട്ടികള്‍ക്കും സമാധാനത്തോടെ കിടന്നുറങ്ങാനും പണിയെടുക്കാനും സാധിക്കാത്ത അന്തരീക്ഷം ഉണ്ടായാല്‍ അതിന്റെ പ്രത്യാഘാതം പ്രവചിക്കാനാവില്ല. ജനാധിപത്യ വിശ്വാസികള്‍ അതിനനുസരിച്ച് പ്രതികരിക്കുമ്പോള്‍ നെഞ്ചത്തടിച്ച് നിലവിളിച്ചിട്ട് പ്രയോജനമുണ്ടാവില്ലെന്ന് സിപിഎം നേതൃത്വത്തെയും അവര്‍ നയിക്കുന്ന സര്‍ക്കാറിനെയും ഓര്‍മ്മപ്പെടുത്താന്‍ ഞങ്ങള്‍ ഈ അവസരം വിനിയോഗിക്കുന്നു.
















