മാവേലിക്കര: ഭരണം മാറിയതോടെ സിപിഎം നേതാക്കളുടെ ആജ്ഞാനുവര്‍ത്തികളായി മാറിയ പോലീസ് വള്ളികുന്നത്ത് ബിജെപി പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കുന്നു. ഇതിന്റെ ഭാഗമായാണ് കഴിഞ്ഞ ദിവസം പോലീസിനെ ആക്രമിച്ചതായി കള്ള കഥ സൃഷ്ടിച്ച് വീടുകളില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് അഞ്ചു പ്രവര്‍ത്തകരെ അറസ്റ്റു ചെയ്തത്.
തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപന ദിവസം മുതല്‍ പ്രദേശത്ത് വ്യാപകമായി സംഘപരിവാര്‍ സംഘടനകളുടെ കൊടിതോരണങ്ങള്‍ നശിപ്പിക്കുന്നു. ഇതിനെതിരെ നിരവധി പരാതികള്‍ നല്‍കിയെങ്കിലും യാതൊരു നടപടിയും പോലീസ് സ്വീകരിച്ചില്ല. വിജയാഹ്ലാദം നടത്തിയ സിപിഎമ്മുകാര്‍ പോലീസിന്റെ സാന്നിദ്ധ്യത്തില്‍ പോലും ബിജെപിയുടെ കൊടികള്‍ നശിപ്പിക്കുകയും പ്രവര്‍ത്തകരെ ആക്രമിക്കാനും ശ്രമിച്ചിരുന്നു.
ബിജെപി പ്രവര്‍ത്തകര്‍ സംയമനം പാലിച്ചതിനാലാണ് സഘര്‍ഷം ഒഴിവായത്. ഇതിലൊന്നും യാതൊരു അന്വേഷണമോ നടപടിയോ പോലീസ് സ്വീകരിച്ചില്ല. പ്രദേശത്ത് സംഘപരിവാര്‍ സംഘടനകളുടെ വളര്‍ച്ചയെ തടയാന്‍ പോലീസിനെ ഉപയോഗിച്ചുളള പ്രവര്‍ത്തനമാണ് സിപിഎം ഇപ്പോള്‍ നടത്തുന്നത്. ഇതിന്റെ ഭാഗമായി ബിജെപി പ്രവര്‍ത്തകരെ കേസുകളില്‍ കുടുക്കി പ്രവര്‍ത്തനങ്ങള്‍ക്ക് തടയിടാമെന്നാണ് സിപിഎം നേതാക്കള്‍ ലക്ഷ്യമിടുന്നത്.
രാത്രിയില്‍ പരിശോധന നടത്തിയ പോലീസിനെ ആക്രമിച്ചെന്നു പറയുന്ന പോലീസ് ഇതിനായി യാതൊരു തെളിവുകളും ഹാജരാക്കിയിട്ടില്ല. പോലീസ് വീടുകളില്‍ എത്തുമ്പോഴാണ് സംഭവത്തെ കുറിച്ച് പ്രവര്‍ത്തകര്‍ അറിയുന്നത്. പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചായിരുന്നു വീടുകളില്‍ പോലീസ് പരിശോധന. സിപിഎമ്മും പോലീസും ചേര്‍ന്ന് നടത്തിയ തിരക്കഥയായിരുന്നു നടപ്പാക്കിയത്.
ഇതിനു പിന്നില്‍ പ്രദേശത്തെ ചില സിപിഎം നേതാക്കളും പോലീസിലെ ഒരു വിഭാഗവുമാണ്. കഴിഞ്ഞ മാസം വരെ കോണ്‍ഗ്രസ് നേതാക്കളുടെ നിര്‍ദ്ദേശം അനുസരിച്ചായിരുന്നു അന്വേഷണവും നടപടികളുമെല്ലാം.
മണ്ണുമാഫിയകളുമായി അവിഹിത ബന്ധ ആരോപണം ഉയര്‍ന്നിട്ടുള്ള ഉദ്യോഗസ്ഥന് ഇതില്‍ നിന്നെല്ലാം രക്ഷപെടാനുള്ള തന്ത്രത്തിന്റെ ഭാഗമാണ് ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെയുള്ള നീക്കം. അധികാരം ഉപയോഗിച്ച് സംഘ പരിവാര്‍ സംഘടനകളുടെ പ്രവര്‍ത്തനത്തെ തടയാനുള്ള നീക്കത്തിനെതിരെ ശക്തമായ പ്രക്ഷോഭ നടപടികള്‍ സ്വീകരിക്കുമെന്ന് വിവിധ നേതാക്കള്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: